കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ യാത്രാ ട്രെയിൻ സർവീസുകൾ ഓഗസ്‌റ്റ് 12 വരെ റദ്ദാക്കിയതിനെ തുടർന്ന്, ടിക്കറ്റ് തുക തിരികെ നൽകുന്നതിനുള്ള നടപടികൾ റെയിൽവേ ആരംഭിച്ചു. പാസഞ്ചര്‍ സര്‍വീസുകള്‍, മെയിൽ, എക്‌സ്പ്രസ് ട്രെയിനുകള്‍, സബര്‍ബന്‍ സര്‍വീസുകള്‍ എന്നിവയാണ് റദ്ദാക്കിയത്. ജൂലൈ ഒന്നിനും ഓഗസ്റ്റ് 12 നും ഇടയ്‌ക്ക് സമയ പരിധിയുള്ള ട്രെയിനുകൾക്കായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കിയതായി റെയിൽവെ അറിയിച്ചിരുന്നു. ഈ ടിക്കറ്റുകളുടെ തുകയാണ് റെയിൽവേ ഇപ്പോൾ തിരികെ നൽകുന്നത്.
120 ദിവസത്തെ അഡ്വാൻസ് റിസർവേഷൻ പിരീഡ് ഉള്ളതിനാൽ നിരവധി യാത്രക്കാരാണ് ഓഗസ്റ്റ് 12 വരെ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്. ചില യാത്രക്കാർ ഏപ്രിൽ 14-ന് അവസാനിച്ച ആദ്യ ലോക്ക്‌ഡൗൺ കാലയളവിൽ തന്നെ ഓഗസ്റ്റ് 12 വരെയുള്ള ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. ഇവയുടെയെല്ലാം ടിക്കറ്റ് തുക മുഴുവനായും തിരികെ നൽകുന്നതാണ്.

കോവിഡ് -19 പശ്ചാത്തലത്തിൽ മാർച്ച് 25 മുതൽ രാജ്യവ്യാപകമായി ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയതിനാൽ, ജൂൺ 30 വരെ റദ്ദാക്കിയ ടെയിൽ ടിക്കറ്റുകളുടെ മുഴുവൻ തുകയും യാത്രക്കാർക്ക് റെയിൽവേ തിരികെ നൽകിയിരുന്നു. ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 12 വരെ ബുക്ക് ചെയ്ത എല്ലാ സാധാരണ സമയപരിധിയിലുള്ള റദ്ദാക്കിയ ട്രെയിനുകളുടെ ടിക്കറ്റിന്റെ തുകയാണ് ഇന്ത്യൻ റെയിൽവേ ഇപ്പോൾ തിരികെ നൽകുന്നത്.
അതേസമയം, പ്രത്യേക ട്രെയിനുകളും രാജധാനി എക്‌സ്പ്രസും സര്‍വീസ് തുടരുന്നതാണ്. പ്രത്യേക രാജധാനി, പ്രത്യേക മെയിൽ, എക്‌സ്പ്രസ് ട്രെയിനുകൾ മെയ് 12, ജൂണ്‍ 1 എന്നീ തിയതികളിലാണ് ആരംഭിച്ചത്. മുംബൈയിൽ ആവശ്യ സേവന ജീവനക്കാർക്ക് വേണ്ടി ആരംഭിച്ച പ്രത്യേക സബർബൻ സർവീസുകളും തുടർന്നു പ്രവർത്തിക്കും. മാർച്ച് മാസത്തിൽ ലോക്ക്‌ഡൗണിന്റെ തുടക്കത്തിലാണ് കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചത്. രണ്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷം മെയ് 12 ന് പരിമിതമായ സർവീസുകൾ റെയിൽവെ പുനരാരംഭിക്കുകയായിരുന്നു. ജൂൺ ഒന്നിന് ഇത് 100 ജോഡി ട്രെയിനുകളായി വർധിപ്പിക്കുകയും ചെയ്‌തിരുന്നു.


Click it and Unblock the Notifications