കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ വരുമാനം 95 ശതമാനം കുറഞ്ഞതിനാൽ ഓൺലൈൻ ടാക്സി സർവ്വീസായ ഒല 1400 ഓളം ജീവനക്കാരെ പിരിച്ചുവിടും. ടാക്സി, ധനകാര്യ സേവനങ്ങൾ, ഭക്ഷ്യ ബിസിനസുകൾ എന്നിവയിൽ നിന്ന് മൊത്തത്തിൽ കമ്പനിയുടെ വരുമാനം 95 ശതമാനം കുറഞ്ഞു. 1,400 ജീവനക്കാർ എന്നാൽ കമ്പനിയിലെ ആകെ തൊഴിലാളികളുടെ ഏകദേശം 25 ശതമാനം വരും.
താൻ എടുത്ത ഏറ്റവും കഠിനമായ തീരുമാനം എന്ന തുടക്കത്തോടെയാണ് പിരിച്ചുവിടലിനെക്കുറിച്ച് ജീവനക്കാർക്ക് അയച്ച ഇമെയിലിൽ സിഇഒ ഭാവിഷ് അഗർവാൾ വ്യക്തമാക്കിയിരിക്കുന്നത്. ബിസിനസിന്റെ ഭാവി വളരെ അവ്യക്തവും അനിശ്ചിതത്വത്തിലുമാണെന്നും ഈ പ്രതിസന്ധിയുടെ ആഘാതം തീർച്ചയായും ദീർഘകാലത്തേയ്ക്ക് കമ്പനിയെ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഒറ്റത്തവണ പിരിച്ചുവിടൽ ആയിരിക്കുമെന്നും ഇതിന് ശേഷം കൂടുതൽ കൊവിഡുമായി ബന്ധപ്പെട്ട പിരിച്ചുവിടൽ കമ്പനിയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി.
സ്റ്റാർട്ട് അപ് കമ്പനികളിൽ ഡിസംബർ അവസാനത്തോടെ കൂട്ടപ്പിരിച്ചുവിടൽ
വൈറസിന്റെ ആഘാതം വ്യവസായത്തെ സംബന്ധിച്ചിടത്തോളം വളരെ കഠിനമാണ്. കഴിഞ്ഞ 2 മാസത്തിനിടെ വരുമാനം 95 ശതമാനം കുറഞ്ഞു. ഏറ്റവും പ്രധാനമായി, ഈ പ്രതിസന്ധി ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഡ്രൈവർമാരുടെയും അവരുടെ കുടുംബങ്ങളുടെയും ഉപജീവനത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങൾ കാരണം സർവ്വീസുകളുടെ ഡിമാൻഡ് ഇടിഞ്ഞതിനെ തുടർന്ന് ഓൺലൈൻ ടാക്സി സേവന കമ്പനിയായ ഊബർ ജീവനക്കാരെ പിരിച്ചുവിടുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ മാസം ആദ്യം പിരിച്ചുവിട്ട 3700 പേരെ കൂടാതെ രണ്ടാം ഘട്ട പിരിച്ചുവിടലിൽ 3000 പേർക്കാണ് ജോലി നഷ്ടപ്പെടുക. ഊബർ ടെക്നോളജീസ് ഇൻകോർപ്പറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദാര ഖോസ്രോഷാഹി തിങ്കളാഴ്ച ജീവനക്കാർക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.