നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന് 57,000 കോടിയിലധികം രൂപ ലാഭവിഹിതം നല്‍കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വെള്ളിയാഴ്ച അനുമതി നല്‍കി. കൊവിഡ് 19 മഹാമാരി വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍, സര്‍ക്കാരിന്റെ വരുമാന ശേഖരണത്തെ ബാധിച്ചതിനാല്‍ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ സര്‍ക്കാരിന്റെ ധനക്കമ്മി റെക്കോര്‍ഡ് നിലയായ 6.62 ലക്ഷം കോടി രൂപയിലെത്തിയ സമയത്താണ് ഈ നടപടി.
ധനക്കമ്മി, ഒരു സര്‍ക്കാരിന് ആവശ്യമായ മൊത്തം വായ്പകളുടെ സൂചനയാണ്. വരുമാന ശേഖരണം ചെലവ് കുറയുമ്പോള്‍ സംഭവിക്കുന്നു. നിലവിലെ സാമ്പത്തിക സ്ഥിതി, ആഗോള-ആഭ്യന്തര വെല്ലുവിളികള്‍, കൊവിഡ് 19 മഹാമാരിയുടെ സാമ്പത്തിക ആഘാതം ലഘൂകരിക്കാനുള്ള ധന, നിയന്ത്രണ, മറ്റു നടപടികള്‍ എന്നിവ അവലോകനം ചെയ്ത ശേഷമാണ് 57,128 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ റിസര്‍വ് ബാങ്ക് ബോര്‍ഡ് അംഗീകാരം നല്‍കിയത്.
ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ ഇന്ന് 584 -ാമത് യോഗം ചേര്‍ന്ന റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡ് കണ്‍ടിന്‍ജന്‍സി റിസ്‌ക് ബഫര്‍ 5.5 ശതമാനമായി നിലനിര്‍ത്താനും തീരുമാനിച്ചു. സമീപകാലങ്ങളിലായി കേന്ദ്ര ബാങ്കിന്റെ പേ ഔട്ടുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുകയാണ്. 2020-21 ലെ കേന്ദ്ര ബജറ്റ് അനുസരിച്ച്, കേന്ദ്ര ബാങ്കില്‍ നിന്നും മറ്റു സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ലാഭവിഹിതം 60,000 കോടി രൂപയാണ്.
1.23 ലക്ഷം കോടി രൂപയുടെ ലാഭവിഹിതവും മിച്ച മൂലധനമായ 52,640 കോടി രൂപയും ഉള്‍പ്പെടെ 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിന് അടയ്ക്കാന്‍ റിസര്‍വ് ബാങ്ക് പോയ വര്‍ഷം അംഗീകാരം നല്‍കി. സര്‍ക്കാര്‍ ധനകാര്യ മാനേജര്‍ എന്ന നിലയില്‍, കേന്ദ്ര ബാങ്ക് ഓരോ വര്‍ഷവും സര്‍ക്കാരിന് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് ലാഭവിഹിതം നല്‍കുന്നു. ഇത് ധനക്കമ്മി ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുന്നു. 2021 മാര്‍ച്ചില്‍ അവസാനിക്കുന്ന വര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 3.8 ശതമാനമായി സര്‍ക്കാര്‍ ധനക്കമ്മി കണക്കാക്കുന്നു.
കൊവിഡ് 19 പ്രതിസന്ധി ബാധിച്ച നികുതി പിരിവുകളും സര്‍ക്കാര്‍ മുന്‍കൂര്‍ ലോഡിംഗും കാരണം ധനക്കമ്മി വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 5.1 ശതമാനവും ഏറ്റവും മോശം അവസ്ഥയില്‍ 9.1 ശതമാനവും കുറയുമെന്ന് പ്രവചിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് നടത്തിയ വോട്ടെടുപ്പ് വ്യക്തമാക്കുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍, 1979 -ന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രകടനത്തിനാവും രാജ്യം സാക്ഷ്യം വഹിക്കുക.