കൊറോണ ഭീതിയില്‍ ഇന്ത്യന്‍ സമ്പദ്‌രംഗം വിറങ്ങലിച്ച് നില്‍ക്കെ പുതിയ നടപടികളുമായി റിസര്‍വ് ബാങ്ക്. ഓഹരി ഉടമകള്‍ക്കും പ്രമോട്ടര്‍ ഗ്രൂപ്പുകള്‍ക്കും ലാഭവിഹിതം നല്‍കുന്നതില്‍ നിന്നും എല്ലാ വാണിജ്യ ബാങ്കുകളെയും സഹകരണ സ്ഥാപനങ്ങളെയും കേന്ദ്ര ബാങ്ക് വിലക്കി. കൊറോണ മഹാമാരിയുടെ ആഘാതം ദീര്‍ഘകാലം സമ്പദ്ഘടനയില്‍ തുടരുന്ന പശ്ചാത്തലത്തിലാണിത്.
സമ്പദ്‌വ്യവസ്ഥയെ സഹായിക്കാനുള്ള ശേഷി നിലനിര്‍ത്തുന്നതിനും നഷ്ടം ഏറ്റെടുക്കുന്നതിനും ബാങ്കുകള്‍ മൂലധനം സംരക്ഷിക്കേണ്ടതുണ്ട്. ഇക്കാരണം മുന്‍നിര്‍ത്തി പുതിയൊരു അറിയിപ്പ് വരുന്നതുവരെ വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും ലാഭവിഹിതം വീതിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
Most Read: കൊവിഡ് 19 പ്രതിസന്ധി: ആരോഗ്യ, മോട്ടോര്‍ ഇന്‍ഷുറന്‍സുകള്‍ പുതുക്കുന്ന തീയതികള്‍ നീട്ടി
2020 സെപ്തംബര്‍ പാദത്തില്‍ ബാങ്കുകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും വിലക്ക് പിന്‍വലിക്കുന്ന കാര്യം കേന്ദ്ര ബാങ്ക് തീരുമാനിക്കുക. ഇതേസമയം, റിസര്‍വ് ബാങ്കിന്റെ നടപടിയോട് സമ്മിശ്ര പ്രതികരണമാണ് വിദഗ്ധര്‍ക്കുള്ളത്. ബാങ്കുകളില്‍ നിന്നുള്ള ലാഭവിഹിതം നിര്‍ത്തുന്നത് സര്‍ക്കാരിന്റെ നികുതിയിതര വരുമാനത്തെ ബാധിക്കും. സമ്മര്‍ദ്ദത്തിലായ സാമ്പത്തിക സ്ഥിതിയെ ഇതു കൂടുതല്‍ വഷളാക്കുമെന്ന് ഒരു പക്ഷം ചൂണ്ടിക്കാട്ടുന്നു.
Most Read: ഇ-കൊമേഴ്‌സ് സൈറ്റുകളിൽ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ ഏപ്രില്‍ 20 മുതല്‍ ലഭ്യമാകും
പറഞ്ഞുവരുമ്പോള്‍ മിക്ക സ്വകാര്യമേഖലാ ബാങ്കുകളും കുറഞ്ഞ ലാഭവിഹിതമാണ് നല്‍കുന്നത്. എന്നാല്‍ പൊതുമേഖലാ ബാങ്കുകള്‍ സര്‍ക്കാരിലേക്ക് വലിയ തുക വാര്‍ഷികാടിസ്ഥാനത്തില്‍ ഒടുക്കുന്നുണ്ട്. 2018 മുതലാണ് ലാഭത്തിലോടുന്ന കമ്പനികള്‍ 20 ശതമാനം ലാഭവിഹിതം ഖജനാവിലേക്ക് അടയ്ക്കണമെന്ന ചട്ടം കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. എന്തായാലും റിസര്‍വ് ബാങ്കിന്റെ പുതിയ നടപടി കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തളളിവീഴ്ത്തുമെന്നാണ് സൂചന.
നിലവില്‍ കൊറോണ ഭീതിയില്‍ ആഗോള സമ്പദ്‌വ്യവസ്ഥ താറുമാറായി കിടക്കുകയാണ്. രാജ്യാന്തര തലത്തില്‍ 1.45 ലക്ഷത്തില്‍പ്പരം ആളുകള്‍ കൊറോണ ബാധയേറ്റു മരിച്ചു. ഇന്ത്യയില്‍ മാത്രം മരണസംഖ്യ 440 ആണ്. 2019 നവംബറില്‍ ചൈനീസ് പ്രവിശ്യയായ വൂഹാനിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. പിന്നാലെ ലോകമെങ്ങും കൊവിഡ് ബാധ വ്യാപിച്ചു. ആഗോളതലത്തില്‍ ഇതുവരെ 2.1 ദശലക്ഷത്തിലധികം പേരാണ് രോഗബാധിതരായി തുടരുന്നത്.