മകരവിളക്ക് 2026: ഭക്തലക്ഷങ്ങളെ വരവേൽക്കാൻ ശബരിമല ഒരുങ്ങി; ഇത്തവണ 1,000 കെഎസ്ആർടിസി ബസുകൾ
ഭക്തിസാന്ദ്രമായ ഒരു മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം കൂടി അവസാനത്തിലേക്ക് അടുക്കുകയാണ്. 2025 നവംബർ 17-ന് ആരംഭിച്ച മണ്ഡലകാലം ഡിസംബർ 27-ന് സമാപിച്ചിരുന്നു. തുടർന്ന് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30-ന് നട തുറന്നതോടെ ശബരിമല വീണ്ടും ഭക്തജനത്തിരക്കിലായി. ജനുവരി 14-നാണ് ഇത്തവണത്തെ മകരവിളക്ക് ഉത്സവം. മകരവിളക്ക് ദർശനത്തിനായി എത്തുന്ന തീർത്ഥാടകരുടെ വൻ തിരക്ക് കണക്കിലെടുത്ത് സുഗമമായ യാത്ര ഉറപ്പാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.
1,000 ബസുകളുമായി കെഎസ്ആർടിസി
ഓരോ വർഷവും ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇത്തവണയും റെക്കോർഡ് തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ കർശനമായ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമാണ് പോലീസ് സേനയുടെ സഹകരണത്തോടെ നടപ്പിലാക്കുന്നത്. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പ-നിലയ്ക്കൽ പാതയിൽ കെഎസ്ആർടിസി പ്രത്യേക ചെയിൻ സർവീസുകൾ ആരംഭിച്ചു. നിലവിൽ ഈ റൂട്ടിൽ പ്രതിദിനം 160 ചെയിൻ സർവീസുകൾ നടത്തുന്നുണ്ടെങ്കിലും, വരും ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് 250 ബസുകൾ കൂടി അധികമായി വിന്യസിച്ച് ആകെ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
തീർത്ഥാടകർക്കായി പമ്പയിൽ നിന്ന് വിവിധ ജില്ലകളിലേക്കും അന്തർസംസ്ഥാനങ്ങളിലേക്കും ദീർഘദൂര സർവീസുകൾ സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, പഴനി, തെങ്കാശി തുടങ്ങിയ ഇടങ്ങളിലേക്കുമായി ഇരുപതോളം ദീർഘദൂര സർവീസുകൾ ലഭ്യമാണ്.

മകരവിളക്ക് കഴിഞ്ഞ് മലയിറങ്ങുന്ന ഭക്തർക്ക് മണിക്കൂറുകളോളം ക്യൂ നിൽക്കാതെ ബസിൽ കയറാനുള്ള പ്രത്യേക ക്രമീകരണങ്ങളും പമ്പയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. സ്പെഷ്യൽ സർവീസുകൾക്കായി 1000 ബസുകൾ സജ്ജമാക്കിയതിലൂടെ ശബരിമല യാത്രയിലെ യാത്രാക്ലേശം പൂർണ്ണമായും ഒഴിവാക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ മികച്ച നിലവാരമുള്ള ബസുകളാണ് തീർത്ഥാടന ഡ്യൂട്ടിക്കായി പമ്പയിൽ എത്തിച്ചിരിക്കുന്നത്. നിലവിൽ 290 കണ്ടക്ടർമാരും 310 ഡ്രൈവർമാരും ഈ പ്രത്യേക സർവ്വീസിൻ്റെ ഭാഗമാവും. എങ്കിലും തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതൽ ജീവനക്കാരെ വിന്യസിക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കി.
സ്വകാര്യ പാർക്കിംഗ് ഇല്ല
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പമ്പ ഹിൽടോപ്പിൽ ഇന്ന് ജനുവരി 12ന് രാവിലെ 8 മണി മുതൽ ജനുവരി 15 ഉച്ചയ്ക്ക് 12 മണി വരെ സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സമയങ്ങളിൽ കെഎസ്ആർടിസി ബസുകൾക്കും ഔദ്യോഗിക സുരക്ഷാ വാഹനങ്ങൾക്കും മാത്രമായിരിക്കും പാർക്കിംഗ് അനുമതി ഉണ്ടായിരിക്കുന്നത്. മകരജ്യോതി ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തരുടെ സൗകര്യാർത്ഥം പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് തടസ്സമില്ലാത്ത രീതിയിൽ ചെയിൻ സർവീസുകൾ പ്രവർത്തിക്കും. സ്വകാര്യ വാഹനങ്ങളിൽ എത്തുന്ന തീർത്ഥാടകർ തങ്ങളുടെ വാഹനങ്ങൾ നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ് എന്നതും ഓർമിപ്പിക്കുന്നു.
തിരുവാഭരണ ഘോഷയാത്ര ഇന്ന്
മകരവിളക്കിന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ പുറപ്പെടും. വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. രാജകുടുംബത്തിലെ പുണര്‍തം തിരുനാള്‍ നാരായണ വര്‍മയാണ് ഘോഷയാത്ര നയിക്കുക. ഇന്ന് പുറപ്പെടുന്ന ഘോഷയാത്ര ജനുവരി 14ന് മകരവിളക്ക് ദിവസം ശബരിമലയിൽ എത്തും.


Click it and Unblock the Notifications


