കോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുടെ കടന്നു വരവോട് ഇന്ത്യൻ ടെലികോം മേഖലയിൽ താരിഫ് യുദ്ധം മുറുകിയിരുന്നു. ജിയോ സൌജന്യമായി ഡേറ്റകളും മറ്റും നൽകാൻ തുടങ്ങിയതോടെ ഡേറ്റ, കോൾ നിരക്കുകൾ മറ്റ് കമ്പനികൾക്കും കുത്തനെ കുറയ്ക്കേണ്ടി വന്നു. എന്നാൽ ജിയോയ്ക്ക് മുമ്പ് വരെ ടെലികോം രംഗത്തെ രാജാവായിരുന്ന എയർടെൽ ഇപ്പോൾ വൻ തിരിച്ചുവരാണ് നടത്തുന്നത്. ഇതോടെ ടെലികോം രംഗത്തെ യുദ്ധം വീണ്ടും മുറുകി തുടങ്ങി.
ഓഹരി വിപണിയിൽ
ഭാരതി എയർടെൽ ലിമിറ്റഡ് ഈ വർഷം ഇന്ത്യൻ ഓഹരി വിപണിയിൽ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്. ഭാരതി എയർടെല്ലിന്റെ ഓഹരി വില 26% ഉയർന്ന് മെയ് 19 ന് റെക്കോർഡിലെത്തി. എയർടെല്ലിന്റെ കുറഞ്ഞത് 2 ബില്യൺ ഡോളർ ഓഹരി വാങ്ങാൻ ആമസോൺ ഡോട്ട് കോം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് എയർടെൽ ഓഹരി വില ഇന്നലെ കുതിച്ചുയർന്നു. എന്നാൽ ഇക്കാര്യം സംബന്ധിച്ച് വെളിപ്പെടുത്തലുമായി കമ്പനി രംഗത്തെത്തിയിട്ടുണ്ട്. ആമസോണുമായി ഒരു കരാറിലും കമ്പനി ഏർപ്പെട്ടിട്ടില്ലെന്നും വെറും ഊഹാപോഹങ്ങൾ മാത്രമാണിതെന്നും എയർടെൽ പ്രസ്താവനയിൽ പറഞ്ഞു.
എതിരാളികൾ
അംബാനിയുടെ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡുമായുള്ള കടുത്ത മത്സരത്തെ തുടർന്ന് ശതകോടീശ്വരനായ സുനിൽ മിത്തലിന്റെ തിരിച്ചുവരവ് ശ്രദ്ധേയമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മിത്തലിന്റെ കമ്പനി റെക്കോർഡ് നഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ സർക്കാരിന് അടയ്ക്കേണ്ട കുടിശ്ശിക തുക കമ്പനിയ്ക്ക് കനത്ത പ്രഹരമായി. ജിയോയുടെ മറ്റൊരു എതിരാളി - വോഡഫോൺ ഐഡിയ ലിമിറ്റഡ് കടക്കെണിയിൽ നിന്ന് അതിജീവിക്കാൻ പാടുപെടുകയാണ്. സൌജന്യ കോളുകളും വിലകുറഞ്ഞ ഡാറ്റ പാക്കേജുകളും വാഗ്ദാനം ചെയ്യുന്ന 4 ജി സേവനവുമായി അംബാനി മുന്നേറി തുടങ്ങിയ 2016 മുതൽ എയർടെൽ വിപണിയിൽ പിടിച്ചു നിൽക്കാൻ കടുത്ത ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്.
എയർടെല്ലിന്റെ പദ്ധതി
പേയ്‌മെന്റുകൾ, വീഡിയോ ഓൺ ഡിമാൻഡ്, ഇ-കൊമേഴ്‌സ് ഡിവിഷനുകളിൽ ബിസിനസ് വ്യാപിപ്പിക്കാനാണ് എയർടെല്ലിന്റെ ലക്ഷ്യം. യുഎസ് ഓൺലൈൻ റീട്ടെയിൽ ഭീമനായ ആമസോണുമായുള്ള ചർച്ച റോയിട്ടേഴ്‌സ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഇതിൽ വാസ്തവമില്ലെന്നാണ് എയർടെല്ലിന്റെ വെളിപ്പെടുത്തൽ. ഇത്തരത്തിൽ ഒരു കരാർ ഭാവിയിൽ നടന്നാൽ ഇന്ത്യൻ വയർലെസ് കാരിയറിന്റെ 300 ദശലക്ഷം വരിക്കാരെ ആമസോണിന് ലഭിച്ചേക്കും.
കൊവിഡ് 19 ലോക്ക് ഡൗണ്‍: പ്രീ-പെയ്ഡ് പദ്ധതികളുടെ വാലിഡിറ്റി മെയ് 3 വരെ നീട്ടി ടെലികോം കമ്പനികള്‍
ജിയോയിലെ നിക്ഷേപം
ഫെയ്‌സ്ബുക്ക് ഇങ്ക്, ജനറൽ അറ്റ്ലാന്റിക്, കെകെആർ & കമ്പനി, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി എന്നിവരിൽ നിന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളിൽ 10 ബില്യൺ ഡോളറിൽ കൂടുതൽ നിക്ഷേപ സമാഹരണമാണ് അംബാനി നടത്തിയിരിക്കുന്നത്. എയർടേലിന്റെ 40 ബില്യൺ ഡോളർ വിപണി മൂല്യവുമായി താരതമ്യപ്പെടുത്തുമ്പോൾ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന് 65 ബില്യൺ ഡോളറിലധികം വിപണി മൂല്യമാണുള്ളത്. അബുദാബിയുടെ മുബഡാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി ഏകദേശം 1.2 ബില്യൺ ഡോളർ ജിയോ പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപിക്കുമെന്ന് ഇന്ന് അറിയിച്ചിട്ടുണ്ട്.
ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ജാഗ്രതൈ; ഇന്ത്യയിലെ ഡാറ്റ നിരക്കുകള്‍ 10 മടങ്ങ് വര്‍ധിക്കും
ധനസമാഹരണം
കോടതി വിധിയുമായി ബന്ധപ്പെട്ട കുടിശ്ശിക അടയ്ക്കുന്നതിനും ഇന്ത്യയിലുടനീളം 4 ജി കവറേജ് വികസിപ്പിക്കുന്നതിനുമായി എയർടെൽ പണം സ്വരൂപിക്കുന്നുണ്ട്. മെയ് മാസത്തിൽ ഓഹരി വില റെക്കോർഡിലെത്തിയതിനെത്തുടർന്ന് ഇന്ത്യൻ മൊബൈൽ കാരിയറിലെ ഓഹരി വിറ്റുകൊണ്ട് ഒരു ബില്യൺ ഡോളർ ആവശ്യപ്പെടുന്നതായി എയർടെല്ലിന്റെ പേരന്റ് കമ്പനി ഭാരതി ടെലികോം ലിമിറ്റഡ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഫീസ് അടയ്ക്കാൻ സഹായിക്കുന്നതിനായി ജനുവരിയിൽ എയർടെൽ 3 ബില്യൺ ഡോളർ ഓഹരികളും ബോണ്ടുകളും വിറ്റു.
എജിആര്‍ പ്രതിസന്ധി; ടെലികോം മേഖലയ്ക്ക് പുതിയ ആശ്വാസ പാക്കേജുകളെത്താന്‍ സാധ്യത
മിത്തലിന്റെ മടങ്ങി വരവ്
ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചിക പ്രകാരം എയർടെൽ ഓഹരികളിലെ നേട്ടം മിത്തലിനെ ഈ വർഷം തന്റെ ആസ്തിയിൽ 1.6 ബില്യൺ ഡോളർ ചേർക്കാൻ സഹായിച്ചു. അതേസമയം അംബാനിയുടെ ആസ്തി 1.1 ബില്യൺ ഡോളർ കുറഞ്ഞു. സെപ്റ്റംബർ അവസാനിച്ച പാദത്തിൽ എയർടെൽ റെക്കോർഡ് നഷ്ടം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ വിപണിയിൽ മുന്നേറി കൊണ്ടിരിക്കുകയാണ് കമ്പനി. മാർച്ചിൽ അവസാനിച്ച പാദത്തിൽ എയർടെല്ലിലെ വരുമാനം 15 ശതമാനം ഉയർന്ന് 237 ബില്യൺ രൂപയിലേക്ക് (3.1 ബില്യൺ ഡോളർ) എത്തി. 2016 സെപ്റ്റംബറിൽ ജിയോ വാണിജ്യ സേവനങ്ങൾ അവതരിപ്പിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.