കൊച്ചി: കൊവിഡ് വ്യാപനം കേരളത്തില്‍ ഏറ്റവും രൂക്ഷമായ മേഖലകളില്‍ ഒന്നാണ് കയറ്റുമതി മേഖല. വിമാന സര്‍വ്വീസുകള്‍ അവതാളത്തിലാതോടെ ആയിരുന്നു ഇത്. ഈ സാഹചര്യത്തില്‍ കടല്‍ മാര്‍ഗ്ഗമുള്ള കയറ്റുമതിയായിരുന്നു ആശ്രയം.
റിലയൻസ് റീട്ടെയിലിൽ പുതിയ നിക്ഷേപവുമായി ആഗോള നിക്ഷേപകരായ ടിപിജിയും ജിഐസിയും
എന്നാല്‍ ഷിപ്പിങ് കമ്പനികള്‍ അപ്രതീക്ഷിതമായി നിരക്കുകള്‍ കൂട്ടി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കൊവിഡ് വന്നതോടെ വ്യോമമാര്‍ഗ്ഗമുള്ള കയറ്റുമതി ചെലവ് ഏതാണ്ട് ഇരട്ടിയായിരുന്നു. അതിനിടെയാണ് ചില ഷിപ്പിങ് കമ്പനികളുടെ പുതിയ നടപടി. വിശദാംശങ്ങള്‍...
കേരളത്തില്‍ നിന്നുള്ള കയറ്റുമതി
ഭക്ഷ്യോത്പന്നങ്ങളും സമുദ്രോത്പന്നങ്ങളും ഒക്കെയാണ് കേരളത്തില്‍ നിന്ന് വലിയ തോതില്‍ കയറ്റുമതി ചെയ്യുന്നത്. നിലവില്‍ കേരളത്തില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് മികച്ച ഡിമാന്‍ഡും വിദേശ രാജ്യങ്ങളില്‍ ഉണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിലകൂട്ടി വില്‍ക്കേണ്ട സാഹചര്യത്തിലാണ് കയറ്റുമതിക്കാര്‍.
ഷിപ്പിങ് ചാര്‍ജ്ജ്
ഒരു ടിഇയു കണ്ടെയ്‌നര്‍ കയറ്റുമതി ചെയ്യാന്‍ ശരാശരി ഈടാക്കിയിരുന്നത് നാനൂറ് മുതല്‍ 450 ഡോളര്‍ വരെ ആയിരുന്നു (ഏതാണ്ട് മുപ്പതിനായരം രൂപയോളം). എന്നാല്‍ ചില ഷിപ്പിങ് കമ്പനികള്‍ ജനറല്‍ റേറ്റ് ഇന്‍ക്രീസ് (ജിആര്‍ഐ) എന്ന പേരില്‍ 150 ഡോളര്‍ അധികമായി ഈടാക്കുന്നു എന്നാണ് ആക്ഷേപം.
വലിയ വില വ്യത്യാസം
ജിആര്‍ഐ എന്നപേരില്‍ കൂടുതല്‍ തുക ഈടാക്കുമ്പോള്‍ ഒരു ടിഇയു കണ്ടെയ്‌നറിന്റെ കയറ്റുമതി ചെലവ് 550 ഡോളര്‍ മുതല്‍ അറനൂറ് ഡോളര്‍ വരെയാകും. ഇതോടെ ഉത്പന്നങ്ങള്‍ വിദേശ രാജ്യങ്ങളില്‍ വിലകൂട്ടി വില്‍ക്കേണ്ട സാഹചര്യവും ഉണ്ടാകും. ഇത് വലിയ തിരിച്ചടിയായിരിക്കും സൃഷ്ടിക്കുക.
ചുരുങ്ങിയ വിലയില്‍
ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കാണ് ഇത്തരത്തിലുള്ള പ്രതിസന്ധി ഏറ്റവും രൂക്ഷമാകുന്നത്. ശ്രീലങ്കയില്‍ നിന്നും തായ്‌ലാന്‍ഡില്‍ നിന്നുമൊക്കെ കുറഞ്ഞ ചെലവില്‍ കയറ്റുമതി സാധ്യവും ആണ്. അങ്ങനെ വരുമ്പോള്‍ വിദേശ വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വില കൂട്ടി വില്‍ക്കാനും പറ്റാത്ത സാഹചര്യമാകും.
ഇറക്കുമതി കുറഞ്ഞു
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വിദേശത്ത് നിന്നുള്ള ഇറക്കുമതികളും കുറഞ്ഞിരിക്കുകയാണ്. കയറ്റുമതിയ്ക്ക് ആവശ്യമായ കണ്ടെയ്‌നറുകളില്‍ വലിയൊരു ഭാഗവും നേരത്തെ ഇറക്കുമതിയ്ക്കായി എത്തുന്നവയായിരുന്നു. ഇറക്കുമതി കുറഞ്ഞതോടെ, കയറ്റുമതിയ്ക്കായി മാത്രം കണ്ടെയ്‌നറുകള്‍ ഇന്ത്യയില്‍ എത്തിക്കേണ്ട സാഹചര്യവും ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതും ഇപ്പോഴത്തെ ചാര്‍ജ്ജ് വര്‍ദ്ധനയ്ക്ക് ഒരു കാരണമായി പറയുന്നുണ്ട്.
ചൈനയും ഒരു കാരണം
ലോകം മുഴുവന്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ് ചൈന ഉളളത്. അവിടെ കണ്ടെയ്‌നറുകള്‍ക്ക് ഡിമാന്‍ഡ് കൂടുകയും അവര്‍ കൂടുതല്‍ പണം നല്‍കാന്‍ തയ്യാറാവുകയും ചെയ്യുന്നതോടെ ചരക്കില്ലാത്ത കണ്ടെയ്‌നെറുകള്‍ ചൈനയിലേക്ക് അയക്കാന്‍ ആണ് ഷിപ്പിങ് കമ്പനികള്‍ താത്പര്യപ്പെടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ ചാര്‍ജ്ജ് കൂടാന്‍ അതും ഒരു കാരണമാണെന്ന് പറയപ്പെടുന്നു.
വിമാനം വഴിയെങ്കില്‍
കൊവിഡിന് മുമ്പ് വിമാന സര്‍വ്വീസ് മുഖാന്തരമായിരുന്നു കേരളത്തില്‍ നിന്നുള്ള കയറ്റുമതികളില്‍ അധികവും. അന്ന് കിലോഗ്രാമിന് 90 മുതല്‍ 95 രൂപയാണ് ഈടാക്കിയിരുന്നത് എങ്കില്‍, ഇന്ന് അത് 165 മുതല്‍ 200 രൂപ വരെ ആണെന്നാണ് പറയുന്നത്.