ദീർഘദൂര യാത്രകൾക്ക് ഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നത് ട്രെയിൻ ആണ്. രാജ്യത്തിന്‍റെ മുക്കും മൂലയും ബന്ധിപ്പിച്ച് ജീവ നാഢി പോലെ ഒഴുകുന്ന ട്രെയിനിലെ യാത്ര പ്രത്യേക സുഖം തന്നെയാണ്. എന്നാൽ മുതിർന്ന പൗരന്മാരെ സംബന്ധിച്ചിടത്തോളം ട്രെയിൻ യാത്രയിൽ നേരിടുന്ന ഏറ്റവും വലി ബുദ്ധിമുട്ട് ബർത്തുകളിലെ മാറ്റമാണ്. അതായത് ലോവർ ബർത്തുകൾ ലഭിച്ചാൽ മാത്രമെ അവർക്ക് യാത്ര സുഖകരമാവുകയുള്ളു. മിഡിൽ, അപ്പർ ബർത്തുകളാണെങ്കിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടുതന്നെ മുതിർന്ന പൗരന്മാർ എപ്പോഴും ലോവർ ബർത്തുകൾ ലഭിക്കാൻ പ്രാർത്ഥിക്കാറുണ്ട്.
ലോവർ ബർത്തിൽ മുൻഗണന
പുതുക്കിയ റെയിൽവേ നിയമങ്ങൾ പ്രകാരം ഇപ്പോൾ മുതിർന്ന പൗരന്മാർ, 45 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകൾ, ഗർഭിണികൾ, വികലാംഗർ എന്നിവർക്കായി ബുക്കിംഗ് സമയത്ത് ലഭ്യമാണെങ്കിൽ, സ്വയമേവ ലോവർ ബെർത്തുകൾക്ക് മുൻഗണന നൽകുന്നു. മുകളിലെ ബെർത്തുകളിൽ കയറാൻ കഴിയാത്ത യാത്രക്കാർ അത് സ്വീകരിക്കാൻ നിർബന്ധിതരാകുന്നില്ലെന്ന് ഉറപ്പാക്കാൻ, "ലോവർ ബെർത്ത് ലഭ്യമാണെങ്കിൽ മാത്രം ബുക്ക് ചെയ്യുക" എന്നത് തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ സംവിധാനവും ഐആർസിടിസി നൽകുന്നുണ്ട്.
ചില പരിമിതികളുണ്ട്
ഒരൊറ്റ പിഎൻആറിൽ രണ്ടിൽ കൂടുതൽ മുതിർന്ന പൗരന്മാർ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, അൽഗോരിതം എല്ലാവർക്കും ലോവർ ബെർത്തുകൾ അനുവദിക്കണമെന്നില്ല എന്നതാണ് പുതിയ സംവിധാനത്തിലെ പ്രധാന പ്രശ്നം. "പരമാവധി രണ്ട് മുതിർന്ന പൗരന്മാർ ഒരുമിച്ച് ബുക്ക് ചെയ്യണം. മൂന്നോ അതിലധികമോ ഒറ്റയടിക്ക് ബുക്ക് ചെയ്താൽ, അവർക്ക് മിഡിൽ അല്ലെങ്കിൽ അപ്പർ ബെർത്തുകൾ ലഭിക്കാൻ സാധ്യതയുണ്ട്," എന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ലോവർ ബെർത്തുകൾ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന് ബുക്കിംഗ് ചെറിയ ഗ്രൂപ്പുകളായി വിഭജിക്കുന്നത് നല്ലതായിരിക്കും. അതായത് ചെറിയ ഗ്രൂപ്പുകളാക്കി മാറ്റി ഓരോ ഗ്രൂപ്പിലും രണ്ട് മുതിർന്ന പൗരന്മാരെ ഉൾക്കൊള്ളിക്കുക.

യാത്രയ്ക്കിടെ ഒഴിഞ്ഞുകിടക്കുന്ന ലോവർ ബെർത്തുകൾ സാധ്യമാകുമ്പോഴെല്ലാം യോഗ്യരായ യാത്രക്കാർക്ക് പുനർവിന്യസിക്കണമെന്ന് ഇന്ത്യൻ റെയിൽവേ ടിടിഇകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും പ്രായമായ പൗരന്മാർക്കും അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന സർക്കാരിന്‍റെ വിശാലമായ ആക്‌സസിബിൾ ഇന്ത്യ കാമ്പെയ്‌നിന്റെ ഭാഗമാണ് ഈ മാറ്റങ്ങൾ.
തത്കാലിനും ആധാർ നിർബന്ധം
തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ജൂലൈ ഒന്നുമുതൽ ആധാർ നിർബന്ധമാക്കിയിരുന്നു. തൽക്കാൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ആധാർ നിർബന്ധമാക്കുന്നതെന്ന് ജൂൺ പത്തിന് പുറപ്പെടുവിച്ച സർക്കുലറിൽ മന്ത്രാലയം വ്യക്തമാക്കുന്നു. ഇക്കാര്യം എല്ലാ സോണുകളെയും അറിയിക്കുകയും ചെയ്തു.
കംപ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) കൗണ്ടറുകളിലും അംഗീകൃത ഏജന്‍റുമാർ വഴിയും ബുക്ക് ചെയ്യുന്ന തത്കാൽ ടിക്കറ്റുകൾക്ക് ബുക്കിങ് സമയത്ത് ഉപയോക്താവ് നൽകിയ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകി സ്ഥിരീകരണം നടത്തേണ്ടതുണ്ട്. ഈ ഒടിപി വ്യവസ്ഥ 2025 ജൂലൈ 15 മുതൽ പ്രാബല്യത്തിലുണ്ട്. മാറ്റങ്ങൾ എല്ലാ യാത്രക്കാരും ശ്രദ്ധിക്കണമെന്ന് റെയ്‌ൽവേ മന്ത്രാലയം അഭ്യർഥിച്ചു. അസൗകര്യം ഒഴിവാക്കാൻ ഐആർസിടിസി ഉപയോക്തൃ പ്രൊഫൈലുകളുമായി ആധാർ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ റെയ്‌ൽവേ എല്ലാ ഉപയോക്താക്കളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.


Click it and Unblock the Notifications