പ്രീപെയ്ഡ് ഉപഭോക്താക്കളുടെ ഇന്‍കമിങ് കാലാവധി മെയ് മൂന്നു വരെ വൊഡഫോൺ ഐഡിയ നീട്ടി. ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്ന താഴ്ന്ന വരുമാനക്കാരായ ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ദശലക്ഷക്കണക്കിന് ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളുടെ കാലാവധിയാണ് ഇങ്ങനെ സൗജന്യമായി കമ്പനി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്ന ഐഡിയയുടേയും വൊഡഫോണിന്റേയും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് അവരുടെ പ്ലാന്‍ കാലാവധി കഴിഞ്ഞാലും ഇന്‍കമിങ് കോളുകള്‍ ലഭിക്കുന്നത് തുടരും.
ഈ ഇന്‍കമിങ് കാലാവധി വിപുലീകരണം വരും ദിവസങ്ങളില്‍ യോഗ്യരായ എല്ലാ ഉപഭോക്താക്കളുടെയും അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്യും. ബുദ്ധിമുട്ടേറിയ ഈ വേളയില്‍ ഉപഭോക്താക്കള്‍ കണക്ടഡ് ആയിരിക്കണം എന്ന കാര്യത്തില്‍ തങ്ങള്‍ക്കു പ്രതിബദ്ധതയുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വൊഡഫോണ്‍ ഐഡിയ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു. 90 ദശലക്ഷം ഉപഭോക്താക്കളുടെ കാലാവധിയാണ് തങ്ങള്‍ മെയ് മൂന്നു വരെ ദീര്‍ഘിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൊഡഫോൺ ഐഡിയക്ക് പുറമെ റിലയൻസ് ജിയോ, എയർടെൽ എന്നീ കമ്പനികളും ഉപഭോക്താക്കളുടെ ഇൻകമിങ് കാലാവധി മെയ് 3 വരെ നീട്ടിയിട്ടുണ്ട്. താഴ്ന്ന, ഉയർന്ന വരുമാന പരിധി കൂടാതെയാണ് ഉപഭോക്താക്കളുടെ പ്രീപെയ്ഡ് കാലാവധി റിലയൻസ് ജിയോ കൂട്ടിയിരിക്കുന്നത്. ജിയോ ആപ്പ് മുഖേനയും ജിയോ വെബ്സൈറ്റ് മുഖേനയും റീച്ചാർജ് ചെയ്യാനുള്ള സൌകര്യം ഉപയോക്താക്കൾക്കുണ്ടെന്ന് പത്രക്കുറിപ്പിൽ ജിയോ അറിയിച്ചു.
തിരഞ്ഞെടുത്ത ബാങ്ക് എടിഎമ്മുകൾ വഴി വരിക്കാർക്ക് അവരുടെ ജിയോ നമ്പർ റീചാർജ് ചെയ്യാനുള്ള സൌകര്യവും ഇപ്പോൾ കമ്പനി ഒരുക്കിയിട്ടുണ്ട്. നിരവധി മൊബൈൽ റീചാർജ് ഷോപ്പുകൾ അടച്ചിരിക്കുന്നതിനാൽ ലോക്ക്ഡൌൺ സമയത്ത് രാജ്യത്തുടനീളം റീചാർജുകളുടെ എണ്ണത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഓൺലൈൻ റീചാർജുകൾ നടത്താത്തവർക്ക് ജിയോയുടെ ഈ പുതിയ സേവനം ആശ്വാസകരമാണ്. തിരഞ്ഞെടുത്ത എടിഎമ്മുകളിൽ മാത്രമേ ജിയോ റീചാർജ് സൗകര്യം ലഭിക്കുകയുള്ളൂ. നിലവിൽ, എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, എയുഎഫ് ബാങ്ക്, ഡിസിബി ബാങ്ക്, സിറ്റിബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് എടിഎം വഴി ജിയോ റീചാർജ് സേവനം നൽകുന്നത്.
എയർടെല്ലിന്റെ കാര്യവും മറ്റൊന്നല്ല. ലോക്ക് ഡൌണിനെത്തുടർന്ന് ഏകദേശം 30 ദശലക്ഷം ഉപയോക്താക്കൾക്ക് റീച്ചാർജ് ചെയ്യാൻ കഴിയുന്നില്ലെന്ന് എയർടെൽ ശനിയാഴ്ച്ച സൂചിപ്പിച്ചു. ഈ പശ്ചാത്തലത്തിൽ മെയ് 3 വരെ പ്രീപെയ്ഡ് ഉപയോക്താക്കളുടെ കാലാവധി ദീർഘിപ്പിച്ചതായി കമ്പനി വ്യക്തമാക്കി.