എടിഎം വഴിയുള്ള ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നടപടികൾക്ക് ഒരുങ്ങുന്നു. പുതുവർഷത്തിന്റെ തുടക്കത്തിൽ ഇത് നടപ്പിലാക്കാനാണ് റിസർവ് ബാങ്ക് ആലോചിക്കുന്നത്. വാർത്താ അവലോകന യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഈ കാര്യം അറിയിച്ചത്. അടുത്ത കാലങ്ങളിലായി എടിഎം വഴിയുള്ള തട്ടിപ്പുകൾ വർദ്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ശക്തമായ നടപടികൾക്ക് ഒരുങ്ങുന്നത്. നടപടികളെ സംബന്ധിച്ച വിശദ വിവരങ്ങൾ ഡിസംബർ 31-നകം ബാങ്ക് വ്യക്തമാക്കുന്നതാണ്.
നിരവധി വാണിജ്യ ബാങ്കുകളും, സഹകരണ ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും എടിഎം സേവനങ്ങൾക്കായി മിക്കപ്പോഴും മൂന്നാം കക്ഷി സേവനദാതാക്കളെ ആശ്രയിക്കാറുണ്ട്. ഇതുവഴി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരുന്നതായി റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് തട്ടിപ്പിന് ഇടയാക്കുമെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിസർബാങ്ക് സൈബർ നിയമങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുന്നത്. ബാങ്കിംഗ് സിസ്‌റ്റങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടി ക്രമങ്ങളെക്കുറിച്ചും ബാങ്ക് ആലോചിക്കുന്നുണ്ട്.
വർഷാവസാനം കാർ വില വർദ്ധിപ്പിക്കുന്നതിന് പിറകിൽ എന്തെങ്കിലും തന്ത്രങ്ങളുണ്ടോ?
എടിഎം വഴി സ്കിമ്മിംങ് പോലെയുള്ള തട്ടിപ്പുകൾ അടുത്ത കാലത്തായി വർദ്ധിച്ചിരുന്നു. തുടർച്ചയായുള്ള നിരീക്ഷണം, വിവരങ്ങൾ സൂക്ഷിക്കുന്നതിലെ നിയന്ത്രണം, നിർണ്ണായക വിവരങ്ങളുടെ കൈമാറ്റം, ഫോറൻസിക്ക് പരിശോധന, എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൻ പെട്ടെന്നുതന്നെ അറിയിപ്പ് കൊടുക്കാനും പ്രതികരിക്കാനുമുള്ള സംവിധാനം ശക്തിപ്പെടുത്തൽ തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിച്ച് കൊണ്ടായിരിക്കും പുതിയ നടപടികൾ അവതരിപ്പിക്കുക. കൂടാതെ ബാങ്കുകളുടെ മൂന്നാം കക്ഷി സേവനദാതാക്കളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുതുവർഷത്തിന് മുൻപ് തന്നെ റിസർവ് ബാങ്ക് നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.