ന്യൂഡൽഹി: കോവിഡ് വ്യാപനം തുടരുമ്പോഴും വലിയ പ്രതീക്ഷയോടെയാണ് പുതിയ സാമ്പത്തിക വർഷത്തെ ഏവരും ഉറ്റുനോക്കുന്നത്. അതുകൊണ്ട് തന്നെ ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ധന നയ പ്രഖ്യാപനത്തിന് പ്രത്യേകതകളും പ്രാധാന്യവും ഏറെയാണ്. ഏപ്രിൽ ഏഴിനാണ് പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധന നയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തി കാന്ത ദാസ് പ്രഖ്യാപിക്കുക.
റിസർവ് ബാങ്ക് പലിശ നിരക്ക് തീരുമാനം, മാക്രോ ഇക്കണോമിക് ഡാറ്റ, കോവിഡ് -19 ട്രെൻഡുകൾ, ആഗോള സൂചകങ്ങൾ എന്നിവ ഈ ആഴ്ച ഇക്വിറ്റി വിപണികളെ നയിക്കുമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. ഏപ്രിൽ പകുതി മുതൽ ആരംഭിക്കുന്ന വരുമാന സീസണിന് മുന്നോടിയായി വിപണികളിൽ ചില ഏകീകരണം കാണാമെന്നും അവർ പറഞ്ഞു.
റിപ്പോ നിരക്ക് മാറ്റമില്ലാതെ നാല് ശതമാനമായി തന്നെ നിലനിര്‍ത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ധന നയ നിലപാട് അക്കോമഡേറ്റീവ് എന്ന നിലയില്‍ തുടര്‍ന്നേക്കുമെന്നും പ്രതീക്ഷിക്കുന്നു. 2021 ഏപ്രില്‍ അഞ്ച് മുതല്‍ ഏഴ് വരെയാണ് ധനനയ സമിതി യോഗം ചേരുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ സമിതി ആറ് തവണ യോഗം ചേരുമെന്ന് റിസർവ് ബാങ്ക് ബുധനാഴ്ച അറിയിച്ചു.
എം പി സി യുടെ രണ്ടാമത്തെ യോഗം ജൂണ്‍ 2, 3, 4 തീയതികളിലും മൂന്നാമത്തെ യോഗം ഓഗസ്റ്റ് 4-6 തീയതികളിലും നാലാമത്തെ യോഗം ഒക്ടോബര്‍ 6-8തീയതികളിലും അഞ്ചാമത്തെ യോഗം ഡിസംബര്‍ 6-8 തീയതികളിലുമാണ് ഈ വര്‍ഷം നടക്കുക. ആറാമത്തെ യോഗം 2022ഫെബ്രുവരി 7- 9 തീയതികളിലാകും നടക്കുക.
അടുത്ത അഞ്ച് വർഷത്തേക്ക് റിസർവ് ബാങ്കിന്റെ ധനനയ സമിതിയുടെ പ്രധാന പണപ്പെരുപ്പ ലക്ഷ്യം 4 (+/- 2) ശതമാനത്തിൽ മാറ്റമില്ലെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി തരുൺ ബജാജ് മാർച്ച് 31 ന് പറഞ്ഞിരുന്നു. അതേസമയം ഭക്ഷ്യവസ്തുക്കളുടെ വില തണുപ്പിക്കുന്നതിനാൽ ഡിസംബർ മുതൽ സിപിഐ പണപ്പെരുപ്പം ആറ് ശതമാനത്തിന്റെ ഉയർന്ന പരിധിക്ക് താഴെയാണ്.