ശബരിമല മണ്ഡല പൂജ; വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ തുടങ്ങി, പ്രതിദിനം 35,000 പേർക്ക് വരെ ബുക്ക് ചെയ്യാം
ശബരിമല മണ്ഡല പൂജയ്ക്കായി കാത്തിരിക്കുന്ന തീർത്ഥാടകർക്ക് ഒരു പ്രത്യേക അപ്ഡേറ്റ് എത്തിയിട്ടുണ്ട്. ഇന്ന് ഡിസംബർ 11ന് വൈകുന്നേരം 5 മണി മുതൽ ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചിരിക്കുന്നു. നിങ്ങൾക്ക് ഈ തിയ്യതികളിൽ ശബരിമലയ്ക്ക് പോകാൻ പ്ലാനുണ്ടെങ്കിൽ തീർച്ചയായും വേഗം തന്നെ ബുക്കിംഗ് പൂർത്തിയാക്കുന്നത് നല്ലതാണ്. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യാം.
മണ്ഡല പൂജയ്ക്ക് സാധാരണഗതിയിൽ വമ്പൻ തിരക്ക് അനുഭവപ്പെടാറുണ്ട്. സ്പോട്ട് ബുക്കിംഗ് സൗകര്യം നൽകുമെങ്കിലും അവസാന നിമിഷത്തിലെ തിരക്ക് ഒഴിവാക്കാൻ വെർച്വൽ ക്യൂ ബുക്കിംഗിലൂടെ കൃത്യമായി തീർത്ഥാടകർ ദർശനം നടത്തുന്നതാണ് ഉചിതം. ഡിസംബർ 26ന് 30,000 പേർക്കും, ഡിസംബർ 27ന് 35,000 പേർക്കും വെർച്വൽ ക്യൂ വഴി ദർശനത്തിനുള്ള അവസരം ഉണ്ടാവും.
സ്പോട്ട് ബുക്കിങ് വഴി 5,000 പേർക്ക് ഈ ദിവസങ്ങളിൽ ദർശനം നടത്താം. പ്രത്യേക സാഹര്യങ്ങളിൽ സ്പോട്ട് ബുക്കിംഗിൻ്റെ എണ്ണത്തിൽ മാറ്റം വന്നേക്കാം. എങ്കിലും ഇത്രയും പേർക്ക് ഈ രണ്ട് ദിവസങ്ങളിലായി ദർശനം നടത്താം.
മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് ഹൈക്കോടതി വിധിപ്രകാരമുള്ള വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്ന് സന്നിധാനം എഡിഎം ഡോ. അരുൺ എസ് നായർ ഐഎഎസ് വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രശ്നമുള്ളവർ, വയോധികർ, ചെറിയ കുട്ടികളുമായി വരുന്നവർ എന്നിവർ പരമ്പരാഗത കാനനപാത ഒഴിവാക്കി നിലയ്ക്കൽ-പമ്പ റൂട്ട് വഴി സന്നിധാനത്തെത്തണമെന്ന് എഡിഎം പറഞ്ഞു.

ഇപ്പോൾ ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാണ്. ഭക്തർക്ക് സുരക്ഷിതമായ ദർശനം ഉറപ്പാക്കാൻ നിലവിൽ സാധിക്കുന്നുണ്ട്. അതിന് പ്രധാന കാരണം പോലീസിൻ്റെയും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരുടെയും കൃത്യമായ ഇടപെടലുകളാണ്.
20 ചുക്കുവെള്ള വിതരണ കൗണ്ടറുകൾ
ശബരിമല തീർഥാടകർക്ക് കുടിവെള്ളവും ലഘുഭക്ഷണവും ഉറപ്പാക്കുന്നതിനായി നീലിമല മുതൽ ഉരക്കുഴി വരെയുള്ള മുഴുവൻ സ്ഥലങ്ങളിലും ചുക്കുവെള്ള/ബിസ്‌ക്കറ്റ് വിതരണ കൗണ്ടറുകൾ പ്രവർത്തിക്കുന്നു. ഇത് 24 മണിക്കൂറും തീർത്ഥാടകർക്ക് ലഭ്യമാകും. എല്ലാ തീർത്ഥാടകർക്കും കൃത്യമായി വെള്ളം നൽകുന്നതിന് ശരംകുത്തിയിൽ ഉയർന്ന ശേഷിയുള്ള രണ്ട് അത്യാധുനിക 5,000 ലിറ്റർ ബോയ്‌ലർ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ഇതിൻ്റെ പ്രവർത്തനം 24 മണിക്കൂറും ഉണ്ടായിരിക്കും.
20 ചുക്കുവെള്ള വിതരണ കൗണ്ടറുകളും, 27 കിയോസ്‌ക്കുകളും പ്രവർത്തന സജ്ജമാണ്. ചുക്കുവെള്ളം, ബിസ്‌ക്കറ്റ് എന്നിവയുടെ വിതരണത്തിനായി 500 ഓളം ജീവനക്കാരാണ് 24 മണിക്കൂറിലായി മൂന്ന് ഷിഫ്റ്റുകളിൽ പ്രവർത്തിക്കുന്നത്. നടപ്പന്തലിൽ വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ അഞ്ച് ട്രോളികളും ഏകദേശം 120 തൊഴിലാളികളും മൂന്ന് ഷിഫ്റ്റുകളിലായി പ്രവർത്തിക്കും.
ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി, നടപ്പന്തൽ, പാണ്ടിത്താവളം എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലാണ് ബിസ്‌ക്കറ്റ് വിതരണം നടക്കുന്നത്. ഇതുവരെ 1.6 കോടിയിലേറെ ബിസ്‌ക്കറ്റുകളാണ് തീർഥാടകർക്ക് വിതരണം ചെയ്തത്.


Click it and Unblock the Notifications


