നടപ്പ് സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്‌ബി) സ്വകാര്യവൽക്കരണ നടപടികൾക്ക് സാധ്യതയില്ലെന്ന് സൂചന. പൊതുമേഖല ബാങ്കുകളുടെ കുറഞ്ഞ മൂല്യനിർണ്ണയ സാധ്യതയും കൊവിഡ് -19 പ്രതിസന്ധിക്കിടയിൽ സമ്മർദ്ദം ചെലുത്തുന്ന ആസ്തികളിൽ ഉണ്ടായ വർധനയുമാണ് ഇതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ, നാല് പൊതുമേഖലാ ബാങ്കുകൾ റിസർവ് ബാങ്കിന്റെ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ (പിസിഎ) ചട്ടക്കൂടിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
അവയ്ക്ക് വായ്പ, മാനേജ്മെന്റ് നഷ്ടപരിഹാരം, ഡയറക്ടർമാരുടെ ഫീസ് എന്നിവ ഉൾപ്പെടെ നിരവധി നിയന്ത്രണങ്ങളാണ് ആർബിഐ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ബാങ്കുകളുടെ ഓഹരി വിൽപ്പനയെ സംബന്ധിച്ച് സർക്കാർ താൽപര്യം കാണിക്കാൻ സാധ്യതയില്ല. ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐഒബി), സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ബാങ്കുകൾ.

കൊവിഡ് -19 പകർച്ചവ്യാധി പൊതുമേഖല ബാങ്കുകളുടെ വീണ്ടെടുക്കൽ പ്രക്രിയയെ മാത്രമല്ല, സ്വകാര്യമേഖല ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിവിധ റേറ്റിംഗ് ഏജൻസികൾ നൽകുന്ന സൂചന. അതുകൊണ്ട് തന്നെ നടപ്പ് സാമ്പത്തിക വർഷം പൊതുമേഖല ബാങ്കുകളുടെ ഓഹരി വിൽപ്പനയ്ക്കോ സ്വകാര്യവത്കരണത്തിനോ കേന്ദ്ര സർക്കാർ തുനിഞ്ഞേക്കില്ലെന്നാണ് റിപ്പോർട്ടുകൾ
സർക്കാർ നിയന്ത്രണത്തിലുള്ള ഒന്നോ അതിലധികമോ ബാങ്കുകളെ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ധനകാര്യ മന്ത്രാലയം സ്വകാര്യവൽക്കരിക്കാൻ ഒരുങ്ങുന്നതായി ചില റിപ്പോർട്ടുകൾ കഴിഞ്ഞയാഴ്ച്ച പുറത്തു വന്നിരുന്നു. ഇന്ത്യയിൽ ഒരു ഡസനോളം പൊതുമേഖലാ ബാങ്കുകളാണ് നിലവിലുള്ളത്. അടുത്തിടെ നടന്ന 10 ബാങ്കുകളെ ലയിപ്പിച്ച് നാല് ബാങ്കുകളായി സംയോജിപ്പിച്ചതിന് ശേഷമുള്ള കണക്കുകളാണിത്.


Click it and Unblock the Notifications