രൂപ ഡോളറിനെതിരെ താഴ്ന്ന നിലവാരത്തിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഓഹരി വിപണിയിലും നഷ്ടത്തിന്റെ പാദയിലാണ്. ബുധനാഴ്ച സെൻസെക്സ് 250 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ ആഴ്ചയിലെ ആദ്യ മൂന്നു ദിവസവും സൂചിക നഷ്ടം നേരിട്ടു. ഉയർന്ന വാല്യുവേഷനും മോശം വരുമാനഫലങ്ങളും കാരണം ഇടിവ് തുടരുമ്പോൾ പലർക്കും ഈ വ്ർഷം 30-40 ശതമാനം വരെയാണ് നഷ്ടം.

രൂപ ഇടിയുന്നത് എന്തുകൊണ്ട്?
ഈ സാഹചര്യത്തിൽ രൂപ ഇടിയുന്നത് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. രൂപ ഇതുവരെയില്ലാത്ത വിധം താഴാൻ കാരണം വിദേശ നിക്ഷേപകർ ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ നിന്നും വിറ്റൊഴിവാക്കുന്നത് കൊണ്ടാണ്. ഇതിനൊപ്പം ഇന്ത്യ- യുഎസ് വ്യാപാര കരാർ സംബന്ധിച്ച അനിശ്ചിതത്വങ്ങളും ഇന്ത്യൻ രൂപയെ തളർത്തുന്നു. ഡോളർ ഇടിവിലാണെങ്കിലും ഈ സാഹചര്യത്തിൽ ഇതിന്റെ നേട്ടം മുതലാക്കാൻ രൂപയ്ക്ക് സാധിക്കുന്നില്ല.
ഇടിവ് എത്രനാൾ
രൂപയെ പിടിച്ചുനിർത്താൻ ബുധനാഴ്ച ഡോളർ വിൽപ്പന നടത്തിയുള്ള ശ്രമങ്ങൾ റിസർവ് ബാങ്ക് നടത്തിയിരുന്നു. എന്നാൽ ഒരുപരിധിക്കപ്പുറം രൂപയെ ഇത്തരത്തിൽ പിന്തുണയ്ക്കാൻ ആർബിഐയ്ക്ക് സാധിക്കില്ല. ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ വ്യക്തത വരുകയും വാല്യുവേഷന് ഉതകുന്ന വരുമാനഫലങ്ങൾ വരുന്ന ഘട്ടത്തിൽ വിദേശ നിക്ഷേപം തിരിച്ചെത്തുന്നതും രൂപയ്ക്ക് സ്ഥിരത നൽകുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഏത് ഓഹരികൾ ശ്രദ്ധിക്കാം
രൂപ ഇടിയുമ്പോൾ കയറ്റുമതിയുമായി ബന്ധപ്പെട്ട ഓഹരികൾ ശ്രദ്ധിക്കാവുന്നതാണ്. ഐടി, ഫാർമ സെക്ടറിൽ ഇത്തരത്തിലുള്ള നിരവധി ഓഹരികൾ കാണാം. ഇക്കൂട്ടത്തിൽ ശക്തമായ ബാലൻസ് ഷീറ്റ്, ക്യാഷ്ഫ്ലോ, ന്യായമായ വാല്യുവേഷൻ എന്നിവയുള്ള ഓഹരികളെ പരിഗണിക്കാം. എന്നാൽ രൂപയിലെ സ്ഥിരമായ ഇടിവ് ഒരുപരിധിക്കപ്പുറം കമ്പനികളെ തുണയ്ക്കില്ല.
ഇൻഫോസിസ്
രൂപയുടെ മൂല്യം ഇടിയുന്നത് ഐടി ഓഹരികൾക്ക് നേട്ടമുണ്ടാക്കാറുണ്ട്. ഐടി കമ്പനികളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗവും വിദേശ കറൻസികളിൽ നിന്നാണ്. യുഎസ് ഡോളറിലാണ് വരുമാനം ലഭിക്കുന്നതിൽ രൂപയിലേക്ക് മാറ്റുമ്പോൾ വലിയ നേട്ടം ലഭിക്കും. ഇൻഫോസിസിന്റെ കാര്യം പരിശോധിച്ചാൽ, കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ ഏകദേശം 60 ശതമാനത്തോളം അമേരിക്കയിൽ നിന്നാണ് ലഭിക്കുന്നത്.
ഇവിടെ രൂപയുടെ മൂല്യം കുറയുമ്പോൾ, ഡോളറിൽ ലഭിക്കുന്ന ഈ വരുമാനം രൂപയിലേക്ക് മാറ്റുമ്പോൾ കമ്പനിക്ക് കൂടുതൽ ലാഭം ലഭിക്കുന്നു. എന്നാൽ മുഴുവൻ നേട്ടവും കമ്പനിക്ക് ലഭിക്കുമെന്ന പറയാൻ സാധിക്കില്ല. ഡോളർ- രൂപ വിനിമയത്തിലെ വ്യത്യാസം ഉപഭോക്താക്കൾക്ക് കൈമാറേണ്ടിവരും. അതിനാൽ, രൂപയുടെ മൂല്യത്തകർച്ചയിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും കമ്പനിക്ക് സ്വന്തം കൈകളിലെത്തില്ല.
സൺഫാർമ
ഇന്ത്യയിൽ നിന്നുള്ള ഫാർമ കമ്പനിയായ സൺഫാർമയുടെ പ്രധാന വരുമാന മേഖല യുഎസ് ആണ്. 2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനത്തിന്റെ ഏകദേശം 31 ശതമാനവും അമേരിക്കയിൽ നിന്നാണ്. വിലനിർണ്ണയത്തിന്റെ കാര്യത്തിലും അമേരിക്കൻ വിപണി കമ്പനിക്ക് പ്രാധാന്യമുള്ളതാണ്.


Click it and Unblock the Notifications