ബെംഗളൂരു: പുലർച്ചെ കഠിനമായ തണുപ്പും ഉച്ചയ്ക്ക് ചുട്ടുപൊള്ളുന്ന വെയിലും അനുഭവപ്പെടുന്ന വിചിത്രമായ കാലാവസ്ഥാ മാറ്റമാണ് ബെംഗളൂരു നഗരത്തിൽ തുടരുന്നത്. താപനിലയിലുണ്ടാകുന്ന ഈ വലിയ വ്യത്യാസം നഗരവാസികൾക്കിടയിൽ പനിയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വർധിപ്പിക്കുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുലർച്ചെ താപനില 13-14 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമ്പോൾ, ഉച്ചയോടെ ഇത് 31 ഡിഗ്രി സെൽഷ്യസിലേക്ക് കുതിച്ചുയരുകയാണ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ താപനിലയിൽ ഉണ്ടാകുന്ന ഈ 17 ഡിഗ്രി വരെയുള്ള വ്യത്യാസം മനുഷ്യശരീരത്തിന് പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥയിലെ ഈ ചാഞ്ചാട്ടം കാരണം നഗരത്തിലെ ക്ലിനിക്കുകളിലും ആശുപത്രികളിലും രോഗികളുടെ തിരക്ക് വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ 50 ശതമാനത്തോളം വർധനവുണ്ടായതായി ഡോക്ടർമാർ പറയുന്നു. വൈറൽ പനി, വിട്ടുമാറാത്ത ചുമ, തൊണ്ടവേദന എന്നിവ വ്യാപകമാണ്. ശ്വാസംമുട്ടൽ, ആസ്ത്മ, സി.ഒ.പി.ഡി എന്നിവയുള്ളവർക്ക് കാലാവസ്ഥാ മാറ്റം രോഗം മൂർച്ഛിക്കാൻ കാരണമായിട്ടുണ്ട്. ചർമ്മ രോഗങ്ങൾ, കടുത്ത തളർച്ച, തലകറക്കം എന്നിവയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പ്രതിരോധ മാർഗങ്ങൾ
ശരീരത്തിന്റെ പ്രതിരോധശേഷിയെ കാലാവസ്ഥാ മാറ്റം ബാധിക്കുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു. പുലർച്ചെ യാത്ര ചെയ്യുന്നവർ തണുപ്പിനെ പ്രതിരോധിക്കാൻ ഒന്നിലധികം പാളികളുള്ള വസ്ത്രങ്ങൾ ധരിക്കുക. ഉച്ചയ്ക്ക് വെയിൽ കൂടുമ്പോൾ ഇവ മാറ്റാവുന്നതാണ്. ധാരാളം വെള്ളം കുടിക്കുക. ഉച്ചസമയത്തെ കടുത്ത വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി ദിവസവും പഴവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. എസി മുറികളിൽ നിന്ന് പെട്ടെന്ന് വെയിലിലേക്കോ തിരിച്ചോ മാറുന്നത് ഒഴിവാക്കുക.
കുട്ടികൾക്കും പ്രായമായവർക്കും പ്രതിരോധശേഷി കുറവായതിനാൽ ഇവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. നഗരത്തിലെ വർദ്ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണവും രോഗാവസ്ഥ സങ്കീർണ്ണമാക്കാൻ കാരണമാകുന്നുണ്ട്.


Click it and Unblock the Notifications