ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് ഇന്ത്യ. കൊറോണ വൈറസിന്റെ ഇന്ത്യയിൽ കണ്ടെത്തിയ വകഭേദം അതിവേഗം പടർന്നതോടെ രോഗവ്യാപനം തടയാൻ ആരോഗ്യ പ്രവർത്തകർ നന്നെ പണിപ്പെട്ടു. ഈ സാഹചര്യത്തിൽ ലോക്ക്ഡൗൺ അല്ലാതെ മറ്റ് വഴികളില്ലാതിരുന്ന സർക്കാർ സമ്പൂർണ അടച്ചുപൂട്ടലിലേക്ക് നീങ്ങി. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും കാര്യമായി ബാധിച്ചു.
ഈ ഒരു ഘട്ടത്തിൽ രാജ്യത്തെ സാമ്പത്തിക വിദഗ്ധരും സാധാരണക്കാരും ഒരു പോലെ ഉറ്റുനോക്കുകയാണ് ആര്‍ബിഐ നയ അവലോകന സമിതി പലിശ നിരക്കില്‍ മാറ്റം വരുത്തുമോയെന്ന്. രണ്ട് മാസത്തിലൊരിക്കലുള്ള പണനയ അവലോകന റിപ്പോര്‍ട്ട് ജൂണ്‍ നാലിന് പുറത്ത് വരാനിരിക്കുന്നത്.
അതേസമയം ഇത്തവണയും പലിശ നിരക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് സൂചന. ഏപ്രിലിലും അത്തരമൊരു മാറ്റത്തിന് ആർബിഐ തയാറായിരുന്നില്ല. റിപ്പോ നിരക്ക് അന്ന് 4 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും നിലനിര്‍ത്തിയിരുന്നു.
ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 4.29 ആണ് രേഖപ്പെടുത്തിയത്. ഇതാകട്ടെ മൂന്ന് മാസത്തെ താഴ്ചയിലുമാണ്. ധാന്യങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുണ്ടായ വിലകുറവാണ് ഇതിന് കാരണം. പലിശനിരക്കുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനമെടുക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്ന് ഇതാണ്. കോവിഡ് രണ്ടാം തരംഗത്തിന്റെ ആശയക്കുഴപ്പത്തിലാണ് സമ്പദ് വ്യവസ്ഥ.
അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. ഡൽഹി അടക്കം അൺലോക്ക് പ്രക്രിയയിലേക്ക് കടന്നു. കേരളത്തിൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ വ്യാപര രംഗത്തും അനക്കംവെച്ചു തുടങ്ങി.