46 വർഷത്തിനുശേഷം പിപിഎഫ് പലിശ നിരക്ക് ഏഴ് ശതമാനത്തിന് താഴേയ്ക്ക് പോകാൻ സാധ്യതയെന്ന് റിപ്പോർട്ട്. ബോണ്ട് വരുമാനത്തിലെ സ്ഥിരമായ ഇടിവ് നൽകുന്ന സൂചന അനുസരിച്ച് ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് അടുത്തയാഴ്ച ത്രൈമാസ പരിഷ്കരണത്തിൽ കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. പ്രതീക്ഷിച്ചപോലെ നിരക്ക് കുറച്ചാൽ, 1974 ന് ശേഷം ആദ്യമായി പിപിഎഫ് നിരക്ക് 7 ശതമാനത്തിൽ താഴെ എത്തും.
ബോണ്ട് വരുമാനവും പലിശ നിരക്കും
ചെറുകിട സേവിംഗ്സ് സ്കീമുകളുടെ പലിശനിരക്ക് സർക്കാർ ബോണ്ട് വരുമാനവുമായി ബന്ധപ്പെടുത്തിയാണ് പരിഷ്കരിക്കാറുള്ളത്. പിപിഎഫ് നിരക്ക് 10 വർഷത്തെ സർക്കാർ ബോണ്ട് വരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിരക്ക് ദൈനംദിന അടിസ്ഥാനത്തിൽ മാറില്ല, എന്നാൽ മുൻ പാദത്തിലെ ശരാശരി ബോണ്ട് വരുമാനത്തെ അടിസ്ഥാനമാക്കി ഓരോ പാദത്തിന്റെയും തുടക്കത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്തും.
ഏപ്രിലിലെ നിരക്ക് കുറയ്ക്കൽ
നിലവിലെ ഏപ്രിൽ-ജൂൺ പാദത്തിൽ മാർച്ച് അവസാനത്തോടെ നിരക്ക് 7.1 ശതമാനമായി നിശ്ചയിച്ചിരുന്നു. ജനുവരി-മാർച്ച് പാദത്തിൽ 10 വർഷത്തെ ശരാശരി ബോണ്ട് വരുമാനം 6.42 ശതമാനമായിരുന്നു. ഇതിനെ തുടർന്ന് ഏപ്രിലിൽ നിരക്ക് കുത്തനെ കുറച്ചിരുന്നു. പിപിഎഫ് നിരക്ക് 80 ബിപിഎസ് 7.9 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായും സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം നിരക്ക് 8.6 ശതമാനത്തിൽ നിന്ന് 7.4 ശതമാനമായും കുറച്ചു. എൻഎസ്‌സി 7.9 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായി കുറച്ചു. സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം നിരക്ക് 8.4 ശതമാനത്തിൽ നിന്ന് 7.6 ശതമാനമായി കുറച്ചു. കിസാൻ വികാസ് പത്രയുടെ പലിശ നിരക്ക് 6.9 ശതമാനമായി കുറച്ചു. കൂടാതെ മെച്യൂരിറ്റി കാലയളവ് 11 മാസം വർദ്ധിപ്പിച്ച് 124 മാസമായി ഉയർത്തി.
വേഗം നിക്ഷേപം നടത്താം
ഏപ്രിൽ 1 മുതലുള്ള 10 വർഷത്തെ ബോണ്ട് വരുമാനത്തിന്റെ ശരാശരി 6.07%ൽ നിന്ന് 5.85% ആയി കുറഞ്ഞു. ഇത് ചെറുകിട നിക്ഷേപ പദ്ധതികളും പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അടുത്തയാഴ്ച്ചകളിലെ നിരക്ക് കുറയ്ക്കൽ സാധ്യത കണക്കിലെടുത്ത് നിക്ഷേപകർ ഉടൻ തന്നെ നിക്ഷേപം നടത്തുന്നതാണ് നല്ലത്. നിരക്ക് കുറയ്ക്കുന്നതിന് മുമ്പ് നിക്ഷേപം നടത്തുന്ന എൻഎസ്‌സിയും കെവിപിയും കാലാവധി പൂർത്തിയാകുന്നതുവരെ അതേ നിരക്കിൽ തുടരും. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമും ഒരേ നിരക്ക് നൽകും. എന്നാൽ പിപിഎഫ്, സുകന്യ പദ്ധതികളിലെ നിക്ഷേപത്തെ നിരക്ക് കുറയ്ക്കൽ ബാധിക്കും.
ബാങ്ക് പലിശ നിരക്ക്
ബാങ്ക് നിക്ഷേപത്തിന് പിന്നാലെ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കൂടി കുറയുന്നത് നിക്ഷേപകർക്ക് തിരിച്ചടിയാണ്. ഹ്രസ്വകാല നിക്ഷേപ നിരക്കുകൾ ഇപ്പോൾ തന്നെ സേവിംഗ്സ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്ന നിരക്കുകൾക്ക് വളരെ അടുത്താണ് അല്ലെങ്കിൽ കുറവാണ്. ഏഴ് ദിവസത്തിനും 45 ദിവസത്തിനുമിടയിലുള്ള നിക്ഷേപത്തിൽ എസ്‌ബിഐ 2.9 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
ബദൽ നിക്ഷേപങ്ങൾ
നിക്ഷേപ നിരക്ക് വളരെ കുറവായതിനാൽ, നികുതി രഹിത ബോണ്ടുകൾ, സോവറിൻ ഗോൾഡ് ബോണ്ടുകൾ, ക്യാഷ്, ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ എന്നിവയിലേക്കാണ് ഇപ്പോൾ നിക്ഷേപകർ നീങ്ങുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
പണപ്പെരുപ്പം കൂടും
ഉപഭോക്തൃ വിലക്കയറ്റം കഴിഞ്ഞ ആറുമാസത്തിനിടെ 7 ശതമാനത്തിൽ താഴെയാണ്, അതായത് ചെറുകിട സമ്പാദ്യ പദ്ധതികൾ ഇപ്പോഴും നല്ല വരുമാന നിരക്ക് നൽകുന്നുണ്ട് എന്നതിന്റെ സൂചനയാണിത്. എന്നിരുന്നാലും, കോവിഡ് ലോക്ക്ഡൌൺ ഭക്ഷ്യവിലക്കയറ്റം മെയ് മാസത്തിൽ 9.28 ശതമാനം വരെ ഉയർത്തി. ഇന്ധന വിലയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് വർദ്ധിപ്പിക്കും.


Click it and Unblock the Notifications