ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ശ്രീ രാമായണ എക്‌സ്പ്രസ് മാർച്ച് 28 മുതൽ സർവ്വീസ് ആരംഭിക്കുമെന്ന് ഐആർസിടിസി അറിയിച്ചു. ഡല്‍ഹിയിലെ സഫ്‌ദാര്‍ജംഗ് സ്റ്റേഷനില്‍ നിന്നുമായിരിക്കും ശ്രീ രാമായണ എക്‌സ്പ്രസ് ഓടിത്തുടങ്ങുക. ശ്രീരാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേകം ഒരുക്കിയതാണ് പുതിയ ട്രെയിൻ.
രാമജന്മ ഭൂമി, ഹനുമാന്‍ ഗാരി, നന്ദി ഗ്രാമിലെ ഭാരത് മന്ദിര്‍, ബീഹാറിലെ സീതാ മാതാ മന്ദിര്‍, നേപ്പാളിലെ ജനക്പൂര്‍, തുളസി മനസ് മന്ദിര്‍, വാരണാസിയിലെ ശങ്കത് മോചന്‍ മന്ദിര്‍ തുടങ്ങീ ഇരുപതോളം സ്ഥലങ്ങളിലൂടെയാണ് ട്രെയിൻ ഓടുക. 16 രാത്രികളും 17 പകലുകളുമായാണ് ശ്രീ രാമായണ എക്‌സ്പ്രസ് സര്‍വ്വീസ് നടത്തുക. ട്രെയിനിന് അഞ്ച് സ്ലീപ്പർ ക്ലാസ് നോൺ എസി കോച്ചുകളും അഞ്ച് എസി 3 ടയർ കോച്ചുകളും ഉൾപ്പെടുന്ന പത്ത് കോച്ചുകളായിരിക്കും ഉണ്ടായിരിക്കുക.
ഇനി ഫ്ലൈറ്റിലും വൈഫൈ; പുതിയ സേവനവുമായി വിസ്താര
ഇതേ റൂട്ടിൽ സമാനമായ ഒരു ടൂറിസം ട്രെയിൻ കഴിഞ്ഞ വർഷം സ്ലീപ്പർ ക്ലാസ് കോച്ചുകൾ മാത്രമായി അവതരിപ്പിച്ചിരുന്ന. അത് വിജയമായതിന്റെ ബലത്തിലാണ് പുതിയ ട്രെയിൻ ആരംഭിക്കുന്നത്. ഗാസിബാദ്, മൊറാദാബാദ്, ബറേലി, ലക്‌നൗ എന്നിവിടിങ്ങളിലെ യാത്രക്കാര്‍ക്കും ട്രെയിനില്‍ കയറാമെന്നും അധികൃതര്‍ അറിയിച്ചു. രാമായണ എക്‌സ്പ്രസിന്റെ അകവും പുറവുമെല്ലാം രാമായണ തീം ആക്കിയണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കോച്ചുകളില്‍ രാമഭജനുകള്‍ കേള്‍പ്പിക്കും.