ന്യൂഡൽഹി: നിലവിലെ സാമ്പത്തിക വളർച്ചയിലുള്ള മുരടിപ്പിനാൽ തന്നെ രാജ്യത്തെ മിക്കവാറും എല്ലാ മേഖലകളും വരാനിരിക്കുന്ന 2020 കേന്ദ്ര ബജറ്റിൽ വളരെയധികം പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. എങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളായി റിയൽ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിലൂടെ കടന്നു പോകുന്നതിനാൽ ഈ മേഖലയിലുള്ളവർ ബജറ്റിൽ കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്നുണ്ടെന്ന് പറയാം. സമ്മർദ്ദത്തിലായ റെസിഡൻഷ്യൽ പ്രോജക്ടുകളെ രക്ഷപ്പെടുത്തുന്നതിനായി ബദൽ നിക്ഷേപ ഫണ്ടുകൾ വേഗത്തിൽ നടപ്പിലാക്കുമെന്നും പണലഭ്യത ലഘൂകരിക്കുന്നതിനായി നികുതി കുറയ്ക്കൽ പോലുള്ള പ്രഖ്യാപനങ്ങൾ വരുമെന്നുമാണ് റിയൽ എസ്റ്റേറ്റ് മേഖല പ്രതീക്ഷിക്കുന്നത്.
സ്തംഭിച്ച പദ്ധതികളെ രക്ഷപ്പെടുത്താൻ പ്രഖ്യാപിച്ച 25,000 കോടി രൂപയുടെ ഫണ്ട് ഉൾപ്പെടെ കഴിഞ്ഞ 6 മാസത്തിനിടെ പ്രഖ്യാപിച്ച റിയൽ എസ്റ്റേറ്റ് മേഖലയെ സഹായിക്കാനുള്ള നടപടികൾ ധനമന്ത്രി തുടരുമെന്നാണ് വ്യവസായ വിദഗ്ധർ കരുതുന്നത്. വസ്തുവകകൾ വിൽക്കുന്നതിലെ മൂലധന നേട്ടം ഇല്ലാതാക്കുക, ഡിവിഡന്റ് വിതരണ നികുതിയുടെ (ഡിഡിടി) നികുതി ബാധ്യത വാങ്ങുന്ന വ്യക്തിയിലേക്ക് മാറ്റുക, അതുവഴി ദീർഘകാല മൂലധനനേട്ട നികുതിയുടെ ഗുണഫലം നിലവിലെ 12 മാസത്തിൽ നിന്ന് 24 മാസംവരെയാക്കി നീട്ടുക എന്നിവയാണ് പരിഗണനയിൽ ഉള്ളതെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
ഇന്ത്യയിലെ സ്വർണ്ണ ഡിമാൻഡ് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് താഴെക്ക്; വേൾഡ് ഗോൾഡ് കൗൺസിൽ
രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ റസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വിൽപ്പനയിൽ ഉൾപ്പെടെ ഇടിവ് പ്രകടമാണ്. ആഡംബര പ്രോപ്പർട്ടികളുടെയും വിൽപ്പന കുത്തനെ ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം വിൽക്കാൻ കഴിയാത്ത മൊത്തം പ്രോപ്പർട്ടികളിൽ 34 ശതമാനത്തോളം ആഡംബര പ്രോപ്പർട്ടികളാണ്. ഭവന വായ്പയുടെ പലിശയ്‌ക്ക് 2 ലക്ഷം രൂപയുടെ നികുതി ഇളവ് വർദ്ധിപ്പിക്കുക, വ്യക്തിഗത നികുതി ഇളവുകൾ അതായത് ഒന്നുകിൽ നികുതി നിരക്കുകൾ കുറച്ചുകൊണ്ട് അല്ലെങ്കിൽ അനുകൂലമായി നികുതി സ്ലാബുകൾ പുനക്രമീകരിക്കുക, പിഎംഎവൈ പദ്ധതിക്ക് കീഴിൽ വരുന്ന സിഎൽഎസ്‌എസിനുള്ള സമയപരിധി വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളായി റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവരുടെ വിഷ്‌ലിസ്റ്റിലുള്ളത്.