പുതിയ 50 രൂപ വരുമ്പോൾ പഴയത് എന്ത് ചെയ്യും? കടകളിൽ എടുക്കുമോ? കയ്യിൽ വെക്കുന്നത് നഷ്ടമോ?
രാജ്യത്ത് പുതിയ 50 രൂപ നോട്ടുകൾ വിപണിയിലിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചതോടെ സാമ്പത്തിക വൃത്തങ്ങളിൽ വിവിധ തരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. ചിലർ ഇതിനെ നോട്ട് നിരോധനത്തിന്റെ അടുത്ത ഘട്ടം എന്നാണ് കരുതുന്നത്. എന്നാൽ ആർബിഐ ഇതൊന്നും തന്നെ അല്ല സംഭവം എന്നു വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ധാരാളം ആശങ്കകൾക്ക് വഴിവെച്ചേക്കാം.
പുതിയ നോട്ട് വരുമ്പോൾ പഴയത് എന്ത് ചെയ്യും, അത് കടകളിൽ സ്വീകരിക്കുമോ? കയ്യിൽ ഉള്ള നോട്ടുകൾ മാറേണ്ടി വരുമോ? തുടങ്ങി ധാരാളം ആശയക്കുഴപ്പങ്ങൾ ഇപ്പോൾ ഇന്ത്യയിലെ ജനങ്ങളിൽ ഉണ്ട്. അത് കൃത്യമായി വിശദീകരിക്കാനാണ് ഈ ലേഖനം.
ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പോട് കൂടിയ പുതിയ നോട്ടുകൾ
അടുത്തിടെ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വിരമിച്ച ഒഴിവിൽ സഞ്ജയ് മൽഹോത്ര നിയമിതനായിരുന്നു. പുതിയ ഗവർണറുടെ നേതൃത്വത്തിൽ ചേർന്ന ധനനയ യോഗത്തിൽ റിപ്പോ നിരക്ക് കുറയ്ക്കുന്നതിനൊപ്പം, 50 രൂപയുടെ പുതിയ സീരീസ് നോട്ടുകൾ പുറത്തിറക്കാൻ തീരുമാനം എടുത്തു. ആർബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്, ഇതൊരു സാധാരണ നടപടി മാത്രമാണെന്നും, നിലവിലെ 50 രൂപ നോട്ടുകൾ പൂർണ്ണമായും സാധുവായിരിക്കും എന്നുമാണ്. വിപണികളിലെ 50 രൂപ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി മാത്രമാണ് പുതിയ നോട്ടുകൾ ഇറക്കുന്നത്.
പുതിയ 50 രൂപ നോട്ടിന്റെ സവിശേഷതകൾ
പുതിയ 50 രൂപ മഹാത്മാഗാന്ധി സീരീസിൽ തന്നെ വരും. നിലവിലെ 50 രൂപ നോട്ടുകൾക്കുള്ളത് പോലെ, 66 എംഎം × 135 എംഎം വലുപ്പം തന്നെയായിരിക്കും ഇതിനും ഉണ്ടാവുക. ഫ്ലൂറസെന്റ് നീല നിറം, പിന്നിൽ ഹംപിയിലെ രഥം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നതാണ് ഈ നോട്ടും.
മാറ്റം ഒപ്പിൽ മാത്രം
പുതിയ 50 രൂപ നോട്ടുകളിൽ കേവലം ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പുമാത്രമാണ് മാറ്റം. അതിനാൽ നോട്ട് നിരോധനം അല്ല എന്നും നിലവിലുള്ള എല്ലാ 50 രൂപ നോട്ടുകളും സാധുവായിരിക്കും എന്നും ആർബിഐ വ്യക്തമാക്കുന്നു. അതായത് ഏത് കടകളിലും ഈ 50 രൂപ സ്വീകരിക്കും. അതിൽ മാറ്റങ്ങൾ ഒന്നുമില്ല.

നോട്ട് നിരോധനം എന്ന തലവേദന
ആർബിഐ അവസാനമായി പിൻവലിച്ച നോട്ടുകൾ 2000 രൂപ മുതലാണ്. 2016-ലെ 500, 1000 രൂപയുടെ നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയെങ്കിലും, അവയുടെ പ്രാഥമിക ഉദ്ദേശ്യം പൂർത്തിയായതിനാൽ, ഘട്ടം ഘട്ടമായി പിൻവലിക്കാനുള്ള തീരുമാനം ആയിരുന്നു ആർ ബി ഐ അവസാനം സ്വീകരിച്ചത്.
2000 രൂപ നോട്ടുകൾ ഇപ്പോഴും പ്രചാരത്തിലുണ്ടോ?
ആർബിഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025 ജനുവരി 31 വരെ 98.15% 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. അതിനർത്ഥം, ഏകദേശം 6,577 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇപ്പോഴും പൊതുജനങ്ങളുടെ കൈവശം ഉണ്ടായേക്കാം. 2024 ഡിസംബർ 31-നുള്ള കണക്കുകൾ പ്രകാരം, 6,691 കോടി രൂപയുടെ 200 രൂപ നോട്ടുകൾ ഇപ്പോഴും പ്രചാരത്തിലുണ്ട്. 2023 മെയ് 19-നാണ് സെൻട്രൽ ബാങ്ക് ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമായി 2000 രൂപ നോട്ടുകൾ പൂർണ്ണമായും പിൻവലിക്കാൻ തീരുമാനം എടുത്തത്.
ഇനി ആശങ്ക വേണ്ട
പുതിയ 50 രൂപ നോട്ടുകൾ വിപണിയിലിറക്കുമെന്ന് ആർബിഐ പ്രഖ്യാപിച്ചതോടെ, നോട്ട് നിരോധനവുമായി ബന്ധപ്പെട്ട അനാവശ്യ ആശങ്കകൾ ഉയർന്നു. എന്നാൽ നിലവിലുള്ള 50 രൂപ നോട്ടുകൾക്ക് യാതൊരു പ്രശ്‌നവുമില്ല എന്നും, ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പുള്ള പുതിയ നോട്ടുകൾ മാത്രമേ പുറത്തിറക്കുന്നതായിരിക്കൂ എന്നും ആർബിഐ വ്യക്തത വരുത്തിയിട്ടുണ്ട്.
2000 രൂപ നോട്ടുകളുടെ ലക്ഷ്യം കൈവരിച്ചതിനാൽ അവ ഘട്ടം ഘട്ടമായി പിൻവലിച്ചതാണ്, ഇപ്പോഴും ബാങ്ക് ശാഖകൾ വഴിയും ആർബിഐ കേന്ദ്രങ്ങൾ വഴിയും അവ മാറ്റിയെടുക്കാൻ സാധിക്കും. നോട്ട് നിരോധനം പോലുള്ള നിർഭാഗ്യകരമായ സാഹചര്യം ആവർത്തിക്കാനിടയില്ല എന്നതിൽ ആർബിഐ ഉറപ്പുനൽകുന്നു.


Click it and Unblock the Notifications


