ഐടി, മെറ്റൽ, ബാങ്കിംഗ് ഓഹരികളുടെ മികച്ച പ്രകടനത്തിൽ ഇന്ത്യൻ ഓഹരി സൂചകകൾ ഇന്ന് റെക്കോർഡ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ടിസിഎസ്, ഐടിസി തുടങ്ങിയ ഓഹരികളുടെ മികച്ച മുന്നേറ്റമാണ് ഇന്നത്തെ നേട്ടത്തിന് പ്രധാന കാരണം. ചൈന - യുഎസ് വ്യാപാര കരാർ സംബന്ധിച്ച ശുഭ സൂചനകൾ ലഭിച്ചതിനാൽ ഏഷ്യൻ ഓഹരികൾ ഇന്ന് 18 മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് ഉയർന്നു.
ബിഎസ്‌ഇ സെൻസെക്സ് 413 പോയിൻറ് ഉയർന്ന് 41,352 എന്ന നിലയിലെത്തി. സെൻസെക്സിലെ ഇതിന് മുമ്പുള്ള റെക്കോർഡ് നേട്ടം നവംബർ 28ലെ 41,130 പോയിന്റായിരുന്നു. എൻഎസ്‌ഇ നിഫ്റ്റി 111 പോയിൻറ് നേടി 12,165 എന്ന റെക്കോഡിലാണ് അവസാനിച്ചത്. ഇതിന് മുമ്പുള്ള റെക്കോർഡ് 12,151 എന്ന നവംബർ 28ലെ ഉയർന്ന നിലയാണ്. സെൻസെക്സ് ഇന്നത്തെ വ്യാപാരത്തിനിടെ 463 പോയിൻറ് ഉയർന്ന് 41,401.65 എന്ന പുതിയ നിലയിലെത്തിയിരുന്നു. നിഫ്റ്റി സൂചിക 129 പോയിൻറ് ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 12,182.75ലും എത്തിയിരുന്നു.
നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 0.6 ശതമാനം ഉയർന്നപ്പോൾ സ്മാൾക്യാപ് 100 സൂചിക 0.75 ശതമാനം മുന്നേറ്റം കൈവരിച്ചു. ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, വേദാന്ത, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്‌സ് എന്നിവ നിഫ്റ്റിയിൽ 2.9 മുതൽ 4.6 ശതമാനം വളർച്ച നേടി. സൺ ഫാർമ, ഗെയിൽ, ബജാജ് ഓട്ടോ, എം ആൻഡ് എം, ടൈറ്റൻ എന്നിവയ്ക്കാണ് ഇന്ന് കനത്ത നഷ്ടം നേരിട്ടത്.
മിക്ക മേഖലാ സൂചികകളും ഇന്ന് നേട്ടത്തിലാണ് അവസാനിച്ചത്. നിഫ്റ്റി ബാങ്ക് 0.5 ശതമാനം മുന്നേറി 32,140 എന്ന പുതിയ ക്ലോസിംഗിൽ അവസാനിച്ചു. നിഫ്റ്റി മെറ്റൽ 2.9 ശതമാനവും നിഫ്റ്റി ഐടി 1.9 ശതമാനവും ഉയർന്നു. നിഫ്റ്റി ഓട്ടോ 0.6 ശതമാനം ഉയർന്നു. നിഫ്റ്റി ഫിൻ സർവീസസ് 0.9 ശതമാനവും നിഫ്റ്റി എഫ്എംസിജി 0.4 ശതമാനവും ഉയർന്നു. അതേസമയം, നിഫ്റ്റി ഫാർമയും നിഫ്റ്റി റിയൽറ്റിയും 0.3 ശതമാനം വീതം ഇടിഞ്ഞു.