ഇന്ത്യയ്ക്ക് അഞ്ച് ശതമാനം വിലക്കിഴിവിൽ റഷ്യ എണ്ണ നൽകും, പുടിൻ ഈ വർഷം ഇന്ത്യയിലേക്ക്, കൂടുതൽ അടുക്കാൻ ഇന്ത്യയും
ചൈനയ്ക്ക് ശേഷം റഷ്യയുടെ എണ്ണ വാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്‍റെ ഊർജ്ജ വിതരണത്തിന്‍റെ ഏകദേശം 40% മോസ്കോയിൽ നിന്നാണ്. 2022-ൽ ഉക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ പടിഞ്ഞാറൻ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് വാങ്ങലുകൾ ഗണ്യമായി വർദ്ധിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ഈടാക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചത്. എന്നാൽ അമേരിക്കയും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയ ഉപരോധങ്ങളും തീരുവകളും ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്കകൾ റഷ്യ തള്ളിക്കളഞ്ഞു.
റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയ്ക്ക് അഞ്ച് ശതമാനം കിഴിവ് നൽകുമെന്ന് ഇന്ത്യയിലെ റഷ്യൻ വ്യാപാര പ്രതിധി എവ്ജെനി ഗ്രിവ പറഞ്ഞു. രാഷ്ട്രീയ സാഹചര്യം പരിഗണിക്കാതെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി തുടരും. കിഴിവുകൾ ഒരു വാണിജ്യ രഹസ്യമാണ്. ഇത് സാധാരണയായി ബിസിനസുകാർ തമ്മിലുള്ള സംഭാഷണം മാത്രമാണ്. കിഴിവ് ഏകദേശം അഞ്ച് ശതമാനമായിരിക്കും, ഇതിൽ വ്യത്യാസം വരാം. സാധാരണയായി കിഴിവ് അഞ്ച് ശതമാനത്തിൽ കൂടുതലോ കുറവോ ആയിരിക്കുമെന്നും എവ്ജെനി ഗ്രിവ വ്യക്തമാക്കി.
ബാഹ്യ ഘടകങ്ങൾ റഷ്യയുടെ വ്യാപാര, സാമ്പത്തിക ബന്ധങ്ങൾക്ക് ഭീഷണിയാകുന്നത് ഇതാദ്യമല്ല. എന്നാൽ ഓരോ തവണയും ദേശീയ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കി കൂടുതൽ സഹകരിക്കാനുള്ള വഴികൾ കണ്ടെത്തുന്നതിൽ റഷ്യ വിജയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുമായുള്ള സഹകരണം തുടരുമെന്നാണ് റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്കിൻ പറഞ്ഞത്.

പ്രതിരോധ ഇടപാടുകളിൽ റഷ്യ ഇന്ത്യയുടെ "ഇഷ്ട പങ്കാളി"യായി തുടരുന്നുവെന്ന് ബാബുഷ്കിൻ പറഞ്ഞു. 1998 മുതൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്‍റെ സംയുക്ത വികസനം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ, റഷ്യൻ ആയുധങ്ങളും സൈനിക ഹാർഡ്‌വെയറും വാങ്ങുന്നതിനെ ട്രംപും മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥരും രൂക്ഷമായി വിമർശിച്ച പശ്ചാത്തലത്തിലാണ് റഷ്യൻ ഉദ്യോഗസ്ഥരുടെ പ്രതികരണം. സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത സുദർശൻ ചക്ര എന്ന പുതിയ ദീർഘദൂര വ്യോമ പ്രതിരോധ കവചം സൃഷ്ടിക്കാനുള്ള ഇന്ത്യയുടെ പദ്ധതികളിൽ റഷ്യയും പങ്കാളിയാകുമെന്ന് ബാബുഷ്കിൻ പറഞ്ഞു. തീയതികൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും വാർഷിക ഉച്ചകോടിക്കായി പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഈ വർഷം അവസാനം ഇന്ത്യയിലേക്ക് പോകുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
അതേസമയം ഇന്ത്യ-റഷ്യ വ്യാപാരബന്ധം വര്‍ധിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. തീരുവയുടെ പേരിലുള്ള വെല്ലുവിളികൾ മറികടക്കാൻ പദ്ധതികൾ വേണം. റഷ്യ ഉൾപ്പെടുന്ന യൂറേഷ്യൻ എക്കണോമിക് യൂണിയൻ വ്യാപാര കരാർ യാഥാർഥ്യമാക്കണം എന്നും ജയശങ്കർ പറഞ്ഞു. റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവുമായി മോസ്കോയിൽ നടന്ന കൂടിക്കാഴ്ചയിലായിരുന്നു ആഹ്വാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള കാലാതീതമായ ബന്ധത്തെ എടുത്തുകാണിച്ച അദ്ദേഹം ആഗോള തലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കിടയിലും കൂടുതൽ ആഴത്തിലുള്ള സാമ്പത്തിക നയങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ വേണമെന്നും ആവശ്യപ്പെട്ടു.


Click it and Unblock the Notifications


