റിലയൻസ് ഇന്‍ഡസ്ട്രീസിന്റെ അവകാശ ഓഹരികളുടെ വിൽപന ഇന്ന് അവസാനിക്കും. 53,125 കോടി രൂപയാണ് അവകാശ ഓഹരി വിൽപ്പനയിലൂടെ കമ്പനി സമാഹരിക്കുന്നത്. മുപ്പതുവര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവകാശ ഓഹരി പുറത്തിറക്കുന്നത്. 2021 മാര്‍ച്ചോടെ കടരഹിത കമ്പനിയായി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് അവകാശ ഓഹരി വിൽപ്പന നടത്തുന്നത്. മെയ് 20-നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അവകാശ ഓഹരി വിൽപനയ്‌ക്ക് തുടക്കമിട്ടത്.
ഡീലോജിക് നൽകുന്ന ഡാറ്റ അനുസരിച്ച് റിലയൻസ് ഇന്‍ഡസ്ട്രീസിന്റെ 53,124 കോടി രൂപയുടെ അവകാശ ഓഹരി വിൽപന, കഴിഞ്ഞ 10 വർഷത്തിനിടെ ഒരു നോൺ ഫിനാൻഷ്യൽ കമ്പനി നടത്തുന്ന ഏറ്റവും വലിയ അവകാശ ഓഹരി വിൽപനയാണ്. 2018 ജൂണിൽ നടന്ന ബെയർ എജിയുടെ 7.002 ബില്യൺ ഡോളർ ഇഷ്യു മാത്രമാണ് അടുത്ത കാലത്തായി നടന്ന വലിയ മറ്റൊരു നോൺ ഫിനാൻഷ്യൽ അവകാശ ഓഹരി വിൽപന.
2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ അവകാശ ഓഹരി വിൽപനയായി അറിയപ്പെടുന്നത് 2009 ഏപ്രിലിൽ നടന്ന എച്ച്എസ്‌ബിസി ഹോൾഡിംഗ്‌സ് പിഎൽസിയുടെതാണ്. 19.57 ബില്യൺ ഡോളറാണ് കമ്പനി സമാഹരിച്ചത്. 2010 ഒക്‌ടോബറിൽ നടന്ന ഡച്ച് ബാങ്കിന്റെ ഓഹരി വിൽപ്പനയാണ് രണ്ടാമത്തേത്. 13.96 ബില്യൺ ഡോളറാണ് ഡച്ച് ബാങ്ക് സമാഹരിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ അവകാശ ഓഹരി വിൽപ്പന ബാങ്ക് ഓഫ് ചൈനയുടേതാണ്. 2010 ഡിസംബറിൽ നടന്ന ഓഹരി വിൽപ്പനയിൽ 8.96 ബില്യൺ ഡോളറാണ് സമാഹരിച്ചത്.
ഏപ്രിൽ 30-നാണ് റിലയൻസ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി അവകാശ ഓഹരി വിൽപനയിലൂടെ 53,125 കോടി രൂപ സമാഹരിക്കുന്നതായി പ്രഖ്യാപിച്ചത്. റിലയൻസിന്റെ 15 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് ഒരു ഓഹരി എന്ന നിരക്കിലാണ് വിതരണം ചെയ്യുക. മുഖവില 10 രൂപ വീതമുള്ള 42,26,26,894 ഇക്വിറ്റി ഷെയറുകളാണ് വിൽക്കുന്നത്. 1,257 രൂപ നിരക്കില്‍ 1ഃ15 അനുപാതത്തിലായിരിക്കും ഓഹരി അനുവദിക്കുക. അതായത് റിലയന്‍സിന്റെ 15 ഓഹരികളുള്ളവര്‍ക്ക് ഒരു ഓഹരി വീതം ലഭിക്കും.
റിലയൻസ് ഇൻഡസ്ട്രീസില്‍ 2.4 കോടി ഓഹരികളുടെ കൈമാറ്റമാണ് നടക്കുന്നത്. ഉടമകൾക്ക് അവരുടെ ഓഹരി അവകാശം എക്സ്ചേഞ്ചുകളിൽ പ്രത്യേക വിൻഡോയിൽ ട്രേഡ് ചെയ്യാൻ അനുവദിക്കും. അവിടെ ഉടമകൾക്ക് അവരുടെ അവകാശം വിൽക്കാനും ഉപേക്ഷിക്കാനും കഴിയും. 2021 മാര്‍ച്ചിനു മുമ്പ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് കടമില്ലാത്ത കമ്പനിയാകുമെന്ന് 2019-ല്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. 2019 ഡിസംബറിലെ കണക്കുകള്‍ പ്രകാരം ആര്‍ഐഎല്ലിന്റെ അറ്റകടം 1.53 ട്രില്യണ്‍ രൂപയാണ്.


Click it and Unblock the Notifications