കാർഷിക മേഖലയെയും അനുബന്ധ പ്രവർത്തനങ്ങളെയും കേന്ദ്രീകരിച്ചുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിന്റെ മൂന്നാം ദിവസം നടത്തിയത്. ഇന്ത്യയിലെ കർഷകർക്കായി 11 ഉത്തേജന പ്രഖ്യാപനങ്ങളുള്ളത്. ഇതിൽ എട്ട് എണ്ണം ലോജിസ്റ്റിക്സും സംഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാക്കി മൂന്ന് എണ്ണവും ഭരണവുമായി ബന്ധപ്പെട്ടുള്ളതാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 18700 കോടി രൂപ പിഎം കിസാൻ യോജന പ്രകാരം കർഷകരുടെ അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ടിനായി ധനമന്ത്രി ഒരു ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു. കാർഷിക ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകൾക്ക് ഫാം-ഗേറ്റ്, അഗ്രഗേഷൻ പോയിന്റുകൾ എന്നിവയ്ക്ക് ധനസഹായം നൽകുന്നതിനായാണ് ഒരു ലക്ഷം കോടി രൂപ ധനസഹായം നൽകുക. വിളകളുടെ സംഭരണം മെച്ചപ്പെടുത്തുകയാണ് ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യം.
ലോക്ക്ഡൌൺ സമയത്ത് നടപ്പാക്കിയ പ്രധാന കാര്യങ്ങൾ
- താങ്ങുവില ഉറപ്പാക്കാൻ 74,300 കോടി രൂപ വിനിയോഗിച്ചു.
- പിഎം കിസാൻ ഫണ്ട് വഴി 18,700 കോടി കൈമാറി.
- പിഎം ഫസൽ ഭീമാ യോജനയിൽ 2 മാസത്തിനിടെ 6400 കോടി കൈമാറി.
- ക്ഷീര കർഷകരിൽനിന്ന് 111 കോടി ലിറ്റർ പാൽ അധികം ശേഖരിച്ചു. പാലിന്റെ വിൽപനയിലെ കുറവ് നികത്താനാണിത്.
- 4,100 കോടി ക്ഷീരുകർഷകർക്ക് നൽകി.
ലോക്ക്ഡൌൺ കാലയളവിൽ പാലിന്റെ ആവശ്യം 20-25% കുറഞ്ഞു. 2020-21 കാലയളവിൽ ക്ഷീര സഹകരണസംഘങ്ങൾക്ക് പ്രതിവർഷം 2% പലിശ ഇളവ് നൽകുന്നതിനായി ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതി 5000 കോടി രൂപയുടെ പണലഭ്യത ഉറപ്പു വരുത്തുമെന്നും 2 കോടി കർഷകർക്ക് പ്രയോജനം ലഭിക്കുമെന്നും സീതാരാമൻ പറഞ്ഞു.