ബിഎൽഒമാർ തിരക്കുകൂട്ടേണ്ട! കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയ പരിധി നീട്ടി; ഡിസംബർ 16 ന് കരട് പട്ടിക
വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിശോധന (എസ്‌ഐആര്‍) സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സമയപരിധിയാണ് നീട്ടിയത്. എസ്ഐആർ നടപടികൾ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള സമ്മർദത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. പല ഉദ്യോഗസ്ഥരും സമ്മർദ്ദം താങ്ങാനാവാതെ ജീവൻ അവസാനിപ്പിച്ച വാർത്തകളും ഉണ്ടായി. ഇതിനെ തുടർന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഈ പുതിയ തീരുമാനം.
എസ്ഐആർ സമയ പരിധി നീട്ടി
പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11 വരെ ഈ എന്യുമറേഷൻ ഫോം വിതരണം ചെയ്യാനാണ് അനുവാദം നൽകിയിരിക്കുന്നത്. നേരത്തെ ഡിസംബർ 4നായിരുന്നു എസ്ഐആർ ഫോം വിതരണം ചെയ്യുന്നതിനുള്ള അവസാന തിയ്യതിയായി പ്രഖ്യാപിച്ചിരുന്നത്. ഡിസംബര്‍ 16ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ഫെബ്രുവരി 14ന് പുറത്തിറക്കാനാണ് സാധ്യത. അതായത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ കരട് പട്ടിക പ്രസിദ്ധീകരിക്കൂ എന്നർത്ഥം.
കേരളത്തിൽ ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 13 ന് ഫല പ്രഖ്യാപനവും നടക്കും. ഡിസംബർ 16-ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് പട്ടിക പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, ജനുവരി 15 വരെ വോട്ടർമാർക്ക് അപ്പീലുകളോ എതിർപ്പുകളോ സമർപ്പിക്കാൻ സാധിക്കും.

ബിഎൽഒമാർക്ക് ആശ്വാസം
ഡിസംബർ 16 മുതൽ ഫെബ്രുവരി 7 വരെ എന്യുമറേഷൻ ഫോമിൻ്റെ തീർപ്പാക്കൽ പൂർത്തിയാക്കാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നടപടിക്രമങ്ങൾ പാലിച്ച്, ഫെബ്രുവരി 12 ന് ഒമ്പത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും അന്തിമ വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കും. ഏതായാലും സമയപരിധി നീട്ടിയതോടെ ബിഎൽഒമാര്‍ക്കും വോട്ടർമാർക്ക് ആശ്വാസ വാർത്തയാണ്. ബിഎൽഒമാര്‍ക്ക് സമയമെടുത്ത് എസ്ഐആർ ഫോമിൻ്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സാധിക്കും.
പ്രതിഷേധങ്ങൾക്കൊടുവിൽ തീരുമാനം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എസ്‌ഐആർ പ്രക്രിയ നടത്തുന്നതിനെതിരെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിച്ചിരുന്നു. കേരളത്തിൽ എസ്‌ഐആർ പ്രക്രിയ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും പ്രധാന രാഷ്ട്രീയ പാർട്ടികളും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കേരളം മാത്രമല്ല മറ്റു സംസ്ഥാനങ്ങളും ഇതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ഉയർത്തിയതോടെയാണ് പുതിയ പരിഷ്കരണം വന്നത്.
കേരളത്തിൽ 2.76 കോടി ഫോം വിതരണം ചെയ്തെങ്കിലും പൂരിപ്പിച്ച് തിരികെ ലഭിച്ചത് 2.34 കോടി മാത്രമാണ്. സമയപരിധി നീട്ടിയതിനാൽ ബാക്കി ഫോമുകൾ പെട്ടെന്ന് തന്നെ പൂരിപ്പിച്ച് സമർപ്പിക്കാനും സാധിക്കും. ഫോമുകളുടെ വിതരണം, ഡിജിറ്റലൈസേഷൻ തുടങ്ങിയ ജോലികൾ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നത് എളുപ്പമായിരുന്നില്ല. അതിനാൽ അത്തരം ബുദ്ധിമുട്ട് നേരിട്ടിരുന്ന ബിഎൽഒമാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാവുന്നു.


Click it and Unblock the Notifications


