ദില്ലി: കോണ്ടാക്റ്റ്ലെസ് കാർഡ് പേയ്മെന്റിന്റെ പരിധി 2,000 രൂപയില്‍ നിന്നും 5,000 രൂപയായി ഉയർത്തിയതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വെള്ളിയാഴ്ച അറിയിച്ചു. റിസർവ് ബാങ്കിന്‍റെ വായ്പാ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2021 ജനുവരി 1 മുതൽ ആനുകൂല്യം പ്രാബല്യത്തിൽ വരും. ഉപയോക്താവിന്റെ വിവേചനാധികാരത്തില്‍ പെടുന്നതായിരിക്കും ഇതെന്നും റിസർവ് ബാങ്കിന്റെ ധനനയ സമിതി (എംപിസി) എടുത്ത തീരുമാനങ്ങൾ മുന്നോട്ട് വച്ചുകൊണ്ടാണ് ഗവർണർ ദാസ് പറഞ്ഞു.
കോണ്ടാക്ട്‌ലെസ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാട് പരിധി 2000 രൂപയില്‍നിന്ന് 5,000 രൂപയായി വർദ്ധിപ്പിക്കാനുള്ള റിസർവ് ബാങ്ക് തീരുമാനം സ്വാഗതാർഹമാണ്. അടുത്ത മാസങ്ങളിൽ ഞങ്ങളുടെ നെറ്റ്‌വർക്കിൽ കോൺടാക്റ്റ്ലെസ് ഇടപാടിൽ പ്രകടമായ വർദ്ധനവ് ഉണ്ടായി. റിസർവ് വ്യക്തമാക്കിയിട്ടുള്ള പെയ്മെന്റ് പദ്ധതികളും കാർഡുടമകൾക്ക് അവരുടെ ഇടപാടുകൾ ഒരു സുരക്ഷിത രീതിയിൽ നടത്തുന്നതിനും എൻഎഫ്സി ഇടപാടുകൾ സുരക്ഷാ പ്രോട്ടോക്കോളുകൾ പിന്തുടരണമെന്നും വേള്‍ഡ് ലൈന്‍ സൗത്ത് ഏഷ്യ, മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടര്‍ ദീപക് ഛംദ്നനി പറഞ്ഞു.
റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) വഴി ഫണ്ട് കൈമാറ്റം അടുത്ത കുറച്ച് ദിവസങ്ങളിൽ ലഭ്യമാകുമെന്നും ഗവർണർ ദാസ് പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ആർടിജിഎസ് സംവിധാനം 24 എക്സ് 7 ആക്കുമെന്നാണ് ആർബിഐയുടെ ധനനയ സമിതി യോഗത്തിന് ശേഷം ശക്തികാന്ത ദാസ് പറഞ്ഞത്. പ്രാഥമികമായി ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്കാണ് ആർടിജിഎസ് സംവിധാനം. ഇത് തത്സമയ അടിസ്ഥാനത്തിലാണ് സംഭവിക്കുന്നത്. ആർടിജിഎസ് വഴി അയയ്‌ക്കേണ്ട ഏറ്റവും കുറഞ്ഞ തുക പരമാവധി പരിധിയില്ലാതെ 2 ലക്ഷമാണ്.