കോട്ടയം: മാസങ്ങള്‍ക്ക് ശേഷം റബ്ബര്‍ വില തരക്കേടില്ലാത്ത നിരക്കില്‍ തുടരുന്നതോടെ ആശ്വാസത്തിലായി കര്‍ഷകര്‍. വലിയ ഇടിവിന് ശേഷം കിലോയ്ക്ക് 157 ലേക്ക് ഉയര്‍ന്ന റബ്ബര്‍ വില ദിവസങ്ങള്‍ക്ക് ശേഷവും അതേ നിരക്കില്‍ തുടരുന്നത് വിപണിയിലും ആത്മവിശ്വാസത്തിനിടയാക്കി. കഴിഞ്ഞ ദിവസം ലാറ്റക്സിന് വില കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലെത്തി. കോട്ടയം റബർ ബോർഡ് നിരക്ക് അനുസരിച്ച് ആർഎസ്എസ് നാല് ഗ്രേഡ് റബറിന് കിലോയ്ക്ക് 157.50 രൂപയാണ് നിരക്ക്.
ആർഎസ്എസ് അഞ്ച് ഗ്രേഡിന് 153 രൂപയാണ് വില. ലാറ്റക്സിന് കിലോയ്ക്ക് 117.80 രൂപയാണ് വിലയായി ലഭിക്കുക. കൊച്ചയിലെ വിപണിയിലും സമാനമായ നിരക്കാണ്. കൊറോണവൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പിന്നോട്ട് പോയ വിദേശ വിപണിയും ആഭ്യന്തര വിപണി അനുകൂലമായ സാഹചര്യത്തിലേക്ക് വന്നതോടെയാണ് കേരളത്തിലും റബ്ബര്‍ വിലയില്‍ നിരക്ക് ഉയരാന്‍ തുടങ്ങിയത്.
അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധിയെ നീങ്ങി തുടങ്ങിയ പശ്ചാത്തലത്തില്‍ കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും റബ്ബര്‍ വാങ്ങാന്‍ തുടങ്ങിയതാണ് ഉണര്‍വ്വിനുള്ള പ്രധാന കാരണം. അടുത്തകാലത്തായി ആഭ്യന്തര റബറിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും ഉൽപ്പാദനം വര്‍ധിക്കുകയും ചെയ്തു. ലോക്ക്ഡൗണിന് പിന്നാലെ വാഹന വിപണി മുന്നേറ്റം പ്രകടിപ്പിച്ചതും റബറിന്റെ ആവശ്യകത വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലേക്കുള്ള ഇറക്കുമതി കുറച്ചതും അനുകൂല സാഹചര്യമൊരുക്കി. അതേസമയം വില ഇനിയും ഉയരാതെ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്.
വാണിജ്യ വായ്പകളുടെ വളര്‍ച്ച കോവിഡിനു മുന്‍പുള്ള നിലയിലേക്ക് തിരിച്ചെത്തി: റിപ്പോര്‍ട്ട്
20,000 പേര്‍ക്ക് തൊഴില്‍, 1500 കോടി രൂപ നിക്ഷേപം; ടിസിഎസ് ഡിജിറ്റല്‍ ഹബ്ബിന് ധാരണാപത്രം ഒപ്പിട്ടു