ഇന്ത്യൻ റെയിൽവേ പാസഞ്ചർ സർവീസ് നിർത്തിവയ്ക്കൽ മെയ് 3 വരെ നീട്ടിയതായി അറിയിച്ചു. കൊറോണ വൈറസിനെതിരെ പോരാടുന്നതിന് രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. ഏപ്രിൽ 14 അർദ്ധരാത്രി വരെ എല്ലാ യാത്രാ സർവീസുകളും നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ചരക്കുകളും പാർസൽ ട്രെയിനുകളും പ്രവർത്തിക്കുമെന്ന് റെയിൽവേ മന്ത്രാലയ അധികൃതർ അറിയിച്ചു.
റെയിൽവേ സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരത്തുമുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് കൌണ്ടറുകളും മെയ് 3 അർദ്ധരാത്രി വരെ അടച്ചിരിക്കും. ആദ്യ ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാര്ച്ച് 24 മുതൽ ട്രെയിൻ സർവീസ് ഇന്ത്യയിൽ നിൽത്തി വച്ചിരിക്കുകയാണ്. ഒന്നാം ഘട്ട ലോക്ക്ഡൗൺ ഏപ്രിൽ 14 ന് അവസാനിക്കുന്ന സാഹചര്യത്തിൽ വൈറസ് ബാധ കുറവുള്ള മേഖലകളിൽ നിയന്ത്രിതമായി ട്രെയിനുകൾ ഓടിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
ഇതിനിടെയാണ് 19 ദിവസം കൂടി സമ്പൂർണ്ണ ലോക്ക് ഡൌൺ തുടരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ജനങ്ങളുടെ ആശയക്കുഴപ്പം ഒഴിവാക്കാനാണ് മെയ് മൂന്ന് വരെ പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിൽ അടുത്ത ഒരാഴ്ച അതീവ നിർണായകമാണ്. ഏപ്രിൽ 20 വരെ രാജ്യത്ത് കടുത്ത നിയന്ത്രണം ഉണ്ടാകും. അതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.
ഐആർസിടിസി മൂന്ന് സ്വകാര്യ ട്രെയിനുകളുടെ ബുക്കിംഗ് ഏപ്രിൽ 30 വരെ റദ്ദാക്കിയിരുന്നു. അഹമ്മദാബാദ് - മുംബൈ, ഡൽഹി - ലഖ്‌നൗ എന്നീ സർവ്വീസുകൾ നടത്തുന്ന തേജസ് എക്സ്പ്രസിന്റെയും വാരണാസി മുതൽ ഇൻഡോർ വരെ സർവ്വീസ് നടത്തുന്ന കാശി മഹാകൽ എക്സ്പ്രസിന്റെയും ബുക്കിംഗ് ആണ് റെയിൽവേ റദ്ദാക്കിയത്. യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും ലഭിക്കും. ലോക്ക്ഡൌൺ കാലയളവിൽ നടത്തിയ എല്ലാ ബുക്കിംഗുകളും ഇന്ത്യൻ റെയിൽവേ നേരത്തെ റദ്ദാക്കുകയും യാത്രക്കാർക്ക് മുഴുവൻ റീഫണ്ടുകളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യൻ റെയിൽവേ നടത്തുന്ന എല്ലാ അന്തർസംസ്ഥാന, സബർബൻ, മെട്രോ സർവീസുകളും ഇപ്പോൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ചരക്ക് ഗതാഗതം മാത്രമാണ് നടക്കുന്നത്. കൊറോണ വൈറസിനെതിരായ ദേശീയ പോരാട്ടത്തെ സഹായിക്കുന്നതിന് റെയിൽവേ അടിസ്ഥാന സൌകര്യങ്ങൾ ഉപയോഗിക്കുന്നതിലേക്കാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ ശ്രദ്ധ.