ശബരിമല: വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ കൃത്യ ദിവസം എത്തണമെന്ന് നിർദ്ദേശം; സ്പോട്ട് ബുക്കിംഗ് ശരാശരി 8,500
ശബരിമലയിൽ ഇപ്പോൾ അനുദിനം അയ്യപ്പ ഭക്തരുടെ തിരക്കേറി വരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ് സംവിധാനം ശക്തമായി പ്രവർത്തിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ഇപ്പോൾ വെർച്വൽ ക്യൂ ബുക്കിംഗ് നടപ്പിലാക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ഇതും നിയന്ത്രണാതീതമാവുന്നു. അതിനു കാരണം അപ്രതീക്ഷിതമായി എത്തുന്ന ഭക്തരുടെ എണ്ണമാണ്.
വെർച്വൽ ക്യൂ ബുക്ക് ചെയ്ത് ലഭിക്കുന്ന തിയ്യതിയിൽ നിന്നും വിഭിന്നമായി പലരും ശബരിമലക്ക് പോകുന്നുണ്ട്. ഇത് പോലീസിൻ്റെ പ്രതിദിന കണക്കുകൾക്ക് അപ്പുറത്തേക്ക് എത്തുന്നു എന്നതാണ് ക്രമാതീതമായ തിരക്ക് വർദ്ധിക്കുന്നതിന് കാരണം. അതിനാൽ തന്നെ വെർച്വൽ ക്യു വഴി ശബരിമലയിലേക്ക് വരുന്ന തീർഥാടകർ ബുക്കുചെയ്ത ദിവസം തന്നെ എത്തണമെന്നാണ് സന്നിധാനം സ്‌പെഷ്യൽ പോലീസ് ഓഫീസർ (എസ്ഒ) ആർ. ശ്രീകുമാർ വ്യക്തമാക്കുന്നത്.
സന്നിധാനത്തെ തിരക്ക് അനുസരിച്ചാണ് നിലയ്ക്കലിൽനിന്ന് സ്‌പോട് ബുക്കിങ് നൽകുന്നത്. അതിനാൽ സ്‌പെഷ്യൽ കമ്മിഷണർ എസ്ഒയുമായി ആലോചിച്ചാണ് 5000-ത്തിൽ കൂടുതലായുള്ള സ്‌പോട് ബുക്കിങ് അനുവദിക്കുന്നത്. അതേസമയം 8500 വരെ ശരാശരി സ്പോട്ട് ബുക്കിംഗ് ചൊവ്വാഴ്ച നൽകിയിരുന്നു. ബുക്കിംഗ് എണ്ണം വർദ്ധിപ്പിച്ചത് ആശ്വാസകരമാണ്, എങ്കിലും ഭക്തരും അതിന് അനുസരിച്ച് സഹകരിക്കണം എന്നതാണ് യാഥാർത്ഥ്യം.

തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരു മിനിറ്റിൽ ശരാശരി 80 പേരെ പടികടത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്. ഇത് ഫലപ്രദമാണോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. കാരണം ഭിന്നശേഷിക്കാർ, പ്രായമുള്ളവർ, കുഞ്ഞുമാളികപ്പുറങ്ങൾ, മണികണ്ഠൻമാർ, ശരീരഭാരം കൂടിയവർ തുടങ്ങിയവരെല്ലാം 18 പടി കയറി വരുന്നവരിൽ ഉൾപ്പെടുന്നു. ഇവരെയെല്ലാം കയറ്റി വിടുന്നതിന് അൽപം സമയമെടുക്കും. അതിനാൽ ഒരു മിനിറ്റിൽ 80 പേരെ കടത്തി വിടുന്നത് അത്ര എളുപ്പമല്ല.
നിലവിൽ സന്നിധാനത്ത് മാത്രമായി 1590 പോലീസുകാർ പ്രവർത്തിക്കുന്നുണ്ട്. ഇവരെല്ലാം ഷിഫ്റ്റ് അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇത് മുൻ വർഷങ്ങളെക്കാൾ വളരെ കൂടുതലാണ്. ഭക്തർക്ക് മികച്ച ദർശനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്രയും അധികം പോലീസുകാർ സാന്നിധാനത്ത് മാത്രം പ്രവർത്തിക്കുന്നത്.
സന്നിധാനത്ത് മാത്രമല്ല, കാനന പാതയിലും ഉദ്യോഗസ്ഥർ ഭക്തരുടെ സുരക്ഷക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഇവർക്ക് കൂട്ടായി വനംവകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. ഇതുവരെയുള്ള കണക്ക് പ്രകാരം, 46,000ത്തോളം അയ്യപ്പ ഭക്തരാണ് കാനന പാത വഴി ദർശനം നടത്തിയിരിക്കുന്നത്. ഇതിനു പുറമേ പുൽമേട് വഴി ദിനവും ശരാശരി 2500 പേർ എത്തുന്നുണ്ട് എന്നാണ് കണക്ക്. എങ്കിലും പ്രത്യേക പരിശോധനകൾക്ക് ശേഷം മാത്രമാണ് കാനന പാതകൾ ഭക്തർക്ക് തുറന്നു കൊടുക്കാറുണ്ട്. വന്യമൃഗ സാന്നിധ്യമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഇത്തരം പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്.
ഇത്തവണ ശബരിമല ദർശനത്തിനെത്തിയവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടും, കൃത്യമായ പോലീസ് സംവിധാനം എല്ലാ പ്രശ്നങ്ങളെയും പരിഹരിച്ചു. ഇനി വരാനിരിക്കുന്ന ദിവസങ്ങളിലും കർശന നിയന്ത്രണങ്ങളോടെ എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കാനാവുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications


