പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പ്രതിസന്ധി മുന്‍നിര്‍ത്തി ഓഹരി വിപണിയില്‍ ഉയര്‍ന്നുകേട്ട കോലാഹലങ്ങളെല്ലാം കെട്ടടങ്ങുന്നു. ചൊവാഴ്ച്ച നേട്ടത്തോടെയാണ് ഇന്ത്യന്‍ ഓഹരി വിപണി സൂചികകള്‍ വ്യാപാരം ആരംഭിച്ചത്. രാവിലെത്തെ വ്യാപാരത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും 1.1 ശതമാനം വീതം നേട്ടം രേഖപ്പെടുത്തി. 400 പോയിന്റുകള്‍ വരെ ട്രേഡ് ചെയ്ത ബിഎസ്ഇ എസ് ആന്‍ഡ് പി സെന്‍സെക്‌സ് 41,077 എന്ന നിലയിലെത്തി നില്‍ക്കുകയാണ്. മറുഭാഗത്ത് എന്‍എസ്ഇ നിഫ്റ്റി50 130 പോയിന്റുകള്‍ ട്രേഡ് ചെയ്ത് 12,122 മാര്‍ക്ക് കുറിച്ചു.
ഐടി ഓഹരികളൊഴികെ മറ്റു ഓഹരികളെല്ലാം നേട്ടം കുറിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ രണ്ടു ശതമാനമാണ് നേട്ടം കൈവരിച്ചത്. ബിഎസ്ഇ എസ് ആന്‍ഡ് പി സെന്‍സെക്‌സ് 521 പോയിന്റുകള്‍ വര്‍ധിച്ച് ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി (41,176). ഇന്‍ട്രാഡേ വ്യാപാരത്തില്‍ എന്‍എസ്ഇ നിഫ്റ്റി50 -യും നേട്ടം സ്വന്തമാക്കി. 151 പോയിന്റുകള്‍ വര്‍ധിച്ച് 12,144 മാര്‍ക്കിലാണ് എന്‍എസ്ഇ നിഫ്റ്റി50 വന്നെത്തിയത്.
നേരത്തെ, രാജ്യാന്തര വിപണിയിലെ ആശങ്കകള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചിരുന്നു. കഴിഞ്ഞ രണ്ടു സെഷനുകളിലും ഇന്ത്യന്‍ സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും 2.5 ശതമാനം ഇടിവ് രേഖപ്പെടുത്തുകയുണ്ടായി. എന്തായാലും യുഎസ്-ഇറാന്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകാത്ത സാഹചര്യത്തില്‍ വിപണി ശാന്തമാവുകയാണ്. രാവിലത്തെ വ്യാപാരത്തില്‍ ആഭ്യന്തര നിക്ഷേപകര്‍ ഏഷ്യന്‍ സ്റ്റോക്കുകളിലാണ് കൂടുതല്‍ താത്പര്യം കാണിച്ചത്.
മുന്‍പ്, ഇറാനില്‍ ബോംബിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് യുദ്ധഭീതി ഉണര്‍ന്നതും ഓഹരി വിപണികൾ ഇടിഞ്ഞതും. സ്വർണം, ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിനും ട്രംപിന്റെ പ്രസ്താവന കാരണമായി. എന്നാല്‍ തിങ്കളാഴ്ച്ച ട്രംപിന്റെ യുദ്ധാഹ്വാനത്തോട് പെന്റഗണ്‍ വിയോജിപ്പ് അറിയിച്ചു. ഇതോടെ രംഗം ശാന്തമായി.