യാത്രക്കാർക്ക് ഇനി പ്രീമിയം ഫുഡ്: റെയിൽവേ സ്റ്റേഷനുകളിൽ കെഎഫ്‌സി, പിസ്സ ഹട്ട് പോലുള്ള ബ്രാൻഡുകൾ എത്തുന്നു
ഇന്ത്യൻ റെയിൽവേ അടിമുടി മാറുന്നു. ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ മാത്രമല്ല, കാറ്ററിംഗ് സേവനങ്ങളിലും പുതിയ മാറ്റങ്ങൾ വരുന്നു. എയർപോർട്ടുകളിലുള്ളതു പോലെ മക്‌ഡൊണാൾഡ്‌സ്, കെഎഫ്‌സി, പിസ്സ ഹട്ട്, ബാസ്‌കിൻ-റോബിൻസ്, ബിക്കാനീർവാല, ഹാൽദിറാംസ് തുടങ്ങിയ പ്രീമിയം ബ്രാൻഡ് കാറ്ററിംഗ് ഔട്ട്‌ലെറ്റുകൾ ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലും എത്തും. സൗത്ത് സെൻട്രൽ റെയിൽവേയുടെ ശുപാർശയെ തുടർന്നാണ് ഈ തീരുമാനം.
കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച സർക്കുലറിൽ ഈ ജനപ്രിയ ഫുഡ് ബ്രാൻഡുകൾക്ക് ഉടൻ തന്നെ സ്റ്റേഷനുകളിൽ പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കുമെന്നാണ് അറിയാൻ സാധിച്ചത്. ഈ ഔട്ട്‌ലെറ്റുകൾ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതോ ഫ്രാഞ്ചൈസികൾ നടത്തുന്നതോ ആവാനാണ് സാധ്യത, എങ്കിലും നിലവിലുള്ള ഇ-ലേലത്തിലൂടെയാണ് ഇവ തിരഞ്ഞെടുക്കുന്നത്.
ഇതുവരെ, സ്റ്റേഷനുകളിൽ ചായ, പാൽ, ജ്യൂസ് പോലുള്ള ലഘുഭക്ഷണങ്ങൾ മാത്രമേ വിൽക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. 2017 ലെ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് നയത്തിൽ പരിഷ്കാരം വന്നതോടെ യാത്രക്കാർക്ക് പുതിയ രുചികൾ ആസ്വദിക്കാനും സാധിക്കും.

പുതിയ കാറ്ററിംഗ് നയം
പുതുക്കിയ മാനദണ്ഡങ്ങൾ പാലിക്കുന്ന റെയിൽവേ സോണുകളിൽ സിംഗിൾ ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ അനുവദിക്കും. സ്റ്റേഷനിലെ കാറ്ററിംഗ് സ്റ്റാളുകൾക്ക് വിവിധ സംവരണ ക്വാട്ടകളുണ്ട്. പട്ടികജാതി, പട്ടികവർഗ, ഒബിസി, സ്വാതന്ത്ര്യ സമര സേനാനികൾ, അവരുടെ വിധവകൾ, റെയിൽവേ ഭൂമി ഏറ്റെടുക്കൽ കാരണം കുടിയിറക്കപ്പെട്ട വ്യക്തികൾ എന്നിവരെല്ലാം ഈ ക്വാട്ടയിൽ ഉൾപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള നിലവിലെ സംവരണ ക്വാട്ടകളെ ബാധിക്കാതെ പുതിയ ബ്രാൻഡ് ഔട്ട്ലെറ്റുകളെ ഉൾപ്പെടുത്തുമെന്നാണ് നയത്തിൽ പറയുന്നത്.
പ്രീമിയം ബ്രാൻഡ് സ്റ്റാളുകൾ സ്റ്റാൻഡേർഡ് ഇ-ലേല പ്രക്രിയയിലൂടെ മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ. മറ്റ് കാറ്ററിംഗ് സ്റ്റാളുകൾക്കുള്ളതു പോലെ ഓരോ ബ്രാൻഡ് ഔട്ട്‌ലെറ്റിന്റെയും കാലാവധി അഞ്ച് വർഷമായിരിക്കും. മാത്രമല്ല ഈ പുതിയ നയത്തിലും മിനിമം ലൈസൻസ് ഫീസ് പോലുള്ള കാര്യങ്ങൾ തുടരും.
ഇന്ത്യയിലുടനീളം മാറ്റം
ഈ പ്രീമിയം ഫുഡ് ബ്രാൻഡുകൾ ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റും. ഇന്ത്യയിലുടനീളം 1,200-ലധികം സ്റ്റേഷനുകൾ വീണ്ടും വികസന പാതയിലാണ്. ഇവ കൂടുതൽ ആധുനികവൽക്കരിക്കുമ്പോൾ ഇത്തരം ബ്രാൻഡുകളും സ്റ്റേഷനുകളിൽ ഇടം പിടിക്കുന്നതോടെ വളർച്ച ഇരട്ടിയാവുന്നു. മാത്രമല്ല റെയിൽവേ യാത്രകൾക്ക് കൂടുതൽ ഡിമാൻഡും വർദ്ധിക്കും. പല സ്റ്റേഷനുകളും എയർപോർട്ട് മാതൃകയിൽ റെയിൽവേ സ്റ്റേഷനുകൾ പുതുക്കി പണിയുന്നുണ്ട്.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ( ഐആർസിടിസി ) റെയിൽവേ യാത്രക്കാർക്ക് ഇതിനോടകം 10 ലക്ഷത്തിലധികം ഭക്ഷണം നൽകുന്നുണ്ട്. അതിനു പുറമേയാണ് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്രീമിയം ബ്രാൻഡ് കാറ്ററിംഗ് സ്റ്റാളുകളും എത്തുന്നത്. ഇത്തരം പ്രീമിയം ഭക്ഷണങ്ങൾക്കുള്ള ഡിമാൻഡ് കാരണം, ഇവയുടെ കാറ്ററിംഗ് സ്റ്റാളുകൾ എത്തുന്നതോടെ റെയിൽവേ മേഖലയിലും പുതിയ വിപ്ലവം സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


