എയർ ഏഷ്യ ഇന്ത്യ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സഞ്ജയ് കുമാർ രാജിവച്ചതായി കമ്പനി സ്ഥിരീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. എയർ ഏഷ്യയിൽ ജോലിയിൽ പ്രവേശിത്ത് കൃത്യം ഒരു വർഷം പൂർത്തിയായതിന് ശേഷമാണ് സഞ്ജയ് കുമാറിന്റെ രാജി.
ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും മലേഷ്യ ആസ്ഥാനമായുള്ള എയർ ഏഷ്യ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ എയർ ഏഷ്യ ഇന്ത്യയിൽ സഞ്ജയ് കുമാർ 2018 ഡിസംബർ 3 നാണ് സിഒഒ സ്ഥാനം ഏറ്റെടുക്കുന്നത്. എയർ ഏഷ്യയ്ക്ക് മുമ്പ്, കുമാർ ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇൻഡിഗോയിൽ നെറ്റ്‌വർക്ക്, വാണിജ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
വിമാന ടിക്കറ്റുകൾക്ക് ഡിസ്കൗണ്ട് ഓഫറുകൾ; എയർ ഏഷ്യയിൽ 70 ശതമാനം വിലക്കുറവ്
എയർ ഏഷ്യ ഇന്ത്യയിൽ 51 ശതമാനം ഓഹരികൾ ടാറ്റാ സൺസിനും 49 ശതമാനം ഓഹരികൾ മലേഷ്യൻ കമ്പനിയ്ക്കും സ്വന്തമാണ്. ടാറ്റാ സൺസിന് സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡുമായി (എസ്‌ഐഎ) മറ്റൊരു സംയുക്ത സംരംഭമുണ്ട്, അതാണ് വിസ്താര അല്ലെങ്കിൽ ടാറ്റ എസ്‌ഐഎ എയർലൈൻസ് ലിമിറ്റഡ്.
ഡിസംബർ അവസാനത്തോടെ 29 വിമാനങ്ങളായി ഉയർത്തി എയർ ഏഷ്യ ഇന്ത്യയുടെ പ്രവർത്തനം വിപുലീകരിക്കാൻ പദ്ധതിയിടുന്നതായി കുമാർ ഒക്ടോബറിൽ പറഞ്ഞിരുന്നു. ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത എന്നിവയുൾപ്പെടെ രാജ്യത്തൊട്ടാകെയുള്ള 20 ലധികം സ്ഥലങ്ങളിലേക്ക് എയർ ഏഷ്യ ഇന്ത്യ 175 പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. 2019 ഒക്ടോബർ 27 നും 2020 മാർച്ച് 28 നും ഇടയിലുള്ള ശൈത്യകാല ഷെഡ്യൂളിൽ എയർ ഏഷ്യ ഇന്ത്യയ്ക്ക് ഓരോ ആഴ്ചയും 1,345 സർവ്വീസുകൾ നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകാരം നൽകിയിട്ടുണ്ട്.