മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 10 ലക്ഷം കോടി രൂപയുടെ വിപണി മൂലധനത്തിലെത്തിയ ആദ്യത്തെ ഇന്ത്യൻ കമ്പനിയായി. രാവിലത്തെ വ്യാപാരത്തിലാണ് ആർഐഎല്ലിന്റെ വിപണി മൂലധനം 10 ലക്ഷം കോടി രൂപ കടന്നത്. വ്യാപാരം ആരംഭിച്ചപ്പോൾ 0.75 ശതമാനം ഉയർന്ന് ഓഹരി വില 1,581 രൂപയിലെത്തി. രാവിലെ 10:30 വരെ ആർഐഎൽ ഓഹരികൾ 0.50 ശതമാനം ഉയർന്ന് 1,577.85 രൂപയിലെത്തിയിരുന്നു.
ഒമ്പത് കോടി രൂപയിൽ നിന്ന് 10 ലക്ഷം കോടി രൂപയിലേക്ക് കുതിക്കാൻ കമ്പനിയ്ക്ക് 22 ദിവസമാണ് എടുത്തത്. എട്ട് ലക്ഷം കോടിയിൽ നിന്ന് 9 ലക്ഷം കോടി വരെ ഉയരാൻ 20 സെഷനുകളാണ് എടുത്തത്. ആർഐഎൽ ഓഹരികൾ 40 ശതമാനം ഉയർന്നതോടെ, 2019 ൽ മുകേഷ് അംബാനിയുടെ സമ്പത്ത് ഇതുവരെ 15.7 ബില്യൺ ഡോളർ ഉയർന്നു. ഇത് ആഗോളതലത്തിൽ ശതകോടീശ്വരന്മാർക്കിടയിലെ ഏഴാമത്തെ ഉയർന്ന നേട്ടമാണ്.

റിലയൻസിന് തൊട്ടു പിന്നിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ആണുള്ളത്. 7,84,210.88 കോടി രൂപയാണ് ടാറ്റയുടെ വിപണി മൂല്യം. ഇന്ന് രാവിലെ ടിസിഎസ് ഓഹരികൾ 1.78 ശതമാനം ഉയർന്നിരുന്നു.
2016 ൽ ടെലികോം സംരംഭമായ ജിയോ ആരംഭിക്കന്നതിന് മുമ്പ് വർഷങ്ങളോളം റിലയൻസിനേക്കാൾ ഏറെ മുന്നിലായിരുന്നു ടിസിഎസ്. കഴിഞ്ഞ മാസം, 9 ലക്ഷം കോടി രൂപയുടെ വിപണി മൂല്യത്തിലെത്തിയ ആദ്യത്തെ ഇന്ത്യൻ സ്ഥാപനമായി ആർഐഎൽ മാറിയിരുന്നു. വിപണി മൂല്യം എട്ട് ലക്ഷം കോടി രൂപ കടന്ന ആദ്യ ആഭ്യന്തര സ്ഥാപനമായി റിലയൻസ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മാറിയിരുന്നു.


Click it and Unblock the Notifications