ഇത്തവണയും റിസർവ് ബാങ്ക് നിരക്ക് മാറ്റമില്ലാതെ നിലനിർത്തി. ഇതോടെ റിപ്പോ 6.5 ശതമാനത്തിൽ തുടരും. എംപിസി യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസാണ് റിപ്പോ നിരക്ക് മാറ്റിമില്ലാതെ തുടരുമെന്ന് പ്രഖ്യാപിച്ചത്. ആറംഗ മോണിറ്ററി പോളിസി കമ്മിറ്റിയിൽ നിന്ന് 4:2 എന്ന വോട്ടാണ് തീരുമാനത്തിന് ലഭിച്ചത്.
നാണയപ്പെരുപ്പ ഭീഷണി പൂര്‍ണമായും ഒഴിവാകാത്തതിനാല്‍ വിപണിയിലെ പണലഭ്യത ഉയര്‍ത്തുന്ന യാതൊരു നടപടികള്‍ക്കും റിസര്‍വ് ബാങ്ക് തയാറാവില്ലെന്ന സൂചനകൾ നേരത്തെ തന്നെ ധനകാര്യ വിദഗ്ധര്‍ നൽകിയിരുന്നു. ജിഡിപി വളര്‍ച്ചാ നിരക്കും നാണയപ്പെരുപ്പവും വ്യാവസായിക ഉത്പാദന സൂചികയിലെ മാറ്റങ്ങളും കണക്കിലെടുത്ത് ഡിസംബറിന് ശേഷം മാത്രമേ പലിശയില്‍ മാറ്റം വരുത്താനിടയുള്ളു എന്നുമായിരുന്നു ധനകാര്യ വിദഗ്ധര്‍ ചൂട്ടിക്കാട്ടിയത്.
വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് വായ്പയെടുക്കുന്ന നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്കിൽ വർധനവുണ്ടായാൽ വാണിജ്യ ബാങ്കുകളുടെ വായ്പാ പലിശ നിരക്കും ഇഎംഐയും ഉയരും. പലിശ നിരക്കിലെ ഈ വർദ്ധനവ് പുതിയതായി വായ്പയെടുക്കുന്നവരെയും നിക്ഷേപകരെയും കൂടുതൽ ബാധിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ റിപ്പോ നിരക്ക് രാജ്യത്തെ എല്ലാ സാധാരണക്കാരേയും ബാധിക്കുന്ന കാര്യമാണ്.

2023 ഫെബ്രുവരി മുതൽ മാറ്റമില്ല
റിപ്പോ നിരക്ക് 2023 ഫെബ്രുവരിക്ക് ശേഷം 6.5 ശതമാനത്തില്‍ തുടരുകയാണ്. കാലാവസ്ഥാ വ്യത്യയാനം മൂലം ഉത്പാദനത്തിലെ ഇടിവ് മൂലം ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായി തുടരുന്നതാണ് റിസര്‍വ് ബാങ്കിന് വെല്ലുവിളി സൃഷ്ടിക്കുന്നത്.

ഗുഡ് റിട്ടേൺസ് സർവ്വേ
റിപ്പോ നിരക്കുമായി ബന്ധപ്പെട്ട് ഗുഡ് റിട്ടേൺസ് നടത്തിയ സർവ്വേയിൽ പങ്കെടുത്ത 52 സാമ്പത്തിക വിദഗ്ധരും റിപ്പോ നിരക്ക് വർദ്ധിപ്പിക്കാനുള്ള സാധ്യതയില്ലെന്നാണ് അഭിപ്രായപ്പെട്ടത്. തുടർച്ചയായ ഒമ്പതാം തവണയും ആർബിഐ പ്രധാന നിരക്കുകൾ 6.50 ശതമാനമായി നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കി. റോയിട്ടേഴ്സ് നടത്തിയ സാമ്പത്തിക സർവ്വേയ്ക്ക് ശേഷം ഏറ്റവും കൂടുതൽ സാമ്പത്തിക വിദഗ്ധർ അഭിപ്രായം രേഖപ്പെടുത്തയ സർവ്വേയായിരുന്നു ഗുഡ് റിട്ടേൺസിന്‍റേത്.
2024 ജൂലൈ 25 മുതൽ ഓഗസ്റ്റ് 4 വരെ നടത്തിയ ആർബിഐ പോളിസി വോട്ടെടുപ്പിൽ ഗുഡ്‌റിട്ടേൺസിന് 52 സാമ്പത്തിക വിദഗ്ധരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. ഇവരെല്ലാം ഓഗസ്റ്റ് പോളിസിയിൽ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്നാണ് അഭിപ്രായപ്പെട്ടത്.


Click it and Unblock the Notifications