ക്രൂഡ് ഓയിൽ കയറ്റുമതി വിലയിൽ ഏറ്റവും വലിയ വർധനവിനൊരുങ്ങി സൗദി അറേബ്യ. 20 വർഷത്തിനിടയിലെ ഏറ്റവും വലിയ വില വർധനവാണിത്. സൗദി അറേബ്യ നയിക്കുന്ന ഒപെക് രാഷ്‌ട്രങ്ങളും റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് ഇതര രാജ്യങ്ങളും ജൂലൈ അവസാനം വരെ എണ്ണ ഉൽപാദനത്തിലുള്ള വെട്ടിക്കുറവ് നീട്ടാൻ സമ്മതിച്ചതിനെ തുടർന്നാണ് തീരുമാനം.
ക്രൂഡ് ഓയിൽ വിൽപ്പന വില ഉയരുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള സൗദി അരാംകോയുടെ ഏറ്റവും വലിയ പ്രാദേശിക വിപണിയായ ഏഷ്യയിലേക്കുള്ള ജൂലൈ കയറ്റുമതിയെ ബാധിക്കും. അറബ് ലൈറ്റ് ക്രൂഡിന്റെ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ജൂലൈ മാസത്തെ കയറ്റുമതി വില ജൂണിനെ അപേക്ഷിച്ച് ബാരലിന് 0.20 ഡോളർ ഉയർന്ന് 6.10 ഡോളറായി. ബ്ലൂംബെർഗ് കണക്കാക്കുന്നത് പ്രകാരം, ഏഷ്യൻ ഉപഭോക്താക്കൾക്ക് വിൽക്കുന്ന അറബ് ലൈറ്റിന്റെ വിലയിൽ ഇതാണ് ഏറ്റവും ഉയർന്ന വർധന.
ഉത്പാദനം കുറയ്‌ക്കാനുള്ള തീരുമാനം നീട്ടി ഒപെക്
ജൂലൈ മാസം വരെ ഉത്‌പാദനം വെട്ടിക്കുറച്ച് ക്രൂഡോയിൽ വിലയെ മേലോട്ട് നയിക്കാനാണ് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ തീരുമാനം. സൗദി അറേബ്യ നയിക്കുന്ന ഒപെക് രാഷ്‌ട്രങ്ങളിലെയും റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് ഇതര രാജ്യങ്ങളിലെയും പെട്രോളിയം മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് ജൂലായ് വരെ ഉത്‌പാദനത്തിൽ പ്രതിദിനം 97 ലക്ഷം ബാരൽ വരെ കുറയ്ക്കാൻ തീരുമാനിച്ചത്.
ഇന്ത്യയും ചൈനയും യൂറോപ്പും അമേരിക്കയും ഉൾപ്പെടെയുള്ള പ്രമുഖ ഉപഭോഗ രാജ്യങ്ങൾ ലോക്ക്‌ഡൗണിൽ ഇളവുകൾ വരുത്തി തുടങ്ങിയ പശ്‌ചാത്തലത്തിൽ ഡിമാൻഡ് ഏറിവരുന്നത് കണക്കാക്കിയാണ്, ഉത്‌പാദനം വെട്ടിക്കുറയ്ക്കാനുള്ള തന്ത്രപരമായ തീരുമാനം. ജൂലൈ മാസത്തിന് ശേഷം ഡിസംബർ വരെ ഉത്‌പാദനത്തിൽ പ്രതിദിനം 77 ലക്ഷം ബാരൽ വീതവും കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ ലോക്ക്‌ഡൗണുകളും യാത്രാനിയന്ത്രണവും ഏര്‍പ്പെടുത്തിയതോടെയാണ് മാർച്ച് മാസത്തിൽ സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില വെട്ടിക്കേണ്ടിവന്നത്. റഷ്യയുമായി വിലയുദ്ധത്തിലേര്‍പ്പെട്ടുക്കൊണ്ടാണ് സൗദി ക്രൂഡ് ഓയില്‍ വില കുറച്ചത്. 1991-ലെ ഗള്‍ഫ് യുദ്ധ ഘട്ടത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ആ സമയത്ത് സൗദി നേരിട്ടത്.
ഇന്ത്യയിയും എണ്ണ വില ഉയരാൻ സാധ്യത
ഉത്‌പാദനം വെട്ടിക്കുറച്ച് ക്രൂഡോയിൽ വിലയെ മേലോട്ട് നയിക്കാനുള്ള തീരുമാനം നടപ്പിലായാൽ ഇന്ത്യ ഉൾപ്പെടെയുള്ള ഉപഭോഗ രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ, എൽപിജി വില കുത്തനെ ഉയരും. ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.


Click it and Unblock the Notifications