ദില്ലി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന രാജ്യം ലോക്ക് ഡൗണിലായ പശ്ചാത്തലത്തില്‍ ദരിദ്ര കുടുംബങ്ങള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കുമായി 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. പണ കൈമാറ്റം, ഭക്ഷ്യ സുരക്ഷ എന്നിങ്ങനെ രണ്ട് ഭാഗങ്ങളിലുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതുപ്രകാരം 50 ലക്ഷം രൂപയുടെ വ്യക്തിഗത ഇന്‍ഷുറന്‍സ് എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലഭ്യമാകും. ശുചിത്വ, ആശ വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരുള്‍പ്പെടെ. 20 ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും ധനകാര്യമന്ത്രി അറിയിച്ചു.
പദ്ധതിയുടെ കീഴിലുള്ള 10 പ്രഖ്യാപനങ്ങള്‍ ഇവയാണ്:
1. അന്ന യോജന: 80 കോടി ദരിദ്രരെ ഉള്‍പ്പെടുത്തിയുള്ള പദ്ധതി പ്രകാരം ഒരാള്‍ക്ക് നിലവില്‍ ലഭിക്കുന്ന 5 കിലോ അരിക്ക് പുറമേ 5 കിലോ അരി കൂടി സൗജന്യമായി ലഭ്യമാകും. ഇതോടൊപ്പം ഒരു കിലോ പയറും സൗജന്യമായി ലഭിക്കും.
2. കര്‍ഷകര്‍ക്ക്: പിഎം കിസാന്‍ പദ്ധതിയുടെ ആദ്യ ഗഡുവായ 2000 രൂപ ഏപ്രില്‍ ആദ്യ വാരം തന്നെ വിതരണം ചെയ്യും. 8.69 കോടി കര്‍ഷകര്‍ക്ക് ഇത് പ്രയോജനപ്പെടും.
3. ദേശീയ തൊഴിലുറപ്പ് പദ്ധതി: പ്രതിദിന വേതനം 182 രൂപയില്‍ 202 രൂപയായി ഉയര്‍ത്തി. 5 കോടി കുടുംബങ്ങള്‍ക്ക് വേതന വര്‍ദ്ധനവ് ഗുണം ചെയ്യും. മാസ വരുമാനത്തില്‍ രണ്ടായിരത്തോളം രൂപയുടെ വര്‍ദ്ധനവുണ്ടാകും.
4. ദരിദ്രര്‍ക്കും വികലാംഗര്‍ക്കും: ദരിദ്രരായ വിധവകള്‍, പ്രായമുള്ളവര്‍, അംഗവൈകല്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് 1000 രൂപ അടുത്ത മൂന്ന് മാസം ലഭിക്കും. 3 കോടി ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി.
5. ജന്‍ധന്‍ യോജന: 20 കോടി ജന്‍ധന്‍ യോജന അക്കൗണ്ടുകളിലേക്ക് അടുത്ത മൂന്ന് മാസത്തേക്ക് പ്രതിമാസം 500 രൂപ വിതരണം ചെയ്യും.
6. ഉജ്ജ്വല പദ്ധതി: ഏകദേശം 8 കോടി കുടുംബങ്ങള്‍ക്ക് ഈ പദ്ധതി പ്രകാരം ഗ്യാസ് സിലിണ്ടറുകള്‍ ലഭിച്ചിട്ടുണ്ട്. നിലവിലെ ലോക്ക് ഡൗണ്‍ കണക്കിലെടുത്ത് മൂന്ന് മാസത്തേക്ക് മൂന്ന് സിലിണ്ടറുകള്‍ സൗജന്യമായി ലഭിക്കും.
7. സ്വാശ്രയ പദ്ധതികള്‍: ദീന്‍ ദയാല്‍ ഉപാധ്യായ ദേശീയ ഗ്രാമീണ മിഷന്‍ പദ്ധതി പ്രകാരം സ്വാശ്രയ ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപ വരെ കൊളാറ്ററല്‍ ഫ്രീ വായ്പകള്‍ ലഭിക്കും. 63 ലക്ഷം സ്വാശ്രയ സംഘങ്ങള്‍ക്ക് ഇതുവഴി പ്രയോജനം ലഭിക്കും.
ബാങ്കുകൾ ഉടൻ ശാഖകൾ അടച്ചിടാൻ സാധ്യത
8. സംഘടിത മേഖലയിലെ തൊഴിലാളികള്‍: അടുത്ത മൂന്ന് മാസത്തേക്ക് ജീവനക്കാരുടെയും തൊഴിലുടമയുടെയും ഇപിഎഫ് സര്‍ക്കാര്‍ നല്‍കും. 100 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കും പ്രതിമാസം 15,000 രൂപയില്‍ താഴെ ശമ്പളമുള്ള തൊഴിലാളികള്‍ക്കും ഗുണം ചെയ്യും.
9. നിര്‍മാണ തൊഴിലാളികള്‍: നിര്‍മാണ തൊഴിലാളികളുടെ ക്ഷേമനിധിയില്‍ നിന്ന് 31,00 കോടി രൂപ രജിസ്റ്റര്‍ ചെയ്ത 3.5 കോടി തൊഴിലാളികള്‍ക്കായി ചെലവഴിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം.
10. ആരോഗ്യ പരിപാലന തൊഴിലാളികള്‍: ആരോഗ്യ പരിപാലന തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തേക്ക് 50 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ. ശുചിത്വ തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും.