ദില്ലി; കൊവിഡിന്റെ രണ്ടാം തരംഗത്തിനിടയിൽ രാജ്യത്തെ ചരക്കസേവന നികുതി വരുമാനം ഇടിഞ്ഞു. കഴിഞ്ഞ മാസം 1.02 ലക്ഷം കോടിയാണ് വരുമാനമെന്ന് ധനകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഏപ്രിലിൽ വരുമാനം 1.41 കോടി രൂപയായിരുന്നു. 2017 ജൂലായിൽ ജിഎസ്ടി നടപ്പാക്കിയശേഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയർന്ന വരുമാനമാനമായിരുന്നു ഇത്.

1.02 ലക്ഷം കോടി വരുമാനത്തിൽ സിജിഎസ്ടി 17,592 കോടി രൂപയും എസ്‌ജിഎസ്ടി 22,653 രൂപയും ഐജിഎസ്ടി 53,199 കോടി രൂപയുമാണ്. ചരക്ക് ഇറക്കുമതിക്കായി സ്വരൂപിച്ച 868 കോടി രൂപ ഉൾപ്പെടെ 9,265 കോടി രൂപയാണ് സെസ് വഴി പിരിച്ചെടുത്തത്. മെയ് 21ന് ഫയല്‍ ചെയ്യേണ്ട റിട്ടേണുകളില്‍ താമസം വന്നവയ്ക്ക് 15 ദിവസത്തേയ്ക്ക് പലിശ ഒഴിവാക്കല്‍/സമാശ്വാസം നല്‍കിയതു മുതല്‍ ജൂണ്‍ 4 വരെയുള്ള ആഭ്യന്തര ഇടപാടുകളില്‍ നിന്ന് ശേഖരിച്ച ജിഎസ്ടിയുള്‍പ്പെടെയുള്ളവയാണ് ഈ തുക.
അതേസമയം കഴിഞ്ഞ വർഷം മെയിലെ വരുമാനത്തേക്കൾ 65 ശതമാനത്തിന്റെ വർധനവ് ഈ മെയിൽ ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഇറക്കുമതിചെയ്യുന്ന ചരക്കുകളില്‍ നിന്നുള്ള വരുമാനം 56ശതമാനം കൂടുതലും ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം (ഇറക്കുമതി സേവനങ്ങളുടേത് ഉള്‍പ്പെടെ) 69ശതമാനം കൂടുതലുമാണ്.
കഴിഞ്ഞ എട്ട് മാസമായി ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപയ്ക്കു മുകളിലാണ്.. മേയ് 20നകം റിട്ടേണ്‍ സമര്‍പ്പിക്കേണ്ടിയിരുന്ന അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള നികുതിദായകര്‍ ജൂണ്‍ 4 നകമാണ് റിട്ടേണ്‍ സമര്‍പ്പിച്ചത് .5 കോടിയില്‍ താഴെ വിറ്റുവരവുള്ള ചെറിയ നികുതിദായകര്‍ക്ക് ലേറ്റ് ഫീസോ പലിശയോ ഇല്ലാതെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ ജൂലൈ ആദ്യ ആഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്.. ഈ നികുതിദായകരില്‍ നിന്നുള്ള വരുമാനം അതുവരെ മാറ്റിവച്ചിരിക്കുകയുമാണ്. ഈ നീട്ടികൊടുത്ത ദിവസങ്ങള്‍ കഴിഞ്ഞശേഷം മാത്രമേ 2021 മേയ് മാസത്തിലെ യഥാര്‍ത്ഥ വരുമാനം എത്രയെന്ന് അറിയാന്‍ കഴിയുകയുള്ളുവെന്നും മന്ത്രാലയം വ്യക്തമാക്കി.


Click it and Unblock the Notifications