ഫേസ്‌ബുക്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള ജാദു ഹോൾഡിംഗ്‌സ് എൽഎൽസി 43,574 കോടി രൂപയ്‌ക്ക് ജിയോ പ്ലാറ്റ്‌ഫോമിൽ നടത്തിയ നിക്ഷേപ തുക റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് കൈമാറുന്നു. ഇതോടെ 9.99 ശതമാനം ജിയോ ഓഹരികൾ ഫേസ്‌ബുക്ക് ഏറ്റെടുക്കും. മുൻനിര ഇന്ത്യൻ ടെലികോം ശൃംഖലയായ ജിയോ പ്ലാറ്റ്‌ഫോമിൽ 9.99 ശതമാനം ഓഹരികൾക്കായി താൽപ്പര്യം പ്രകടിപ്പിച്ച ഫേസ്‌ബുക്കിന്റെ കരാർ ജൂൺ 24-ന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) അംഗീകരിച്ചിരുന്നു.
സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്‌ബുക്ക് ഏപ്രില്‍ 22-ന് 43,574 കോടി രൂപ നിക്ഷേപിച്ച് 9.99 ശതമാനം ഓഹരി സ്വന്തമാക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ജിയോയിൽ നിക്ഷേപങ്ങളുടെ തുടക്കമായത്. അതിനുശേഷം 11 വിദേശ നിക്ഷേപകർ കൂടി ജിയോയിൽ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. ഫേസ്‌ബുക്കിന് പിന്നാലെ ജനറല്‍ അറ്റ്‌ലാന്റിക്, സിൽവർ ലേക്ക് (രണ്ടു തവണ), വിസ്റ്റ ഇക്വിറ്റി പാർട്‌ണേഴ്‌സ്, കെകെആര്‍, അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബാദല ഇൻവെസ്റ്റ്‌മെന്റ്, എഐഡിഎ, ടിപിജി ക്യാപിറ്റൽ, എല്‍ കാറ്റര്‍ട്ടണ്‍, പിഐഎഫ്, ഇന്റൽ ക്യാപിറ്റൽ എന്നീ കമ്പനികളും ജിയോയിൽ നിക്ഷേപമിറക്കി. ലോകത്ത് തുടർച്ചയായി ഇത്രയധികം തുക നിക്ഷേപമായി സമാഹരിച്ച കമ്പനിയും ജിയോ ആണ്.
കേരളത്തിൽ സ്വർണ വില ഇന്ന് കുതിച്ചുയർന്നു; റെക്കോർഡ് തകർത്ത് പൊന്നിൻ വില
യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റൽ ക്യാപിറ്റലാണ് ജിയോ പ്ലാറ്റ്‌ഫോമുകളിൽ അവസാനമായി നിക്ഷേപം നടത്താൻ താൽപ്പര്യം പ്രകടിപ്പിച്ചത്. ജിയോയിലെ 0.39 ശതമാനം ഓഹരികൾക്കായി ഇന്റൽ 1894.50 കോടി രൂപ നിക്ഷേപിക്കുമെന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) അറിയിച്ചത്. 11 ആഴ്‌ചയ്‌ക്കിടെ ജിയോയിൽ എത്തുന്ന പന്ത്രണ്ടാമത്തെ നിക്ഷേപമാണ് ഇന്റെല്‍ ക്യാപിറ്റലിന്റേത്.
ജിയോ പ്ലാറ്റ്‌ഫോമുകളിൽ ഇതുവരെ ലഭിച്ച നിക്ഷേപം;
ഫേസ്‌ബുക്ക് : 43,573.62 കോടി രൂപ (9.99% ഓഹരി)
സില്‍വര്‍ ലേക്ക് : 5,655.75 കോടി രൂപ (1.15%)
വിസ്റ്റ ഇക്വിറ്റി പാര്‍ട്ണര്‍മാര്‍ : 11,367 കോടി രൂപ (2.32%)
ജനറല്‍ അറ്റ്‌ലാന്റിക്- 6,598.38 കോടി രൂപ (1.34%)
കെകെആര്‍ : 11,367 കോടി (2.32%)
മുബാദല : 9,093.60 കോടി രൂപ (1.85%)
സില്‍വര്‍ ലേക്ക് പങ്കാളികള്‍ (അധിക നിക്ഷേപം-1.85%), 4,546.80 കോടി രൂപ (0.93%)
അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി: 5,683.50 കോടി (1.16%).
ടിപിജി : 4,546.80 കോടി (0.93%) എല്‍ കാറ്റര്‍ട്ടൺ : 1,894.50 കോടി (0.39%)
പിഐഎഫ് : 11,367 കോടി (2.32%)
ഇന്റൽ : 1,894.50 (0.39%)