വ്യാപാരികളുടേയും പൊതുജനങ്ങളുടേയും പോക്കറ്റ് കാലിയാക്കിക്കൊണ്ട് ഉള്ളിയുടെ വില കുതിക്കുമ്പോൾ അതിനൊപ്പം കുതിക്കുകയാണ് ഭക്ഷ്യ എണ്ണകളുടെ വിലയും. കാർഷിക ഉൽപന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായ നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്‌സ് എക്‌സ്ചേഞ്ചിൽ (എൻസിഡിഎക്സ്) സോയാബീൻ വില വ്യാഴാഴ്ച ക്വിന്റലിന് 4,100 രൂപയാണ് രേഖപ്പെടുത്തിയത്, ഒക്ടോബർ 7-ന് ഇത് 3,711 രൂപയായിരുന്നു. ഒക്ടോബറിൽ എൻസിഡിഎക്‌സിൽ, ശുദ്ധീകരിച്ച സോയ ബീൻ ഓയിലിന്റെ വില 10 കിലോയ്ക്ക് 759.75 രൂപയായിരുന്നു. എന്നാൽ വ്യാഴായ്ച ഇത് ക്വിന്റലിന് 829 രൂപയായി.
കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ ക്രൂഡ് പാം ഓയിലിന്റെ വില 26 ശതമാനമാണ് വർദ്ധിച്ചത്. കൂടാതെ കടുകിന്റെ വില ക്വിന്റലിന് 300 രൂപയും സോയാബീൻ വില ക്വിന്റലിന് 400 രൂപയായും ഉയർന്നു. ഉൽപ്പാദനം കുറഞ്ഞതും കനത്ത മഴയിൽ ഖാരിഫ് എണ്ണക്കുരുക്കൾക്ക് പ്രത്യേകിച്ച് സോയാബീൻ കൃഷിക്ക് നാശം സംഭവിച്ചതും എണ്ണ വില വർദ്ധിക്കാൻ ഇടയാക്കി. മലേഷ്യയിലും ഇന്തോനേഷ്യയിലും ആരംഭിച്ച ജൈവ ഇന്ധന പദ്ധതികൾ അവിടുത്തെ പാം ഓയിൽ ഉപഭോഗം വർദ്ധിപ്പിച്ചതും ഭക്ഷ്യ എണ്ണയുടെ വില കുതിച്ചുയരുന്നതിന്റെ മറ്റൊരു കാരണമായി. ഇന്ത്യ ഭക്ഷ്യ എണ്ണകൾ കൂടുതലായും വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാറാണ് പതിവ്.

നിലവിലെ റാബി സീസണിൽ എണ്ണക്കുരുക്കൾ വിതയ്ക്കുന്നത് കുറവായതും ആഭ്യന്തര വിപണിയിൽ എണ്ണയുടേയും എണ്ണക്കുരുക്കളുടെയും വിലയിൽ വർദ്ധനവുണ്ടാക്കി. എണ്ണക്കുരു വിളകൾ കൃഷി ചെയ്യുന്ന കർഷകർക്ക് ഉൽപ്പന്നത്തിന്റെ മതിയായ വില ലഭിക്കാത്തതും കർഷകരെ ഇത് കൃഷി ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications