ഇന്ത്യയിലേക്ക് റെക്കോര്‍ഡ് വിദേശ നിക്ഷേപം: ഫോറെക്സ് റിസർവ് എക്കാലത്തെയും ഉയർന്ന നിലയിൽ

By Ajmal MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിവിധ മേഖലകളില്‍ പരിഷ്‌കാരങ്ങള്‍ നടത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയെ അഭിനന്ദിച്ച് വ്യവസായമേഖലയിലെ പ്രമുഖര്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ)യുടെ 2021ലെ വാര്‍ഷിക കോണ്‍ഫറന്‍സിലായിരുന്നു വ്യവസായികളുടെ അഭിനന്ദനം. കോണ്‍ഫറന്‍സിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. 'ഇന്ത്യ75: സ്വയംപര്യാപ്ത ഭാരതത്തിനായി ഗവണ്‍മെന്റും വ്യവസായവും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു' എന്നതായിരുന്നു യോഗത്തിന്റെ പ്രമേയം.

 

ഇന്ത്യ

ഇന്ത്യയിലെ വ്യവസായങ്ങള്‍ക്ക് പുതിയ തീരുമാനങ്ങളെടുക്കാനും പുതിയ ലക്ഷ്യത്തിലേക്കു കുതിക്കാനും ഇത് വലിയൊരവസരമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. സ്വയംപര്യാപ്ത ഇന്ത്യ ക്യാമ്പയിന്റെ വിജയത്തില്‍ പ്രധാന ഉത്തരവാദിത്വം വഹിക്കാനാകുന്നത് ഇന്ത്യയിലെ വ്യവസായങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിക്കാലത്ത് പൂര്‍വസ്ഥിതി പ്രാപിക്കാന്‍ സാധിച്ച വ്യവസായ മേഖലയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ വികസനത്തിലും കഴിവുകളിലുമുള്ള വിശ്വാസത്തിന്റെ അന്തരീക്ഷം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ മോദി വ്യവസായ മേഖലയോട് ആവശ്യപ്പെട്ടു.

വിദേശ നിക്ഷേപം

നിലവിലെ ഗവണ്‍മെന്റിന്റെ സമീപനത്തിലെ മാറ്റങ്ങളും നിലവിലെ പ്രവര്‍ത്തനരീതികളില്‍ വന്ന വ്യതിയാനവും വിശദീകരിച്ചുകൊണ്ട്, പുതിയ ലോകത്തിനൊപ്പം മുന്നേറാന്‍ ഇന്നത്തെ പുതിയ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഒരു ഘട്ടത്തില്‍ വിദേശ നിക്ഷേപത്തില്‍ ആശങ്കയുണ്ടായിരുന്ന ഇന്ത്യ ഇന്ന് എല്ലാ തരത്തിലുമുള്ള നിക്ഷേപങ്ങളെയും സ്വാഗതം ചെയ്യുന്നു. അതുപോലെ, നിക്ഷേപകരില്‍ നിരാശയുളവാക്കുന്ന നികുതി നയങ്ങളുണ്ടായിരുന്ന അതേ ഇന്ത്യയിലാണ് ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ കോര്‍പ്പറേറ്റ് നികുതിയും ഫെയ്‌സ്‌ലെസ് നികുതി സംവിധാനവും എന്നതില്‍ അഭിമാനിക്കാം.

ഫോറെക്‌സ് കരുതല്‍ ശേഖരം

ചുവപ്പുനാടയില്‍ കുടുങ്ങുന്ന പശ്ചാത്തലം മാറി, വ്യവസായം സുഗമമാക്കല്‍ സൂചികയില്‍ വലിയ ഉയര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. അതുപോലെ, തൊഴില്‍ നിയമങ്ങളുടെ കുരുക്കുകളഴിച്ച് 4 ലേബര്‍ കോഡുകളായി വിഭജിച്ചു. കേവലം ഉപജീവന മാര്‍ഗ്ഗമായി കണക്കാക്കപ്പെട്ടിരുന്ന കൃഷി പരിഷ്‌കാരങ്ങളിലൂടെ വിപണികളുമായി ബന്ധപ്പെടുത്തി. അതിന്റെ ഫലമായി ഇന്ത്യയ്ക്ക് എഫ്ഡിഐയിലും എഫ്പിഐയിലും നേട്ടമുണ്ടായി. ഫോറെക്‌സ് കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന തലത്തിലാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

വിദേശത്തേത്

'വിദേശത്തേത്' എന്നത് മികവിന്റെ പര്യായമായിരുന്ന ഒരു കാലമുണ്ടായിരുന്നു. വ്യവസായ മേഖലയിലെ പ്രമുഖര്‍ അത്തരമൊരു മനോഭാവത്തിന്റെ അനന്തരഫലങ്ങള്‍ മനസ്സിലാക്കി. സാഹചര്യം വളരെ മോശമായിരുന്നു. കഠിനാധ്വാനത്തിലൂടെ വികസിപ്പിച്ച തദ്ദേശീയ ബ്രാന്‍ഡുകള്‍ പോലും വിദേശ പേരുകളില്‍ പരസ്യം ചെയ്യേണ്ടിവന്നു. ഇന്ന് സ്ഥിതി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഇന്ത്യയില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളിലാണ് നാട്ടുകാര്‍ക്കു വിശ്വാസം. ഇന്ന് ഓരോ ഇന്ത്യക്കാരനും ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ആ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനി ഇന്ത്യയിലേതാകണമെന്നില്ല.

ഇന്ത്യയിലെ യുവാക്കള്‍

ഇന്ന് ഇന്ത്യയിലെ യുവാക്കള്‍ ഈ രംഗത്തേക്ക് പ്രവേശിക്കുമ്പോള്‍, അവര്‍ക്ക് അത്തരമൊരു ആശങ്കയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഠിനാധ്വാനം ചെയ്യാനും ഉത്തരവാദിത്വമേറ്റെടുക്കാനും ഫലപ്രാപ്തിയിലെത്താനും അവര്‍ ആഗ്രഹിക്കുന്നു. തങ്ങള്‍ ഈ നാടിന്റെ സ്വന്തമാണെന്നു യുവാക്കള്‍ക്ക് തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പുകളിലും സമാനമായ ആത്മവിശ്വാസമുണ്ട്. ആറേഴു വര്‍ഷം മുമ്പുണ്ടായിരുന്ന മൂന്നോ നാലോ യൂണികോണുകള്‍ക്കു പകരം ഇന്ന് ഇന്ത്യയില്‍ 60 യൂണികോണുകളുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

60 യൂണികോണുകളില്‍

ഈ 60 യൂണികോണുകളില്‍ 21 എണ്ണം കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഉയര്‍ന്നുവന്നതാണ്. യൂണികോണുകളുടെ വൈവിധ്യമാര്‍ന്ന മേഖലകള്‍ ഇന്ത്യയിലെ എല്ലാ തലങ്ങളിലെയും മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. ആ സ്റ്റാര്‍ട്ടപ്പുകളോടുള്ള നിക്ഷേപകരുടെ പ്രതികരണവും വളരെ മികച്ചതാണ്. ഇത് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അസാധാരണമായ അവസരങ്ങളുണ്ടെന്നതിന്റെ സൂചനയാണ്. വ്യവസായം ചെയ്യുന്നതിലെ എളുപ്പവും ജീവിതം സുഗമമാക്കലും മെച്ചപ്പെടുന്നത് നമ്മുടെ വ്യവസായത്തിലുള്ള രാജ്യത്തിന്റെ വിശ്വാസത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. കമ്പനി നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഇതിന് കൃത്യമായ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജിഎസ്ടി

ചെറുകിട വ്യവസായികള്‍ക്ക് അംഗീകാരം നേടാന്‍, ഫാക്ടറിംഗ് റെഗുലേഷന്‍ ഭേദഗതി ബില്ല് പോലെയുള്ളവ സഹായിക്കുമെന്ന് പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിച്ച കാര്യങ്ങള്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ഭേദഗതി ബില്ലും ചെറുകിട നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും. ഇത്തരം നടപടികള്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ ഉത്തരവാദിത്വമേറ്റെടുക്കാനുള്ള ധൈര്യം മുന്‍ഗവണ്‍മെന്റുകള്‍ക്കുണ്ടാകാത്തതിനാലാണ് ഇത്രയും വര്‍ഷങ്ങളായി ജിഎസ്ടി കുടുങ്ങിക്കിടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ജിഎസ്ടി നടപ്പാക്കുക മാത്രമല്ല, ഇന്ന് ജിഎസ്ടിയില്‍ റെക്കോര്‍ഡ് നികുതി സമാഹരണത്തിനും നാം സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

English summary

Record foreign direct investment in India: Forex reserves at all-time high; modi

Record foreign direct investment in India: Forex reserves at all-time high; modi
Story first published: Thursday, August 12, 2021, 0:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X