കോടീശ്വരന്മാർക്ക് എപ്പോഴും കർശനമായ സുരക്ഷ ക്രമീകരണങ്ങൾ ഉണ്ടായിരിക്കും. എന്നിരുന്നാലും, കോടീശ്വരന്മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ നിരവധി കേസുകളുണ്ട്. എന്നാൽ മരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു ഇന്ത്യൻ കോടീശ്വരനുണ്ട്. ബ്ലൂംബെർഗ് കോടീശ്വര സൂചിക പ്രകാരം ഇന്ത്യയിലെ രണ്ടാമത്തെ ധനികനായ ഗൗതം അദാനിയാണ് മരണത്തിൽ നിന്ന് രണ്ട് തവണ രക്ഷപ്പെട്ടത്. അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമാണ് ഇദ്ദേഹം.
മരണം മുന്നിൽ
35.2 ബില്യൺ ഡോളർ (2.56 ലക്ഷം കോടി രൂപ) ആസ്തിയുള്ള അദാനി ലോകത്തിലെ 36-ാമത്തെ ധനികനാണ്. 58 കാരനായ ഗൗതം അദാനി ഒരിയ്ക്കൽ തട്ടിക്കൊണ്ടുപോകലിൽ നിന്ന് രക്ഷപ്പെടുകയും മറ്റൊരു തവണം 2008 ലെ മുംബൈ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെടുകയുമാണ് ചെയ്തത്.
അദാനിയുടെ ബിസിനസ്
1978 ൽ കൗമാരപ്രായത്തിൽ അദാനി മഹേന്ദ്ര ബ്രദേഴ്‌സിന്റെ ഡയമണ്ട് സോർട്ടറായി ജോലി ചെയ്യാൻ മുംബൈയിലേക്ക് പോയി. മുംബൈയിലെ സവേരി ബസാറിൽ സ്വന്തമായി ഡയമണ്ട് ബ്രോക്കറേജ് സ്ഥാപനം സ്ഥാപിക്കുന്നതിനുമുമ്പ് 2-3 വർഷം അവിടെ ജോലി ചെയ്തു. ഒരു വജ്രവ്യാപാരിയെന്ന നിലയിൽ വിജയകരമായി പ്രവർത്തിച്ച അദ്ദേഹം 1981-ൽ അഹമ്മദാബാദിലേക്ക് പോയി, പോളി-വിനൈൽ ക്ലോറൈഡ് (പിവിസി) വ്യാപാരം നടത്തുന്ന ഒരു ബന്ധുവിനെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
വളർച്ച
1988 ലാണ് അദാനി അദാനി എക്‌സ്‌പോർട്ടിന് കീഴിൽ ഒരു ചരക്ക് വ്യാപാര സംരംഭം ആരംഭിച്ചത്, അത് വിജയകരമാവുകയും അത് അന്ന് വാർത്തകളിൽ ഇടം നേടുകയും ചെയ്തു. 1990 കളുടെ പകുതിയോടെ, അദ്ദേഹത്തിന്റെ ബിസിനസ്സ് വളർച്ച ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ സമ്പത്ത് കുതിച്ചുയരുന്നത് നിരവധി പേർക്ക് അസൂയയുണ്ടാക്കി.
തട്ടിക്കൊണ്ടു പോകൽ
1997ലാണ് അദാനിയെ തട്ടിക്കൊണ്ടു പോയത്. 1.5 മില്യൺ ഡോളർ (10.94 കോടി രൂപ) മോചനദ്രവ്യം നൽകിയാണ് അദാനിയെ വിട്ടയച്ചത്. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ 1998 ജനുവരി ഒന്നിന് അദാനിയെയും ശാന്തിലാൽ പട്ടേലിനെയും കർണാവതി ക്ലബ്ബിൽ നിന്ന് കാറിൽ കയറ്റി മുഹമ്മദ്‌പുര റോഡിലേക്ക് പോയതിന് ശേഷം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നു. എന്നാൽ ഇക്കാര്യം പരസ്യമാക്കാൻ അദാനി തയ്യാറായില്ല. ലണ്ടനിലെ ഫിനാൻഷ്യൽ ടൈംസ് ഒരിക്കൽ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, "രണ്ടോ മൂന്നോ" വളരെ നിർഭാഗ്യകരമായ സംഭവങ്ങൾ തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെന്നും, അതിലൊന്നാണ് ഇതെന്നും വ്യക്തമാക്കി. അദാനിയെ അധോലോക ഡോൺ ഫസൽ-ഉർ-റഹ്മാൻ എന്ന 'ഫസ്ലു റഹ്മാൻ' ആണ് തട്ടിക്കൊണ്ടുപോയത്.
മുംബൈ ഭീകരാക്രമണം
1997 ലെ തട്ടിക്കൊണ്ടുപോകൽ അദാനിയുടെ ജീവിതത്തിലെ ഏക നിർഭാഗ്യകരമായ സംഭവമായിരുന്നില്ല. 2008 നവംബർ 26 ന് മുംബൈയിലെ താജ് ഹോട്ടലിൽ അദാനി അത്താഴം കഴിക്കുകയായിരുന്നു. പാകിസ്ഥാൻ തീവ്രവാദികൾ ഹോട്ടൽ ആക്രമിച്ചു. ഹോട്ടലിനുള്ളിൽ 160 ഓളം പേർ ഉണ്ടായിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അന്ന് രാത്രി വെതർ ക്രാഫ്റ്റ് റെസ്റ്റോറന്റിൽ ദുബൈ പോർട്ട് സിഇഒ മുഹമ്മദ് ഷറഫിനൊപ്പം അത്താഴം കഴിക്കുകയായിരുന്നു അദാനി. തോക്കുധാരികളെ കണ്ടയുടനെ ഹോട്ടൽ ജീവനക്കാർ അദാനി ഉൾപ്പെടെയുള്ള അതിഥികളെ ബേസ്മെന്റിലേക്ക് മാറ്റാൻ സഹായിച്ചു. ഏതാനും മണിക്കൂറുകൾക്ക് ശേഷം ബേസ്മെന്റിൽ ശ്വാസംമുട്ടലുണ്ടായപ്പോൾ അവരെ മുകളിലത്തെ നിലയിലെ താജ് ചേംബർ ഹാളിലേക്ക് മാറ്റി. കമാൻഡോകൾ തീവ്രവാദികളെ കീഴടക്കിയതിനെ തുടർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.