രാജ്യത്ത് തേയില വില റെക്കോർഡിൽ. തേയിലയുടെ വില കിലോഗ്രാമിന് 213 രൂപ എന്ന റെക്കോഡിലാണ് എത്തിയിരിക്കുന്നത്. ഒരു കിലോഗ്രാമിന് 196.22 രൂപയാണ് ശരാശരി തേയില വില. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഒരു കിലോഗ്രാമിന് 78.48 രൂപ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് തേയിലെ വില 66.66 ശതമാനം ഉയർന്നു. ജൂലൈ എട്ടിന് കിലോയ്ക്ക് വെറും 117.74 ആയിരുന്നു തേയിലയുടെ വില. ജിഎസ്ടി, പാക്കിംഗ് ചാർജുകൾ, വിൽപ്പനക്കാർക്കുള്ള ലാഭം എന്നിവ കണക്കിലെടുക്കുകയാണെങ്കിൽ, ചില്ലറ വില ഇനിയും വർദ്ധിക്കുമെന്നാണ് വിവരം.
ഉത്‌പാദനം കുറഞ്ഞു
ഉത്തരേന്ത്യയിൽ തേയിലയുടെ ഉൽപാദനം കുത്തനെ കുറഞ്ഞു. കൊറോണ വൈറസ് ലോക്ക്ഡൗൺ തേയില നുള്ളലിന് തടസ്സമായി. അസമിലെ വെള്ളപ്പൊക്കവും ഉത്തരേന്ത്യയിലെ തേയിലയുടെ ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടാക്കി. അസം തേയിലയുടെ വില കിലോഗ്രാമിന് 300 രൂപ - 450 രൂപയായി ഉയർന്നു. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള തേയിലയുടെ ആവശ്യം വർദ്ധിച്ചത് വിലക്കയറ്റത്തിന് കാരണമായി.
ലേല വിൽപ്പന
കൊച്ചിയിൽ ചൊവ്വാഴ്ച ലേലത്തിന് കൊണ്ടുവന്ന 3.39 ലക്ഷം കിലോഗ്രാം തേയിലയിൽ 3.34 ലക്ഷം കിലോഗ്രാം വിറ്റു. ഓണം കാരണം കഴിഞ്ഞ ആഴ്ച ലേലം നടന്നില്ല. അതിനുമുമ്പ് 3.94 ലക്ഷം കിലോഗ്രാം തേയിലയിൽ 3.89 ലക്ഷം കിലോഗ്രാം ലേലത്തിൽ വിറ്റിരുന്നു. നിലവിലെ സാഹചര്യം നിലനിൽക്കുകയാണെങ്കിൽ, വില ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്. വില വർദ്ധിച്ചതോടെ കേരളത്തിൽ നിന്നുള്ള വ്യാപാരികൾ ലേലത്തിൽ സജീവമല്ല.
തേയിലപ്പൊടിയ്ക്കും വില കൂടും
ഇടക്കാലത്ത് തേയിലയുടെ വില കുറവ് കാരണം നിരവധി കർഷകർ തേയിലച്ചെടി പറിച്ചു മാറ്റി പകരം കാപ്പിയും മറ്റ് കൃഷികളും നടത്തിയിരുന്നു. തേയിലയ്ക്ക് വില കൂടിയതോടെ ചായ പൊടിക്കും വില കൂടും. വിലവർധന വന്നതോടെ കർഷകർ തേയിലത്തോട്ടങ്ങൾ പരിചരിക്കാനും, അടിക്കാടുകൾ വെട്ടി, വളം ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്. വില ഉയരുന്നത് തുടർന്നാൽ കാർഷികരംഗം മെച്ചപ്പെടും എന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications