ദില്ലി; ജി എസ് ടി നഷ്ടപരിഹാരത്തിലെ കുറവ് നികത്തുന്നതിന്, കേന്ദ്ര ധനമന്ത്രാലയത്തിന്റെ എക്സ്പെൻഡിച്ചർ വകുപ്പ് സംസ്ഥാനങ്ങൾക്ക് പതിമൂന്നാമത് ഗഡുവായി 6000 കോടി രൂപ വിതരണം ചെയ്തു. ഇതിൽ 5,516.60 കോടി രൂപ ജി എസ് ടി കൗൺസിൽ അംഗമായ 23 സംസ്ഥാനങ്ങൾക്കും 483.40 കോടി രൂപ നിയമസഭയുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങൾക്കു( ഡൽഹി, ജമ്മുകാശ്മീർ, പുതുച്ചേരി)മാണ് നൽകിയത്.

എന്നാൽ അരുണാചൽ പ്രദേശ്, മണിപ്പൂർ,മിസോറം, നാഗാലാൻഡ്,സിക്കിം എന്നീ അഞ്ചു സംസ്ഥാനങ്ങൾക്ക് ജി എസ് ടി നടപ്പാക്കിയതിലൂടെ വരുമാനനഷ്ടം ഉണ്ടായിട്ടില്ല. ഇതുവരെ കണക്കാക്കിയിട്ടുള്ള ജിഎസ്ടി നഷ്ടപരിഹാരത്തിൻറെ 70 ശതമാനവും സംസ്ഥാനങ്ങൾക്കും നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്.
ജി എസ് ടി നഷ്ടപരിഹാരത്തിനായി ഓപ്ഷൻ ഒന്ന് സ്വീകരിച്ചിട്ടുള്ള സംസ്ഥാനങ്ങൾക്ക്, സംസ്ഥാന ജിഡിപിയുടെ 0.50% തുല്യമായ തുക അധികമായി വായ്പ എടുക്കുന്നതിന് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും ഓപ്ഷൻ ഒന്ന് ആണ് സ്വീകരിച്ചിരിക്കുന്നത്. അധിക വായ്പ എടുക്കുന്നതിനായുള്ള മുഴുവൻ തുകയും (1,06,830 കോടി രൂപ) 28 സംസ്ഥാനങ്ങൾക്കും നൽകി കഴിഞ്ഞു.


Click it and Unblock the Notifications