ദോഹ: സൗദി അറേബ്യയില്‍ വന്‍ നിക്ഷേപത്തിന് ഖത്തര്‍ ഒരുങ്ങുന്നു. ഖത്തര്‍ സോവറിന്‍ ഫണ്ട് ആണ് സൗദിയില്‍ നിക്ഷേപിക്കുക എന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി പറഞ്ഞു. ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ചുമത്തിയ ഉപരോധം പിന്‍വലിക്കുകയും ഗള്‍ഫ് മേഖല പഴയ ഐക്യത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തതോടെയാണ് പരസ്പര നിക്ഷേപത്തിന് അവസരം ഒരുങ്ങിയിരിക്കുന്നത്. ഖത്തറിലെ വിപണിയില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ സൗദിയിലെ വ്യവസായികളും തയ്യാറെടുക്കുകയാണ് എന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദി സഖ്യരാജ്യങ്ങള്‍ക്കെതിരെ ഖത്തര്‍ ഭരണകൂടം നേരത്തെ ലോക വ്യാപാര സംഘടനയിലും അന്താരാഷ്ട്ര നീതിന്യായ കോടതിയിലും പരാതി നല്‍കിയിരുന്നു. ഈ പരാതികളെല്ലാം പിന്‍വലിക്കാന്‍ തീരുമാനിച്ചു എന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഗള്‍ഫ് ഐക്യം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യ കൂടുതല്‍ നിക്ഷേപകരെ ക്ഷണിക്കുന്നുണ്ട്. ഈ അവസരം മുതലെടുക്കാനാണ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ലക്ഷ്യം.
ഖത്തറിലെ ബാങ്കിങ് മേഖലയില്‍ സൗദി വ്യവസായികള്‍ കൂടുതല്‍ നിക്ഷേപമിറക്കുമെന്നാണ് മറ്റൊരു വിവരം. 2017ല്‍ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ 3000 കോടി ഡോളറിന്റെ നിക്ഷേപമാണ് ഖത്തറിലെ ബാങ്കുകളില്‍ നിന്ന് അന്ന് പിന്‍വലിക്കപ്പെട്ടത്. സൗദിയിലെയും യുഎഇയിലെയും നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഖത്തറിലെ റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലയിലും സൗദിയില്‍ നിന്നുള്ള നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്.
ജിസിസിയില്‍ അടഞ്ഞ അധ്യായമായിരുന്ന ജിസിസി റെയില്‍ പദ്ധതിക്ക് വീണ്ടും ജീവന്‍ വെക്കുമെന്നാണ് പ്രതീക്ഷ. ഖത്തറിന് വ്യോമ പാത തുറന്നുകൊടുക്കാന്‍ സൗദിയും യുഎഇയും തീരുമാനിച്ചിരുന്നു. ഇന്ന് മുതല്‍ തുറക്കുമെന്ന് ബഹ്‌റൈനും അറിയിച്ചു. ഈജിപ്ത് നേരത്തെ ഖത്തര്‍ വിമാനങ്ങളെ സ്വാഗതം ചെയ്തിരുന്നു. അതേസമയം, ഗള്‍ഫ് രാജ്യങ്ങളുമായി ഐക്യത്തിലെത്തിയെങ്കിലും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി. യുഎഇയും ബഹ്‌റൈനും നേരത്തെ ഇസ്രായേല്‍ ബന്ധം സ്ഥാപിച്ചിരുന്നു.