ആഗോള വിപണിയിൽ നിരവധി പ്രതിസന്ധികളാണ് ഉയരുന്നത്. പ്രത്യേകിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് നയങ്ങൾ വീണ്ടും ശക്തിപ്രാപിച്ചതോടെ ആഗോള വിപണിയിൽ ആശങ്കയുയരുന്നു. ഈ സാഹചര്യത്തിലാണ് തുടർച്ചയായ മൂന്നാം തവണയും ആർബിഐ അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറക്കുന്നത്. ഇന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (MPC) പലിശ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ച് 5.50 ശതമാനമായി കുറക്കാൻ ഏകകണ്ഠമായി തീരുമാനിച്ചു.
50 ബിപിഎസ് കുറച്ചു
ഇത് സത്യത്തിൽ വലിയ അശ്ചര്യമായ തീരുമാനമായി. എല്ലാ വിപണി വിദഗ്ധരും ഒരുപോലെ വിശ്വസിച്ചിരുന്നത് ഇത്തവണ 25 ബിപിഎസ് കുറയുമെന്നായിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് 50 ബിപിഎസ് കുറച്ചത്. അതായത് കണക്ക് പ്രകാരം തുടർച്ചയായ മൂന്ന് പണ നയ പ്രഖ്യാപനങ്ങളിലൂടെ 100 ബിപിഎസ് റിപ്പോ നിരക്കിൽ കുറച്ചിട്ടുണ്ട്.
മാത്രമല്ല ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് ഫെസിലിറ്റി (LAF) പ്രകാരമുള്ള സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (SDF) നിരക്ക് 5.25 ശതമാനമായും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF) നിരക്കും ബാങ്ക് നിരക്കും 5.75 ശതമാനമായും മാറും. 3 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ റിപ്പോ നിരക്കാണിത്. അവസാനമായി റിപ്പോ നിരക്ക് കുറച്ചപ്പോൾ 6 ശതമാനത്തിലായിരുന്നു.
ആറ് അംഗ കമ്മിറ്റി തീരുമാനം
ജൂൺ 4ന് ആരംഭിച്ച് മൂന്ന് ദിവസത്തെ ചർച്ചകൾക്കൊടുവിലാണ് ഇന്ന് ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. 2026 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാമത്തെ ദ്വിമാസ പണനയ പ്രഖ്യാപനങ്ങളാണ് ഇന്ന് നടന്നത്. ആറ് അംഗങ്ങളാണ് ഈ കമ്മിറ്റിയിൽ ഉൾപ്പെടുന്നത്.
നിരവധി പ്രതിസന്ധികൾ ഉയർന്നിട്ടും ഇന്ത്യയുടെ സാമ്പത്തിക രംഗം മാന്ദ്യത്തിലേക്ക് വീണിട്ടില്ല എന്നത് ആശ്വാസകരമായ കാര്യമാണ്. എങ്കിലും താരിഫ് ഭീഷണി വീണ്ടും എത്തിയതോടെ ആഗോള സമ്പദ് വ്യവസ്ഥ തകിടം മറിയുന്നുണ്ട്.
ഇതിനു മുന്നേ നടന്ന പണനയ യോഗങ്ങൾ ഫെബ്രുവരിയിൽ 7നും ഏപ്രിൽ 9നുമായിരുന്നു. ഈ രണ്ട് പണനയ യോഗത്തിനു ശേഷവും റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റുകൾ വീതം കുറച്ചിരുന്നു. അതായത് ഇതുവരെ പലിശ നിരക്ക് 6 ശതമാനം നിരക്കിലായിരുന്നു. 2023 ഫെബ്രുവരിക്ക് ശേഷം ആദ്യമായിട്ടായിരുന്നു 2025ൽ റിപ്പോ നിരക്ക് കുറയ്ക്കുന്നത്.

റിപ്പോ നിരക്ക് കുറച്ചതോടെ ആർക്കെല്ലാം ആശ്വസിക്കാം..?
ആർബിഐയുടെ പലിശ നിരക്ക് കുറച്ചതോടെ ഭവന വായ്പക്കാർക്ക് ആശ്വാസകരമായ വാർത്തയാവുന്നു. അതായത് റിപ്പോ നിരക്ക് കുറച്ചതോടെ ഭവനവായ്പാ നിരക്കുകൾ 7.75 ശതമാനത്തിൽ താഴെയാകും. കാരണം കുറഞ്ഞ പലിശ നിരക്കുകൾ ബാധകമാവുന്നതോടെ ഇഎംഐ ഭാരവും കുറയുന്നു എന്നർത്ഥം. എന്നാൽ മറുവശത്ത് സ്ഥിര നിക്ഷേപക്കാർക്ക് ഇത് വലിയ തിരിച്ചടിയാവും. ആർബിഐ റിപ്പോ നിരക്ക് കുറക്കുന്നതിന് അനുസരിച്ച് ബാങ്കുകൾ അവരുടെ നിക്ഷേപ പലിശ നിരക്കുകളും കുറയ്ക്കും.
ഏപ്രിൽ 9ന് റിപ്പോ നിരക്ക് വെട്ടിക്കുറച്ചതിനു പിന്നാലെ രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ പലിശ കുറച്ചിട്ടുണ്ട്. വീണ്ടും പലിശ കുറച്ചാൽ സാമ്പത്തിക നേട്ടം ഗണ്യമായി കുറയും.
ജൂൺ മാസത്തിൽ ആർബിഐ പലിശ നിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട് ഗുഡ് റിട്ടേൺസ് നടത്തിയ വോട്ടെടുപ്പ് പ്രകാരം ഏകദേശം 50 സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടത് പലിശ നിരക്ക് കുറയുമെന്നാണ്.
താരിഫിലും വീണില്ല...
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ആഗോള വ്യാപാര യുദ്ധം, താരിഫ് കുതിപ്പ് തുടങ്ങിയ ആഗോള അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള എംപിസി റിപ്പോ നിരക്കുകൾ 50 ബിപിഎസ് കുറച്ചു.
എന്താണ് റിപ്പോ നിരക്ക്?
കേന്ദ്ര ബാങ്കുകൾ വാണിജ്യ ബാങ്കുകൾക്ക് വായ്പ നൽകുന്ന നിരക്കാണ് റീപ്പോ നിരക്ക് അഥവാ റീപർച്ചേസ് നിരക്ക്. ഇതിനായി സർക്കാർ സെക്യൂരിറ്റികളാണ് ഈടായി നൽകുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് എല്ലാ കേന്ദ്ര ബാങ്കുകളും പലിശ നിരക്കുകളിൽ മാറ്റം വരുത്തുന്നു. പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ റിപ്പോ നിരക്ക് ഏറ്റവും മികച്ച മാർഗമാണ്. നിലവിൽ രാജ്യത്തെ പണപ്പെരുപ്പം 4 ശതമാനത്തിൽ താഴെയായി തുടരുന്നു. അതിനാലാണ് ഇത്തവണയും കേന്ദ്ര ബാങ്ക് വളർച്ചയ്ക്ക് മുൻഗണന നൽകി പലിശ നിരക്ക് വെട്ടിക്കുറക്കുന്നത്.


Click it and Unblock the Notifications