ന്യൂ ഡൽഹി: പുതിയ പെട്രോൾ പമ്പ് ഔട്ട്ലറ്റുകൾ തുറക്കുമ്പോൾ അതിൽ നൂറിൽ അഞ്ചെണ്ണം ഇനി ഗ്രാമപ്രദേശങ്ങളിലായിരിക്കണം. ഇന്ത്യയിലെ പുതുക്കിയ പെട്രോൾ പമ്പ് മാനദണ്ഡങ്ങൾ പ്രകാരമാണ് 100 ഔട്ട്ലറ്റുകൾക്ക് ലൈസൻസ് കൊടുക്കുമ്പോൾ അതിൽ അഞ്ച് എണ്ണം ഗ്രാമപ്രദേശങ്ങളിലായിരിക്കണമെന്ന് പറയുന്നത്. കൂടാതെ ഈ ഔട്ട്ലറ്റുകളിൽ, പ്രവർത്തനം തുടങ്ങി മൂന്ന് വർഷത്തിനുള്ളിൽ തന്നെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി), ജൈവ ഇന്ധനങ്ങൾ, ദ്രാവക രൂപത്തിലുള്ള പ്രകൃതിവാതകം, ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാനുള്ള ചാർജ്ജിംഗ് പോയിന്റുകൾ തുടങ്ങിയ ഒന്നെന്റെയെങ്കിലും വിപണത്തിനായുള്ള സൗകര്യം ഒരുക്കുകയും വേണം.
ഇന്ത്യയിൽ എണ്ണ ഇതര കമ്പനികൾക്ക് ഇന്ധനം വിപണനം ചെയ്യാൻ അനുവദിച്ചുകൊണ്ട് പെട്രോൾ പമ്പുകൾ സ്ഥാപിക്കുന്നതിനായുള്ള മാനദണ്ഡങ്ങൾ കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ നൽകിയിരുന്നു. ഈ കമ്പനികൾ ഇന്ധനം റീട്ടെയിലായി വിൽപ്പന നടത്തുന്നതിനുള്ള ലൈസൻസ് നേടുന്നതിന് 2,000 കോടി രൂപ നിക്ഷേപിക്കേണ്ടതുണ്ട്. കൂടാതെ ഇങ്ങനെ റീട്ടെയിൽ വിവണനത്തിനായി അംഗീകാരം നേടാൻ മുന്നോട്ട് വരുന്ന കമ്പനികൾക്ക് കുറഞ്ഞത് 250 കോടി രൂപയുടെ ആസ്തി ഉണ്ടായിരിക്കുകയും വേണം. മാത്രമല്ല ഇങ്ങനെ അംഗീകാരം ലഭിക്കുന്ന കമ്പനികൾ അംഗീകാരം അനുവദിച്ച് അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് നൂറ് റീട്ടെയിൽ ഔട്ട്ലറ്റുകൾ സ്ഥാപിക്കണം, അതിൽ 5 ശതമാനം നിർദ്ദിഷ്ട ഗ്രാമ പ്രദേശങ്ങളിലുമായിരിക്കണം.

ഇങ്ങനെ ഇന്ധന റീട്ടെയിൽ വിപണിയിൽ ചേക്കേറാൻ ശ്രമിക്കുന്ന കമ്പനികൾ ഇന്ധനത്തിന്റെ സ്രോതസ്സ്, ടാങ്കേജ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ ശേഷി, ഇന്ധനം എത്തിക്കുന്നതിനുള്ള ഗതാഗത മാർഗ്ഗം, ആരംഭിക്കാൻ പോവുന്ന പെട്രോൾ പമ്പുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അപേക്ഷയിൽ വ്യക്തമാക്കേണ്ടതുണ്ട്.


Click it and Unblock the Notifications