11 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള രാജ്യത്തെ ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മാർച്ച് പകുതി മുതൽ ഓഹരി വില ഇരട്ടിയായതോടെയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ നേട്ടം കൈവരിച്ചത്. വെള്ളിയാഴ്ച വിപണി ക്ലോസ് ചെയ്യാന്‍ മിനുട്ടുകള്‍ അവശേഷിക്കെയാണ് ഓഹരി വില 1,788 നിലവാരത്തിലേക്ക് ഉയര്‍ന്നത്. ബിഎസ്ഇയില്‍ സ്റ്റോക്ക് റെക്കോഡ് ഉയര്‍ന്ന് 1,738.95 ഡോളറിലെത്തി. ജൂണ്‍ 18-ലെ ക്ലോസിങ് നിരക്കില്‍ നിന്ന് അഞ്ച് ശതമാനത്തിലേറെയാണ് നേട്ടം.
ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിന്റെ 24.71 ശതമാനം ഓഹരികൾ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് വിറ്റതിലൂടെ 1,15,693.95 കോടി രൂപ ഈ കാലയളവില്‍ കമ്പനിക്ക് സമാഹരിക്കാനായി. അവകാശ ഓഹരി വിൽപ്പന വഴി 53,124.20 കോടി രൂപയും കമ്പനി സമാഹരിച്ചു. മാര്‍ച്ച് 23-ന് 867 രൂപയായിരുന്നു ഓഹരിയുടെ വില. മൂന്നു മാസംകൊണ്ട് നിക്ഷേപകര്‍ക്ക് ഇരട്ടി നേട്ടമാണ് കമ്പനി നല്‍കിയത്. കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആദായ നികുതി ഫയൽ ചെയ്യാനുള്ള തീയതി അടുത്തെത്തി; അറിയണം നികുതി ലാഭിക്കൽ നിക്ഷേപങ്ങൾ
ജിയോയിൽ നിക്ഷേപങ്ങളുടെ ഒഴുക്ക്
റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോമുകളിൾ നിക്ഷേപങ്ങളുടെ ഒഴുക്ക്. ജിയോയിൽ ഇതുവരെ നിക്ഷേപമായി എത്തിയത് 1,15,693.95 കോടി രൂപയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതു നിക്ഷേപ ഫണ്ടായ സൗദി അറേബ്യയുടെ പിഐഎഫാണ് അവസാനമായി ജിയോ പ്ലാറ്റ്ഫോമുകളിൽ നിക്ഷേപം നടത്തിയത്. 11,367 കോടി രൂപ നിക്ഷേപിച്ച്, 2.32 ശതമാനം ഓഹരികളാണ് പിഐഎഫ് സ്വന്തമാക്കിയത്. ഒൻപത് ആഴ്‌ചക്കിടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ പ്ലാറ്റ് ഫോമായ ജിയോയിൽ എത്തുന്ന 11ാമത്തെ നിക്ഷേപമാണ് പിഐഎഫിന്റേത്.
ടിപിജി ക്യാപിറ്റൽ, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ അതോറിറ്റി, അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബാദല ഇൻവെസ്റ്റ്‌മെന്റ്, ഫേസ്ബുക്ക്, സിൽവർ ലേക്ക് (രണ്ടു തവണ), വിസ്റ്റ ഇക്വിറ്റി പാർട്‌ണേഴ്‌സ്, ജനറൽ അറ്റ്‌ലാന്റിക്, കെ കെ ആർ, എന്നിവയാണ് ഇതിനോടകം ജിയോയിൽ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനങ്ങൾ. ഫേസ്ബുക്കാണ് ആദ്യം നിക്ഷേപം നടത്തിയത്. 43,574 കോടി രൂപക്ക് 9.9 ശതമാനം ഓഹരികളാണ് ഫേസ്ബുക്ക് വാങ്ങിയത്. ഈ നിക്ഷേപകർക്കെല്ലാം കൂടി ഇപ്പോൾ മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്‌ഫോമുകളിൽ 24.71 ശതമാനം പങ്കാളിത്തമുണ്ട്.