ശബരിമല മണ്ഡലപൂജയോടനുബന്ധിച്ച് തിരക്ക് വർദ്ധിക്കുന്നു; ഡിസംബർ 26, 27 തീയതികളിൽ കടുത്ത നിയന്ത്രണം
ഓരോ വർഷവും ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പ ഭക്തരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും മണ്ഡലപൂജയോടനുബന്ധിച്ച് ദർശനം നടത്താനായി എത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവുണ്ടാവുന്നു. ഈ വർഷവും ആ പതിവ് തെറ്റിച്ചില്ല. ഇത്തവണ ഡിസംബർ 27നാണ് മണ്ഡലപൂജ നടക്കുന്നത്. മണ്ഡലപൂജയോടനുബന്ധിച്ച് ഡിസംബർ 26, 27 ദിവസങ്ങളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു.
ഈ വർഷത്തെ തിരക്ക് കണക്കിലെടുത്ത് ഡിസംബർ 26നും, 27നും വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലെ അപകടം കുറക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ നിയന്ത്രണം. ഡിസംബർ 26നാണ് തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്നത്. അതിനാൽ തന്നെ ഈ ദിവസം വെർച്വൽ ക്യൂ വഴി 30,000 പേരെയാണ് ദർശനത്തിന് അനുവദിക്കുകയുള്ളൂ. മണ്ഡലപൂജ നടക്കുന്ന ദിവസമായ ഡിസംബർ 27ന് 35,000 പേരെയും വെർച്വൽ ക്യൂ വഴി ദർശനം അനുവദിക്കുന്നു.
വെർച്വൽ ക്യൂ ബുക്കിംഗിനു പുറമേ സ്പോട്ട് ബുക്കിംഗും ഉണ്ട്. അതായത് ഈ രണ്ടും ദിവസങ്ങളിലും 2,000 പേർക്ക് മാത്രമാണ് സ്പോട്ട് ബുക്കിംഗിലൂടെ ദർശനം അനുവദിക്കുന്നത്. മണ്ഡലപൂജയോടനുബന്ധിച്ച് ഇത്തവണ ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം അവർക്ക് ദർശന പുണ്യം ഉറപ്പാക്കുന്നതിനും സർക്കാരും, പോലീസ് ഉദ്യോഗസ്ഥരും അശ്രാന്തം പരിശ്രമിക്കുന്നുണ്ട്.

ഘോഷയാത്ര സന്നിധാനത്ത്
തങ്ക അങ്കിയുമായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട രഥഘോഷയാത്ര ഡിസംബർ 26ന് സന്നിധാനത്ത് എത്തും. ഇതിനാൽ തിരക്ക് ക്രമീകരണം ഏർപ്പെടുത്തും. 26ന് രാവിലെ 11 മണിക്ക് നിലയ്ക്കൽ ക്ഷേത്രത്തിലെത്തുന്ന ഘോഷയാത്ര, ഉച്ചയോടെ പമ്പയിലും ദീപാരാധനയ്ക്കു മുമ്പ് സന്നിധാനത്തും എത്തിച്ചേരും. ഈ സമയക്രമത്തിന് അനുസരിച്ച് നാളെ 9 മണിക്ക് ശേഷം നിലക്കലിൽ നിന്നും, 10 മണിക്ക് ശേഷം പമ്പയിൽ നിന്നും ഭക്തരെ സന്നിധാനത്തേക്കു വിടില്ല. ഘോഷയാത്ര ശരംകുത്തിയിലെത്തിയ ശേഷം മാത്രമേ ഭക്തരെ പമ്പയിൽ നിന്നും കടത്തിവിടുകയുള്ളൂ.
കർപ്പൂരാഴി ഘോഷയാത്ര
വർണക്കാവടികളും താളമേളങ്ങളുമായി സന്നിധാനത്തെ ആഘോഷ ലഹരിയിലാഴ്ത്തി ഇന്നലെ ഡിസംബർ 24ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര നടന്നു. സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ മണ്ഡല പൂജയ്ക്ക് മുന്നോടിയായി എല്ലാ വർഷവും കർപ്പൂരാഴി നടത്താറുണ്ട്. ഇത്തവണയും കണ്ണിന് കുളിർമയേകിയ കാഴ്ചയായിരുന്നു സന്നിധാനത്ത് ആഘോഷിച്ചത്.
ദീപാരാധനയ്ക്കു ശേഷം ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയും ചേർന്നാണ് കർപ്പൂരാഴിയ്ക്ക് തിരി തെളിയിച്ചത്. പിന്നീട് ക്ഷേത്രത്തിനു വലംവച്ചു കൊണ്ട് ഘോഷയാത്ര ഫ്‌ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിൽ അവസാനിച്ചു.
ഇന്ന് വൈകുന്നേരം ദീപാരാധനക്കു ശേഷം സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കർപ്പൂരാഴി ഘോഷയാത്ര നടക്കും.


Click it and Unblock the Notifications


