ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട് നിർണ്ണായക പ്രഖ്യാപനം നടത്തി സ്വകാര്യ ആശുപത്രി ശൃംഖലകൾ. സ്വകാര്യ ആശുപത്രി ശൃംഖലകളായ മാക്സ്, ഫോർട്ടിസ്, അപ്പോളോ എന്നിവയാണ് 18നും 45 ഇടയിൽ പ്രായമുള്ളവർക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. കൊവിഡ് -19 വാക്സിനേഷൻ ഡ്രൈവിന്റെ മൂന്നാം ഘട്ടം ശനിയാഴ്ച (മെയ് 1) മുതൽ ആരംഭിക്കുമ്പോഴാണ് ഈ പ്രഖ്യാപനം. രാജ്യത്ത് വാക്സിൻ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ മൂന്നാം ഘട്ട വാക്സിനേഷൻ ഫലപ്രദമായി നടത്താൻ കഴിഞ്ഞിട്ടില്ല. വാക്സിൻ നിർമാതാക്കളിൽ നിന്ന് നേരിട്ട് വാക്സിൻ ലഭിക്കുമെന്നും ആശുപത്രി ശൃംഖലകൾ വ്യക്തമാക്കിയിട്ടുണ്ട്.
മെയ് 1 മുതല്‍ പെന്‍ഷന്‍ വിതരണം പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്ന അക്കങ്ങളുടെ അടിസ്ഥാനത്തില്‍
എന്നിരുന്നാലും, തങ്ങൾക്ക് വാക്സിൻ സ്റ്റോക്ക് കുറവാണെന്നും ദില്ലി സർക്കാരിൽ നിന്ന് എന്തെങ്കിലും ഡോസുകൾ ലഭിക്കുമോയെന്ന കാര്യത്തിൽ തങ്ങൾക്ക് ഉറപ്പില്ലെന്നുമാണ് ആശുപത്രി ശൃംഖലകൾ വ്യക്തമാക്കുന്നത്. പഞ്ച്ഷീൽ പാർക്ക്, പട്പർഗഞ്ച്, ഷാലിമാർ ബാഗ്, രജീന്ദർ പ്ലേസിലെ ബി എൽ കെ ആശുപത്രി എന്നിവിടങ്ങളിലെ നാല് കേന്ദ്രങ്ങൾ ശനിയാഴ്ച മുതൽ കോവിഷീൽഡ് സംഭരണം ആരംഭിക്കുമെന്ന് മാക്സ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
ദില്ലി എൻസിആറിലെ ശൃംഖലയിലെ തിരഞ്ഞെടുത്ത ആശുപത്രികളിൽ നിന്ന് സാർവത്രിക വാക്സിനേഷൻ ആരംഭിക്കുമെന്നാണ് "മാക്സ് ഹെൽത്ത് കെയർ വ്യക്തമാക്കിയിട്ടുള്ളത്.. വാക്‌സിൻ വിതരണം ആരംഭിക്കുന്നതിനാൽ മാക്സിന് കീഴിലുള്ള എല്ലാ ആശുപത്രികളിൽ നിന്ന് പൗരന്മാർക്ക് വാക്സിൻ സ്വീകരിക്കാൻ സാധിക്കും. കോവിഷീൽഡ് വാക്സിൻ ഒരു ഡോസിന് 800-900 രൂപ വരെ ചെലവാകുമെന്ന് മാക്സ് ഹെൽത്ത്കെയർ സിഎംഡി അഭയ് സോയി പറഞ്ഞു.
18 വയസ്സിന് മുകളിലുള്ളവർക്ക് ശനിയാഴ്ച അപ്പോളോ ഹോസ്പിറ്റലുകൾ പരിമിതമായ തോതിൽ മാത്രമാണ് വാക്സിൻ നൽകുകയുള്ളൂ. എന്നാൽ വരുന്ന ആഴ്ചകളിൽ വാക്സിനേഷന്റെ തോത് ഉയർത്തും. മെയ് ഒന്നിന് ഹൈദരാബാദ്, ചെന്നൈ, മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലെ അപ്പോളോ സെന്ററുകളിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് അപ്പോളോ ഹോസ്പിറ്റൽസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ഉത്തരേന്ത്യയിലുടനീളമുള്ള കേന്ദ്രങ്ങളിൽ വാക്സിനേഷൻ ആരംഭിക്കുമെന്നും വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ഫോർട്ടിസ് ഹെൽത്ത്കെയർ അറിയിച്ചു. വാക്സിൻ, അഡ്മിനിസ്ട്രേഷൻ ചാർജുകൾ എന്നിവ ഉൾപ്പെടുന്ന കോവാക്സിൻ ഷോട്ടുകൾക്ക് ഒരു ഡോസിന് 1,250 രൂപയാണ് ആവശ്യമായി വരികയെന്നും റിപ്പോർട്ടിൽ പറയുന്നു