ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിൽ കണക്കാക്കിയ ചില്ലറ പണപ്പെരുപ്പം ജനുവരിയിൽ 7.59 ശതമാനമായി ഉയർന്നു. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (എൻഎസ്‌ഒ) ബുധനാഴ്ച പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2014 മെയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണിത്. 2014 മേയിൽ 8.33 ശതമാനമായിരുന്നു പണപ്പെരുപ്പം.
റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള ആറ് ശതമാനം ഉയർന്ന പരിധിക്ക് മുകളിലാണ് നിലവിലെ പണപ്പെരുപ്പം. തുടർച്ചയായ രണ്ടാമത്തെ മാസമാണ് പണപ്പെരുപ്പം ഉയർന്ന പരിധിയ്ക്ക് മുകളിലെത്തുന്നത്. 2019 ഡിസംബറിൽ ഉപഭോക്തൃ വിലക്കയറ്റം 7.35 ശതമാനമായി ഉയർന്നിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് പണപ്പെരുപ്പ നിരക്ക് കുതിച്ചുയർന്നത്. 2019 ജനുവരിയിൽ രേഖപ്പെടുത്തിയ (-) 2.24 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 2020 ജനുവരിയിലെ ഭക്ഷ്യവിലക്കയറ്റം 13.63 ശതമാനമാണ്. എന്നിരുന്നാലും, 2019 ഡിസംബറിൽ ഇത് 14.19 ശതമാനത്തിൽ നിന്ന് അല്പം കുറഞ്ഞു.

പച്ചക്കറി വില 50.19 ശതമാനം ഉയർന്നത് പണപ്പെരുപ്പം ഉയരാൻ കാരണമായി. പയർ വർഗ്ഗങ്ങളും മറ്റും 16.71 ശതമാനവും. മാംസം, മത്സ്യം, മുട്ട തുടങ്ങിയ പ്രോട്ടീൻ ഉൽപന്നങ്ങളുടെ ചെലവ് 2020 ജനുവരിയിൽ 10 ശതമാനത്തിലധികവും ഉയർന്നു. അതേസമയം, ഭവന, ആരോഗ്യ വിഭാഗങ്ങളിലെ ചെലവുകൾ വാർഷികാടിസ്ഥാനത്തിൽ 4.2 ശതമാനം വർധിച്ചു. 2020 ജനുവരിയിൽ വിദ്യാഭ്യാസ ചെലവ് 3.93 ശതമാനം വർദ്ധിച്ചു.
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും വെളിച്ചത്തിൽ റിസർവ് ബാങ്കിന്റെ ധനനയ സമിതി ഇത്തവണ റിപ്പോ നിരക്ക് മാറ്റമില്ലാതെ 5.15 ശതമാനമായി നിലനിർത്തിയിരുന്നു. പോളിസി നിരക്കുകൾ തീരുമാനിക്കുമ്പോൾ സെൻട്രൽ ബാങ്ക് ചില്ലറ പണപ്പെരുപ്പത്തെ കണക്കിലെടുക്കാറുണ്ട്.


Click it and Unblock the Notifications